തൃശൂർ: ബാറുകളും ബെവ്കോ ഔട്ട് ലെറ്റുകളും ജില്ലയിൽ വാറ്റ് കേന്ദ്രങ്ങൾ സജീവമായതായി റിപ്പോർട്ട്. അനധികൃത മദ്യ വില്പനയും വ്യാപകമായി. വ്യാജവാറ്റ് കേന്ദ്രങ്ങൾക്കെതിരെ നടപടി ശക്തമാക്കി എക്സ്സൈസ് വകുപ്പ്. ഇന്നലെ മാത്രം മൂന്നിടത്ത് നിന്നാണ് അനധികൃത മദ്യ വില്പന കണ്ടെത്തിയതും പ്രതികളെ പിടി കൂടിയതും.
ദേശീയ പാതയിൽ ആഡംബര കാറിൽ കടത്തിയിരുന്ന അന്യ സംസ്ഥാനത്ത് നിന്ന് കൊണ്ടു വന്ന 85 കുപ്പി മദ്യമാണ് പിടികൂടിയതെങ്കിൽ വരന്തരപ്പിള്ളിയിൽ ബാറിൽ നിന്ന് കൊണ്ട് പോയിരുന്ന 137 കുപ്പി മദ്യവും രണ്ടു കെയ്സ് ബിയറുമാണ് എക്സ്സൈസ് പിടിച്ചെടുത്തത്. ഇത്തരം മദ്യങ്ങൾ മൂന്നും നാലും ഇരട്ടി വില കൂട്ടിയാണ് വില്പന നടത്തുന്നതെന്നും പറയുന്നു. കഴിഞ്ഞ ലോക്ഡൗൺ കാലത്തും ഇത്തരത്തിൽ വ്യാജ മദ്യ വില്പന വ്യാപകമായി നടന്നിരുന്നു. കൊവിഡ് നിയന്ത്രണം കൂടുതൽ ശക്തമാക്കാൻ തീരുമാനിച്ചതോടെ മദ്യ വില്പന ഇനിയും കൂടുമെന്ന റിപ്പോർട്ട് ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ തൃശൂർ എക്സ്സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തിൽ പരിശോധന കർശനമാക്കി. ഷാഡോ സ്ക്വഡുകൾ രൂപീകരിച്ചും സ്പെഷ്യൽ ടീമിനെ നിയോഗിച്ചാണ് നടപടികൾ കർശനമാക്കിയിരിക്കുന്നത്.
മലയോര മേഖലകളിൽ പരിശോധന
വ്യാജ വാറ്റ് കേന്ദ്രങ്ങൾ ഏറെ ഉള്ള മലയോര മേഖലകളിൽ പരിശോധന കൂട്ടി. ഇത്തരം സ്ഥലങ്ങളിൽ രാത്രികാല പരിശോധനയും നടക്കുന്നുണ്ട്. ആളൊഴിഞ്ഞ പറമ്പുകൾ, കുളങ്ങൾ എന്നിവിടങ്ങളിൽ ആണ് വ്യാജ വാറ്റ് കൂടുതൽ നടക്കാറുള്ളത്. മുൻ കാലങ്ങളിൽ വ്യാജ വാറ്റും അനധികൃത മദ്യ വില്പനയും നടത്തി പിടിയിലായിട്ടുള്ളവരെ കുറിച്ചും എക്സ്സൈസ് വിവരം ശേഖരിച്ചു തുടങ്ങി. 1500 രൂപ മുതൽ 2000 രൂപ വരെ ആണ് പല സ്ഥലങ്ങളിലും വാറ്റ് ചാരായം വില്പന നടത്തുന്നത്.
കള്ളുഷാപ്പുകളിൽ തിരക്കേറി
മദ്യ വില്പന ശാലകൾ അടച്ചതോടെ കള്ളു ഷാപ്പുകളിൽ തിരക്കേറി. പല സ്ഥലങ്ങളിലും നീണ്ട നിരയാണ് ഉള്ളത്. സാമൂഹ്യ അകലം പാലിക്കാതെ വില്പന നടത്തുന്ന ഷാപ്പ് ഉടമകൾക്കെതിരെ നടപടി പൊലീസും എക്സ്സൈസും സ്വീകരിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |