ആലപ്പുഴ: രോഗിയെ ബൈക്കില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയ ആലപ്പുഴ പുന്നപ്രയിലെ കൊവിഡ് സെന്‍ററില്‍ ആംബുലന്‍സ് അനുവദിക്കും. ഇരുപത്തിനാല് മണിക്കൂറും സേവനം ലഭ്യമാകുന്നവിധം രണ്ടു സ്റ്റാഫ് നഴ്‌സുമാരേയും വിന്യസിക്കാന്‍ ജില്ലാ കളക്‌ടർ നിർദേശം നൽകി. പുന്നപ്ര വടക്ക് പഞ്ചായത്തിനും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്കുമാണ് ചുമതല.
87 പേര്‍ കഴിയുന്ന ഡൊമിസിലറി കെയര്‍ സെന്‍ററില്‍ ആവശ്യത്തിന് ആരോഗ്യപ്രവര്‍ത്തകരോ ആംബുലന്‍സോ ഉണ്ടായിരുന്നില്ല. കൊവിഡ് ബാധിതനായ അമ്പലപ്പുഴ കരൂര്‍ സ്വദേശിയെ സന്നദ്ധപ്രവര്‍ത്തകര്‍ ഇന്നലെ ബൈക്കില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ വാര്‍ത്തയായിരുന്നു. ഇതുകൂടാതെ ആലപ്പുഴയിലെ എല്ലാ കൊവിഡ് കെയർ സെന്‍ററുകളിലും ആംബുലൻസ് ലഭ്യമാക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്.
ബൈക്കിൽ രോഗിയെ കൊണ്ടുപോയ സംഭവത്തെ തുടർന്ന് തദ്ദേശ സ്ഥാപനങ്ങൾക്ക് കർശന നിർദേശവുമായി മുഖ്യമന്ത്രി രംഗത്തെത്തിയിരുന്നു. ബൈക്ക് ഒരിക്കലും ആംബലുൻസിന് പകരമല്ലെന്നും ആംബുലൻസിന് പകരം ഉപയോഗിക്കാവുന്ന വാഹനങ്ങൾ തദ്ദേശസ്ഥാപനങ്ങൾ കണ്ടെത്തണമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ നിർദേശം. രോഗികളുള്ള കേന്ദ്രങ്ങളിൽ ആരോഗ്യപ്രവർത്തകരുടെ സേവനം ഉറപ്പാക്കണമെന്നും തദ്ദേശ പ്രതിനിധികളുമായൂള്ള യോഗത്തിൽ മുഖ്യമന്ത്രി നിർദേശിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |