കോഴിക്കോട്: ഇടതു മുന്നണിയുടെ വിജയത്തെ അംഗീകരിക്കുന്നുവെന്ന് ആർ എം പി നേതാവ് കെ കെ രമ. അത് ജനങ്ങള്‍ കൊടുത്ത അംഗീകാരമാണ്. അതിനെ വിലമതിക്കുന്നു. അവര്‍ നടത്തിയ രാഷ്ട്രീയ ഫാസിസത്തിന്‍റെ അംഗീകാരമോ അല്ലെങ്കില്‍ രാഷ്ട്രീയ ഫാസിസം ഇല്ല എന്നതിന്‍റെ സൂചനയോ അല്ല ഈ വിജയമെന്നും രമ ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
മഹാമാരിയുടെ കാലത്ത് സര്‍ക്കാര്‍ ചെയ്‌ത ജനസംരക്ഷണം നല്ല സര്‍ക്കാര്‍ എന്ന തോന്നലുണ്ടാക്കാന്‍ സഹായിച്ചിട്ടുണ്ട്. ഒന്നര വര്‍ഷം മുഖ്യമന്ത്രി മീഡിയയുടെ മുന്നില്‍ വന്ന് സംസാരിക്കുമ്പോള്‍ സ്വാഭാവികമായും ഭരിക്കുന്ന ആളുകള്‍ക്ക് കിട്ടുന്ന സ്വീകാര്യതയാണ് ഇതെന്നും രമ പറഞ്ഞു.
പി ആര്‍ വര്‍ക്കിലൂടെ കെട്ടിപ്പൊക്കിയ ഇമേജാണ് സര്‍ക്കാരിനുളളത്. തൊഴിലില്ലാത്ത ചെറുപ്പക്കാരുടെ പ്രശ്‌നങ്ങളോ വലിയ അഴിമതികളോ തിരഞ്ഞെടുപ്പിൽ ചര്‍ച്ച ചെയ്യപ്പെട്ടില്ല. ബി ജെ പി അഞ്ച് മുതൽ പത്ത് വരെ സീറ്റ് നേടും എന്ന തോന്നലുണ്ടായിരുന്നു. അതിന് ഇടയാവരുത് എന്ന് മുസ്ലീം വിഭാഗങ്ങളുടെ ഇടയില്‍ വ്യാപകമായി പ്രചരിപ്പിക്കാന്‍ എൽ ഡി എഫിന് കഴിഞ്ഞു. ആ ന്യൂനപക്ഷ വോട്ടുകള്‍ കേന്ദ്രീകരിക്കാന്‍ അവർക്കായെന്നും രമ പറയുന്നു.
പിണറായി വിജയന്‍ വലിയ ധാര്‍ഷ്ട്യമുളള ഭരണാധികാരിയായും ധിക്കാരമുളള ഭരണാധികാരിയായും ആയിട്ടാണ് തനിക്ക് പലപ്പോഴും തോന്നിയിട്ടുളളത്. അതിനുളള പ്രധാന കാരണം ടി പിയുടെ കൊലപാതകമാണ്. മരിച്ച ഒരു വ്യക്തിയെ കുലംകുത്തി കുലംകുത്തി തന്നെയാണ് എന്ന് മരണശേഷവും ഒരു വ്യക്തിക്ക് പറയാന്‍ കഴിയുന്നത് അയാള്‍ അങ്ങേയറ്റത്തെ ഫാസ്റ്റിസ് ആയതുകൊണ്ടാണ്. മനുഷ്യത്വ മനസില്ലാത്തതുകൊണ്ടാണെന്നും അവർ ആരോപിച്ചു.
ടി പിയുടെ കൊലപാതകത്തിന് പിന്നിലെ മാസ്റ്റര്‍ ബ്രെയിന്‍ ആരെന്ന് കണ്ടുപിടിക്കപ്പെട്ടിട്ടില്ല. ഒരിക്കലും ബുദ്ധികേന്ദ്രത്തിലേക്ക് അന്വേഷണം എത്തുന്നില്ല. താഴേക്കിടയില്‍ പിടിക്കപ്പെടുന്നവരെല്ലാം ആ ബുദ്ധികേന്ദ്രത്തിലെ ടൂളുകളാണ്. അവരെ കൊണ്ട് ചെയ്യിക്കുകയാണല്ലോ. അതിനാല്‍ ആലോചന നടത്തിയ കേന്ദ്രമാണ് പിടിക്കപ്പെടേണ്ടത്, ആ തലച്ചോറാണ് തകര്‍ക്കപ്പെടേണ്ടതെന്നും രമ കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |