ന്യൂഡൽഹി : മൂന്നാം തവണയും വൻ ഭൂരിപക്ഷത്തോടെ ബംഗാളിൽ നിയമസഭ തിരഞ്ഞെടുപ്പിൽ വിജയിച്ച തൃണമൂൽ കോൺഗ്രസ് കഴിഞ്ഞ ദിവസം സർക്കാർ രൂപീകരിച്ചിരുന്നു. പരാജയപ്പെട്ടുവെങ്കിലും മമത ബാനർജിയാണ് ഇക്കുറിയും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞചെയ്തത്. അതേസമയം തിരഞ്ഞെടുപ്പ് ഫലം വന്നതിന് തൊട്ടുപിന്നാലെ സംസ്ഥാന വ്യാപകമായി അക്രമ സംഭവങ്ങൾ അരങ്ങേറുകയാണ്. പ്രതിപക്ഷ പാർട്ടിയിലെ അംഗങ്ങളെ പ്രത്യേകിച്ച് ബി ജെ പി പ്രവർത്തകർക്കാണ് വ്യാപകമായി അക്രമങ്ങളിൽ ജീവൻ നഷ്ടപ്പെടുകയും പരിക്കേൽക്കുകയും ചെയ്യുന്നത്.
ബംഗാളിൽ അക്രമ സംഭവങ്ങൾ അതിരു കടന്നതോടെ കേന്ദ്രം ശക്തമായ ഭാഷയിലാണ് ഇടപെട്ടിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസ് ഗവർണറോട് റിപ്പോർട്ട് ആവശ്യപ്പെട്ടതിന് പിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രാലയവും സർക്കാരിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. എന്നാൽ കേന്ദ്രത്തിന്റെ ആവശ്യത്തിനോട് മമത മുഖം തിരിച്ചതോടെ രണ്ടാമതൊരു നോട്ടീസ് കൂടി സംസ്ഥാനത്തിന് അമിത് ഷായുടെ മന്ത്രാലയം അയച്ചിരിക്കുകയാണ്. അതിക്രമങ്ങളെ കുറിച്ചുള്ള റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടും അതിന് മറുപടി നൽകാത്തതിനാൽ ഓർമ്മപ്പെടുത്തൽ എന്ന തരത്തിലാണ് രണ്ടാമതും കേന്ദ്രം നോട്ടീസ് നൽകിയിരിക്കുന്നത്. ഈ രണ്ടാമത്തെ കത്തിൽ മറുപടി നൽകാത്തത് ഗൗരവമായി കാണും എന്ന മുന്നറിയിപ്പുമുണ്ട്. രാജ്യത്തിന്റെ വിവിധ കോണുകളിൽ നിന്നും ബംഗാളിൽ സംസ്ഥാന അടിയന്തരാവസ്ഥ പ്രഖ്യാപിക്കുവാൻ കേന്ദ്രം തയ്യാറാവണം എന്ന ആവശ്യം ഉയർന്നിട്ടുണ്ട്.
അതേസമയം ആഭ്യന്തര മന്ത്രാലയത്തിന്റെ നാലംഗ സംഘത്തെ അഡീഷണൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ പശ്ചിമ ബംഗാളിലേക്ക് അയക്കാനും തീരുമാനിച്ചിട്ടുണ്ട്. അക്രമസംഭവങ്ങളിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ, ദേശീയ വനിത കമ്മീഷൻ എന്നിവർ ഇതിനകം ഇടപെട്ടിട്ടുണ്ട്. നാഷണൽ കമ്മീഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ്സും ബംഗാളിൽ കുട്ടികൾക്ക് പരിക്കേറ്റ സംഭവങ്ങളിൽ റിപ്പോർട്ട് തേടും.
തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ നടന്ന വിജയാഘോഷങ്ങൾക്കിടെയാണ് അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്. തങ്ങളുടെ പ്രവർത്തകരെ ആക്രമിക്കുന്നതായി ബി ജെ പിയും ഇടതു പാർട്ടികളും ആരോപിച്ചിട്ടുണ്ട്. എന്നാൽ സംസ്ഥാന പൊലിസ് ഈ ആരോപണങ്ങളെ തള്ളിക്കളയുകയാണ്. സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത് പഴയ സംഭവങ്ങളിൽ നിന്നുള്ള വീഡിയോകളും ചിത്രങ്ങളുമാണെന്നാണ് അവരുടെ ഭാഷ്യം.
അക്രമസംഭവങ്ങളുണ്ടായ ഉടനെ ബി ജെ പി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ ബംഗാളിൽ സന്ദർശനം നടത്തിയിരുന്നു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനും ഈ സംഘത്തിനൊപ്പം ഉണ്ടായിരുന്നു. എന്നാൽ അക്രമസംഭവങ്ങളുമായി തങ്ങൾക്ക് യാതൊരു ബന്ധവുമില്ലെന്ന് പറഞ്ഞ തൃണമൂൽ കോൺഗ്രസ് നേതാക്കൾ സമാധാനം നിലനിർത്താനും കോവിഡ് 19 പ്രോട്ടോക്കോളുകൾ പാലിക്കാനും ജനങ്ങളോട് അഭ്യർത്ഥിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |