'ആമസോണിൽ സിനിമ കാണുന്നത് എന്നെയൊന്ന് പഠിപ്പിക്ക് മോളെ " എസ്തറിനെ നോക്കി അമ്മച്ചി പറഞ്ഞു. 'ദൃശ്യം 2" കാണാൻ കാത്തിരുന്ന പ്രായമായവരെല്ലാം മക്കളോടോ കൊച്ചുമക്കളോടോ ഇങ്ങനെ പറഞ്ഞിട്ടുണ്ടാവും.രാത്രി പന്ത്രണ്ട് മണിക്ക് ഒറ്റയിരിപ്പിൽ എസ്തറിന്റെ അമ്മച്ചി സിനിമ കണ്ടു. 'മോളേ, വീട്ടിൽ കാണുന്നതുപോലെ തന്നെ" എന്ന് ബന്ധുക്കൾ എസ്തറിനോട് പറഞ്ഞു. 'എടാ, നീ എങ്ങും അഭിനയിച്ചില്ലെന്ന്"കൂട്ടുകാരികൾ. വീട്ടിലെ അനിയത്തി കുട്ടിയെ പോലെയെന്ന് ചേച്ചിമാർ. എല്ലാ വീട്ടിലുണ്ടാവും അനുമോളെ പോലെ ഒരാൾ. ജോർജുകുട്ടിയുടെയും റാണിയുടെയും ഇളയമകൾ അനുമോൾ ഇപ്പോൾ വളർന്നു. ഹോസ്റ്റലിൽ നിന്നാണ് പഠിക്കുന്നത്. പുതിയ സ്കൂൾ, പുതിയ കൂട്ടുകാർ. എന്നാൽ അനു പൂർണമായി മാറിയില്ല. വാശി പഴയതുപോലെ തന്നെയുണ്ട്. ആള് ഇത്തിരി കേമി. 'ദൃശ്യം 2" വലിയ വിജയം നേടിയതിൽ എസ്തറിന് ഏറെ സന്തോഷം.
എസ്തറും അനുമോളും
ആറുവർഷത്തിന്റെ മാറ്റം എന്റെ ജീവിതത്തിലും സംഭവിച്ചു. ഏഴാംക്ളാസിൽ പഠിക്കുമ്പോഴാണ് ദൃശ്യം ചെയ്യുന്നത്. ഇപ്പോൾ മുംബയ് സെന്റ് സെവ്യേഴ്സ് കോളേജിൽ രണ്ടാംവർഷ ബി.എ ഇക്കണോമിക്സ്, കൊമേഴ്സ്, സോഷ്യാേളജി വിദ്യാർത്ഥി. ഷൂട്ട് നടക്കുന്നതിനിടെയാണ് പരീക്ഷ. അഭിനയവും പരീക്ഷയും ഒരേപോലെ കൊണ്ടുപോയി. ദൃശ്യത്തിൽ അഭിനയിക്കുമ്പോൾ ഓടി നടന്ന് സംസാരിക്കുന്ന ആളായിരുന്നെന്ന് എല്ലാവരും പറയാറുണ്ട്. ഇപ്പോൾ പഠനവും അഭിനയവും ഗൗരവത്തിൽ കാണുന്നു.അനുമോളിൽ എവിടെയൊക്കെയോ ഞാനുണ്ട്. ഇത്ര വർഷമായിട്ടും അച്ഛന് അമ്മയെ മടുത്തില്ലേയെന്ന് ചോദിക്കുന്നുണ്ട് അനുമോൾ. 'എനിക്ക് മടുത്തു ,എത്ര കൊല്ലമായി "എന്ന് വീട്ടിൽ അപ്പൻ തമാശയായി അമ്മയോട് പറയുന്നത് കേട്ടിട്ടുണ്ട്. 'ദൃശ്യം 2"
ഇത്ര വലിയ വിജയം നേടുമെന്ന് പ്രതീക്ഷിച്ചില്ല. ആദ്യ സിനിമയുമായി ആളുകൾ താരതമ്യം ചെയ്യുമെന്ന് അറിയാമായിരുന്നു. നന്നായാലും ആളുകൾ ചിലപ്പോൾ പറയും, ദൃശ്യം ആയിരുന്ന് നല്ലതെന്ന്. അനുമോളോടുള്ള ആളുകളുടെ സ്നേഹം കൂടിയിട്ടേയുള്ളൂ.എല്ലാ ഭാഷയിലേക്കും റീമേക്ക് ചെയ്യാൻ പോവുന്നു. ബാലതാരമായാണ് സിനിമയിൽ വന്നത്. നായികയായി എന്നതിനേക്കൾ അഭിനയിച്ചുകൊണ്ടേയിരിക്കുന്നു എന്നു പറയാനും കേൾക്കാനുമാണ് താല്പര്യം. ഒടിടി ഫ്ളാറ്റ്ഫോമിൽ എത്തുന്ന എന്റെ രണ്ടാമത് സിനിമയാണ് ദൃശ്യം 2. ആദ്യത്തേത് തെലുങ്ക് ചിത്രം 'ജോഹാർ".
വയനാടും മുംബയ്യും
ഒരു അവധിക്കാല സങ്കേതം പോലെയാണ് ഇപ്പോൾ വയനാട്ടിലെ വീട്. പച്ചപ്പിന്റെ പ്രകൃതി ഭംഗി മുംബയ്യിൽ കുറവാണെങ്കിലും താമസിക്കുന്ന ഹോസ്റ്റലിനു ചുറ്റും വലിയ മരങ്ങളുണ്ട്. മുംബയ് നഗരത്തിൽ ഇത്ര മനോഹരമായ സ്ഥലം ഉണ്ടോ എന്നു തോന്നിപ്പോവും.അവിടെ പഠിക്കുക എന്നത് ആഗ്രഹമായിരുന്നു. കോവിഡ് കാരണം ഒരു വർഷമേ പഠിക്കാൻ കഴിഞ്ഞുള്ളൂ.ഏപ്രിൽ ഒടുവിൽ ക്ളാസ് തുടങ്ങും. വയനാട്ടിൽ ജീവിച്ചത് കൊണ്ട് അപ്പനും അമ്മയ്ക്കും ചെടികൾ ഏറെ ഇഷ്ടമാണ്. കൊച്ചിയിലെ വീടിനു പുറത്തും അകത്തുമെല്ലാം ചെടികൾ . പ്രകൃതിയോട് ഇഷ്ടം ഉള്ളവർ എവിടെ പോയാലും അത് സൃഷ്ടിക്കാൻ ശ്രമിക്കും.മുംബയ് യിൽ ആരും തിരിച്ചറിയില്ലെന്നാണ് കരുതിയത്. കോളേജിലും പുറത്തും ധാരാളം മലയാളികൾ. ദിവസം ഒരാളെങ്കിലും തിരിച്ചറിയുന്നു.ആകൂട്ടത്തിൽ പാപനാശവും, ദൃശ്യം തെലുങ്കും കണ്ടവരുമുണ്ട്.
ഡാൻസും സാരിയും
അമ്മയുടെ ഗോൾഡൻ ബ്ളൗസും പച്ച ജ്യൂട്ട് സാരിയും. ഒമ്പതാം ക്ളാസിൽ പഠിക്കുമ്പോൾ അത് ധരിച്ച് ഫോട്ടോയെടുത്തു. ഇപ്പോൾ സാരി ഫോട്ടോകളാണ് അധികവും. ലോക്ക് ഡൗണിൽ കൂട്ടുകാരുമായി ചേർന്ന് ഡാൻസ് വീഡിയോ ചെയ്തു. സാധാരണ ഇത്തരം കാര്യങ്ങൾ ചെയ്യുമ്പോൾ ഞാനാണ് ഏറ്റവും ഒടുവിൽ ഏറ്റെടുക്കാൻ എത്തുക.ഡാൻസിന്റെ രണ്ട് സ്റ്റെപ് ചെയ്യണമെന്ന് കൂട്ടുകാർ . ഞാൻ ഡാൻസ് ചെയ്തു എന്നു പറഞ്ഞാണ് ആളുകൾ പോസ്റ്റ് ചെയ്തത്. ഡാൻസ് അറിയുന്നവർ കാണേണ്ട. സന്തോഷ് ശിവൻ സാറിന്റെ മഞ്ജുചേച്ചി സിനിമ ജാക്ക് ആൻഡ് ജില്ലാണ് അടുത്ത റിലീസ്. ദൃശ്യം 2 തെലുങ്കിൽ അടുത്ത ആഴ്ച അഭിനയിച്ചു തുടങ്ങും. തമിഴിൽ നായികയായി അഭിനയിക്കുന്ന 'മിൻമിനി" ചിത്രീകരണവഴിയിൽ. പഠനത്തിന്റെ ഭാഗമായ ജോലി, സിനിമയിൽ നല്ല കഥാപാത്രങ്ങൾ. രണ്ടും മുന്നിലുണ്ട്. ചേട്ടൻ ഇവാൻ ഫോട്ടോഗ്രഫിയിൽ ഡിപ്ളോമ കഴിഞ്ഞു.മന്ദാരത്തിൽ ആസിഫ് അലിയുടെ കുട്ടിക്കാലം അവതരിപ്പിച്ചു. കാവലിലും അഭിനയിച്ചു.അനുജൻ എറിക് അഭിനയിച്ച 'ഹാസ്യം"ഐ.എഫ്.കെയിൽ പ്രദർശിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |