കൊച്ചി: കൊവിഡും ലോക്ക്ഡൗൺ നിയന്ത്രണങ്ങളും മൂലം വിതരണശൃംഖല താളംതെറ്റുകയും ഓർഡറുകൾ കുറയുകയും ചെയ്‌തതോടെ കഴിഞ്ഞ സാമ്പത്തികവർഷം ഇന്ത്യയിൽ നിന്നുള്ള വസ്‌ത്ര കയറ്റുമതി കുത്തനെ ഇടിഞ്ഞു. 2019-20ൽ 3,400 കോടി ഡോളറിന്റെ (2.50 ലക്ഷം കോടി രൂപ) കയറ്റുമതി വരുമാനം ലഭിച്ചിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം (2020-21) വരുമാനം 2,900 കോടി ഡോളറായി (2.14 ലക്ഷം കോടി രൂപ) ഇടിഞ്ഞു; 13 ശതമാനമാണ് നഷ്‌ടം.
റെഡിമെയ്‌ഡ് വസ്‌ത്രങ്ങളുടെ കയറ്റുമതി 20.78 ശതമാനവും മാൻ-മെയ്ഡ് ടെക്‌സ്‌റ്റൈൽ ഉത്‌പന്നങ്ങളുടെ കയറ്റുമതി 21.20 ശതമാനവും ഇടിഞ്ഞെന്ന് കോട്ടൺ ടെക്‌സ്‌റ്റൈൽസ് എക്‌സ്‌പോർട്ട് പ്രമോഷൺ കൗൺസിലിന്റെ കണക്കുകൾ വ്യക്തമാക്കി. കോട്ടൺ വസ്‌ത്രങ്ങളുടെ കയറ്റുമതിയിൽ 2.12 ശതമാനവും ഇടിവുണ്ടെന്ന് കൗൺസിലിന്റെ എക്‌സിക്യൂട്ടീവ് ഡയറക്‌ടർ സിദ്ദാർത്ഥ രാജഗോപാൽ പറഞ്ഞു. കൊവിഡ് വ്യാപനവും കർശന ലോക്ക്ഡൗൺ നിയന്ത്രണങ്ങളും മൂലം കഴിഞ്ഞവർഷം ഏപ്രിൽ, മേയ് മാസങ്ങളിൽ പ്രവർത്തനം സ്‌തംഭിച്ചതാണ് പ്രധാന തിരിച്ചടി.
റെഡിമെയ്ഡ് വസ്‌ത്രങ്ങൾസ കോട്ടൺ, ജ്യൂട്ട്, അപ്പാരൽ, എം.എം.എഫ് ഉത്‌പന്നങ്ങൾ എന്നിവയുടെ കയറ്റുമതിയിൽ ഈവർഷം മാർച്ചിൽ ഉണർവ് ദൃശ്യമായിട്ടുണ്ട്. ഏപ്രിലിലെ കണക്കുകൾ ഈമാസമേ അറിയാനാകൂ. മാർച്ചിലെ ട്രെൻഡ് ഏപ്രിലിലും തുടർന്നുവെന്നാണ് സൂചനകൾ. അമേരിക്ക, ബ്രിട്ടൻ, ചൈന എന്നിവ വൻതോതിൽ ഇന്ത്യൻ വസ്ത്രോത്‌പന്നങ്ങൾ വാങ്ങിത്തുടങ്ങിയിട്ടുണ്ട്. ഈ ട്രെൻഡ് തുടരുകയും കൊവിഡ് വ്യാപനം കുറയുകയും ചെയ്‌താൽ നടപ്പുവർഷം (2021-22) കയറ്റുമതി ലാഭത്തിലേറുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞവർഷം ഏപ്രിലിൽ അപ്പാരൽ കയറ്റുമതി മൂല്യം വെറും 12.70 കോടി ഡോളർ (940 കോടി രൂപ) ആയിരുന്നുവെന്ന് അപ്പാരൽ എക്‌സ്‌പോർട്ട് പ്രമോഷൻ കൗൺസിൽ ചെയർമാൻ എ. ശക്തിവേൽ പറഞ്ഞു. ഈ വർഷം ഏപ്രിലിൽ കയറ്റുമതി വരുമാനം 129.40 കോടി ഡോളറാണ് (9,600 കോടി രൂപ). ഈ ട്രെൻഡ് നിലനിന്നാൽ നടപ്പുവർഷം കയറ്റുമതി വരുമാനം 20 ശതമാനം ഉയരും. എന്നാൽ, ഈ ലക്ഷ്യം കാണാൻ കൊവിഡ് വ്യാപനം അതിവേഗം ചെറുക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |