ആലപ്പുഴ: കൊവിഡ് രണ്ടാംതരംഗം പ്രതിദിനം തീവ്രമാകവേ, പ്രതിരോധം കടുപ്പിച്ചില്ലെങ്കിൽ ഫലം പ്രവചനാതീതമാവും. സർക്കാരും ജില്ലാ ഭരണകൂടവും നിയന്ത്രണങ്ങൾ കടുപ്പിക്കുന്നുണ്ടെങ്കിലും കൊവിഡ് നിയന്ത്രണവിധേയമാകുന്നില്ല. ഈ ഘട്ടത്തിൽ കൊവിഡിനെ പൊരുതി തോൽപ്പിക്കാൻ ജാഗ്രത മാത്രമാണ് പ്രതിവിധി. ജനിതക മാറ്റം വന്ന വൈറസ് നിസാരക്കാരനല്ലെന്ന് അടിവരയിട്ട് പറയുകയാണ് ആലപ്പുഴ മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പലും കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവിയുമായ ഡോ.സൈറു ഫിലിപ്പ്.
പകരുന്ന വിധം
ശരീര സ്രവങ്ങളിൽ നിന്നാണ് രോഗം പടരുന്നത്. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായിൽ നിന്നു പുറത്തേക്ക് തെറിക്കുന്ന സ്രവങ്ങളുടെ തുള്ളിയിൽ വൈറസുകൾ ഉണ്ടാകും. വായും മൂക്കും മൂടാതെ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ഇവ വായുവിലേക്ക് പടരുകയും സമീപത്തുള്ളവരിലേക്ക് പ്രവേശിക്കുകയും ചെയ്യും. വൈറസിന്റെ സാന്നിദ്ധ്യമുള്ളയാളെ സ്പർശിക്കുമ്പോഴും ഹസ്തദാനം നൽകുമ്പോഴും രോഗം മറ്റൊരാളിലേക്ക് പടരാം. വൈറസ് ബാധിച്ച ഒരാൾ തൊട്ട വസ്തുക്കളിൽ വൈറസിന്റെ സാന്നിദ്ധ്യം ഉണ്ടാകാം. ആ വസ്തുക്കൾ മറ്റൊരാൾ സ്പർശിച്ച് പിന്നീട് ആ കൈകൾ കൊണ്ട് മൂക്കിലോ കണ്ണിലോ തൊട്ടാലും രോഗം പടരും. വൈറസ് രണ്ടുദിവസം വരെ നശിക്കാതെ നിൽക്കും.
കൊവിഡ് സ്ഥിരീകരിച്ചാൽ
ഒരാൾ കൊവിഡ് ബാധിതനെന്ന് തിരിച്ചറിഞ്ഞാൽ ഉടൻ ആരോഗ്യപ്രവർത്തകരെ വിവരമറിയിക്കണം. ആരുമായും സമ്പർക്കത്തിൽ ഏർപ്പെടാതെ നിർദ്ദേശങ്ങൾ പൂർണമായും പാലിക്കണം. കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ചുള്ള സൗകര്യമുണ്ടെങ്കിൽ സ്വന്തം വീടുകളിൽ ക്വാറന്റൈനിൽ കഴിയാം. ശുചിമുറി സൗകര്യമുള്ള മുറി, അസുഖമില്ലാത്തതും ആരോഗ്യമുള്ളതുമായ ഒരു സഹായി, ബുദ്ധിമുട്ട് എന്തെങ്കിലും തോന്നിയാൽ ആരോഗ്യപ്രവർത്തകരെ അറിയിക്കാനുള്ള സംവിധാനം, വേഗത്തിൽ ആശുപത്രിയിലെത്തിക്കുന്നതിനുള്ള സാഹചര്യം എന്നിവ കൊവിഡ് രോഗബാധിതർക്ക് ആവശ്യമായ ഘടകങ്ങളാണ്. എ.സി മുറി ഒഴിവാക്കണം. വീട്ടിലുള്ള എല്ലാവരും മാസ്‌ക് ധരിക്കണം. പൾസ് ഓക്സി മീറ്റർ വീട്ടിൽ കരുതണം. പൾസ് ഓക്സി മീറ്ററിൽ കാണിക്കുന്ന ഓക്സിജന്റെ അളവ്, നാഡിമിടിപ്പ് എന്നിവയും ഉറക്കവും മറ്റ് രോഗ ലക്ഷണങ്ങളും ദിവസവും ഒരു ബുക്കിൽ കുറിച്ച് വയ്ക്കാം. രക്തത്തിൽ ഓക്സിജന്റെ അളവ് കുറയുന്നത് കൊവിഡ് രോഗിയെ ഗുരുതരാവസ്ഥയിലാക്കും. അതിനാൽ പൾസ് ഓക്സീമീറ്റർ കൊണ്ട് ദിവസവും രക്തത്തിലെ ഓക്സിജന്റെ അളവ് പരിശോധിക്കണം.
വീടുകളിൽ ശ്രദ്ധിക്കണം
വീട്ടിൽ കഴിയുന്നവർ ധാരാളം വെള്ളം കുടിക്കണം. ചൂടുള്ളതും പോഷക സമൃദ്ധവുമായ ഭക്ഷണ പദാർത്ഥങ്ങൾ കഴിക്കണം. വീട്ടിലെ മറ്റ് അംഗങ്ങളുമായി (വാകിസ്നെടുത്തവരാണെങ്കിലും) സമ്പർക്കം പാടില്ല. അത്യാവശ്യഘട്ടത്തിൽ വിളിക്കാനായി വാഹനസൗകര്യം നേരത്തേ ഏർപ്പെടുത്തണം. സ്ഥിരമായി കഴിക്കുന്ന മറ്റ് മരുന്നുകൾ മുടക്കരുത്. സംശയങ്ങൾക്ക് ദിശയുടെ നമ്പറായ 1056ൽ ബന്ധപ്പെടണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |