കൊച്ചി: കേരള സർവകലാശാലയിലെ വിവിധ വകുപ്പുകളിലെ അദ്ധ്യാപക ഒഴിവുകളെല്ലാം ഒറ്റയൂണിറ്റായി കണക്കാക്കി സംവരണതത്വം ബാധകമാക്കി നിയമനം നടത്താനുള്ള 2017ലെ സർവകലാശാല വിജ്ഞാപനം ഹൈക്കോടതി റദ്ദാക്കി. ഇൗ വിജ്ഞാപനം അടിസ്ഥാനമാക്കി ഇതിനകം നടത്തിയ നിയമനങ്ങൾ ഹർജികളിലെ തീർപ്പിനു വിധേയമായതിനാൽ സർവകലാശാല നിയമപരമായ തുടർനടപടിയെടുക്കണമെന്നും ജസ്റ്റിസ് അമിത് റാവലിന്റെ വിധിയിൽ പറയുന്നു. ഇൗ നിയമനങ്ങൾ അസാധുവാകും.
കലിക്കറ്റ് യൂണിവേഴ്സിറ്റി ലൈഫ് സയൻസ് വിഭാഗത്തിലെ അദ്ധ്യാപകൻ ഡോ. ജി. രാധാകൃഷ്‌ണപിള്ള ഉൾപ്പെടെയുള്ളവർ നൽകിയ ഹർജികളാണ് സിംഗിൾ ബെഞ്ച് പരിഗണിച്ചത്.
കേരള സർവകലാശാലയിലെ വിവിധവകുപ്പുകളിലായി പ്രൊഫസർ, അസോ. പ്രൊഫസർ, അസി. പ്രൊഫസർ തസ്തികകളിലുണ്ടായിരുന്ന 105 ഒഴിവുകൾ ഒരുമിച്ചു പരിഗണിച്ച് നിയമനം നടത്താൻ 2017 നവംബർ 27നാണ് വിജ്ഞാപനമിറക്കിയത്. ഇതനുസരിച്ച് അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ് വിഷയത്തിലെ പ്രൊഫസർ തസ്തിക ഇൗഴവ, തിയ്യ വിഭാഗങ്ങൾക്കും സുവോളജിയിലെ പ്രൊഫസർ തസ്തിക മുസ്ളിം വിഭാഗത്തിനും സംവരണം ചെയ്തിരുന്നു. ഇങ്ങനെ ഒാരോ ഡിപ്പാർട്ട്മെന്റും ഒാരോ സമുദായത്തിന് സംവരണം ചെയ്യുന്നത് അതത് വകുപ്പുകളിൽ 100 ശതമാനം സംവരണത്തിന് വഴിയൊരുക്കുമെന്നും മെറിറ്റിൽ നിയമനം ലഭിക്കേണ്ടവർക്ക് അവസരം നഷ്ടമാകുമെന്നും ഹർജിക്കാർ ആരോപിച്ചു. സംവരണവിഷയത്തിൽ സുപ്രീംകോടതി വിധിക്കുവിരുദ്ധമാണ് ഇൗ രീതിയെന്നും വാദമുണ്ടായി. ഇതു ശരിവച്ചാണ് ഹൈക്കോടതി വിധി.
വിജ്ഞാപന പ്രകാരം സർവകലാശാല 58 പേരെ നിയമിച്ചിരുന്നു. ഇതേരീതിയിൽ കലിക്കറ്റ്, കണ്ണൂർ, കാലടി സർവകലാശാലകൾ നടത്തിയ നിയമനങ്ങൾക്കെതിരായ ഹർജികളും ഹൈക്കോടതിയിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |