ന്യൂഡൽഹി: വാക്‌സിൻ നയത്തിൽ ഇടപെടരുതെന്ന് കാണിച്ച് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി. അസാധാരണമായ പ്രതിസന്ധിയിൽ പൊതുതാത്പര്യം മുന്‍നിര്‍ത്തി നയങ്ങള്‍ രൂപീകരിക്കാന്‍ വിവേചന അധികാരം ഉണ്ടെന്നും സർക്കാർ വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാരിന്റെ സത്യവാങ്മൂലം ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് ഇന്ന് പരിഗണിക്കും.
വാക്സിൻ നയം തുല്യത ഉറപ്പാക്കുന്നതാണെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. വാക്സിൻ ലഭ്യതയുടെ പരിമിതി, രോഗ വ്യാപന തോത് എന്നിവ കാരണം എല്ലാ സംസ്ഥാനങ്ങൾക്കും ഒരേ സമയം വാക്സിന്‍ നൽകാൻ സാധിക്കില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു.
എല്ലാ സംസ്ഥാനങ്ങള്‍ക്കും ഒരേ വിലയില്‍ വാക്സിന്‍ ലഭിക്കും എന്ന് ഉറപ്പാക്കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ വാക്സിന്‍ നിര്‍മ്മാതാക്കളുമായി ചര്‍ച്ച നടത്തി.പൊതു പണം നിര്‍മ്മാതാക്കള്‍ക്ക് അനര്‍ഹമായി ലഭിക്കുന്നില്ലെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.
സര്‍ക്കാരിന്റെ വാക്സിന്‍ നയം പുനഃപരിശോധിക്കണം എന്ന് സുപ്രീം കോടതി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. വാക്സിൻ വില നിർണയത്തിൽ കേന്ദ്രത്തിന്റെ നയം ഒരു സത്യവാങ്‌മൂലത്തിൽ വിശദീകരിക്കണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. വാക്സിന്റെ വില നിശ്ചയിച്ചത് എന്തടിസ്ഥാനത്തിലാണെന്നും, അതിന്റെ യുക്തിയും വ്യക്തമാക്കണമെന്നും കോടതി നിർദേശിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |