ആലപ്പുഴ: 'തന്റേടത്തിന്റെ പ്രതിരൂപമായി മനസിൽ പ്രതിഷ്ഠിച്ച കെ.ആർ.ഗൗരിഅമ്മയെ ദൂരെ നിന്നെങ്കിലും ഒന്ന് കാണണം, സാധിച്ചാൽ ഒന്നു തൊടണം. അതായിരുന്നു അക്കാലത്തെ ഏറ്റവും വലിയ മോഹം'- വിപ്ളവ ഗായിക പി.കെ. മേദിനിയുടെ വാക്കുകളിൽ നിന്നറിയാം ആരാധനയുടെ ആഴം.
'ഇടതുപക്ഷത്തെ നെഞ്ചിലേറ്റിയവരുടെ മനസിലേക്ക് ആവേശമായി വിപ്ലവഗാനങ്ങൾ എത്തിക്കാൻ ഇന്നത്തെ പോലെ ഉച്ചഭാഷിണികളോ, മറ്റ് സംവിധാനങ്ങളോ ഇല്ലാതിരുന്ന കാലം. കേരളം രൂപം കൊള്ളുന്നതിന് മുമ്പ് തിരുക്കൊച്ചിയായിരുന്ന സമയം. പുന്നപ്ര വയലാർ സമരത്തന്റെ ഭാഗമായി ജയിലിൽ അടയ്ക്കപ്പെട്ട ഗൗരിഅമ്മ, ടി.വി.തോമസ്, സുഗതൻ അടക്കമുള്ള നേതാക്കൾ ജയിൽമോചിതരായതോടെ നാടാകെ സ്വീകരണങ്ങൾ സംഘടിപ്പിക്കപ്പെട്ടു. അത്തരമൊരു സ്വീകരണവേദിയിലാണ് ആദ്യമായി ഗൗരിഅമ്മയെ നേരിൽ കാണുന്നത്. ഗൗരിഅമ്മയുടെ പേരുൾപ്പെടുന്ന സ്വീകരണ നോട്ടീസിൽ, 'പി.കെ.മേദിനിയുടെ പാട്ടുണ്ടാകും' എന്ന അറിയിപ്പ് അഭിമാനമായിരുന്നു. കൊതികൊണ്ട് പരിപാടിക്കിടെ ഗൗരിഅമ്മയെ തൊടാൻ ശ്രമിച്ചു. ഇത് കണ്ട് അവിടെ നിന്ന സഖാക്കൾ വഴക്കുപറഞ്ഞു. ഗൗരിഅമ്മയെ തൊടാൻ ആഗ്രഹമുണ്ടെന്ന് അവരോട് പറയുന്നതു കേട്ട ഗൗരിഅമ്മ ചെറു ചിരിയോടെ അടുത്ത് വന്ന് എന്റെ കൈയിൽ പിടിച്ചു. ആ അനുഭവം ജീവിതത്തിൽ മറക്കാനാവില്ല. നിരന്തരമായ ആരാധനയാണ് എനിക്ക് ഗൗരിഅമ്മയോടുണ്ടായിരുന്നത്. ഗൗരിയമ്മ റവന്യുമന്ത്രി ആയിരിക്കേ, ഞാൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്നു. അക്കാലത്തും എന്താവശ്യമുണ്ടെങ്കിലും പറയണമെന്ന് ഇങ്ങോട്ട് ആവശ്യപ്പെടുന്ന നേതാവായിരുന്നു.
ജീവിതത്തിൽ ഞാൻ നന്ദിപൂർവം സ്മരിക്കുന്ന ഒരാളാണ് ഗൗരിഅമ്മ. 36-ാം വയസിലായിരുന്നു എന്റെ ഭർത്താവിന്റെ മരണം. അക്കാലത്ത് ഒരുപക്ഷേ ആരും ചെയ്യാത്ത സഹായമാണ് ഗൗരിഅമ്മ ചെയ്തത്. താമസിക്കുന്ന വീട് സാമ്പത്തിക ബുദ്ധിമുട്ടിൽ കടപ്പെട്ടുപോയി. ഈ സമയം ഞാനറിയാതെ കാവുങ്കൽ ദേവസ്വത്തിന്റെ പുറംപോക്കിലെ 21 സെന്റ് സ്ഥലം എനിക്ക് അനുവദിച്ചതായി വില്ലേജ് ഓഫീസിൽ നിന്ന് അറിയിപ്പ് വന്നു. വിവരങ്ങൾ അന്വേഷിച്ചപ്പോഴാണ് സാക്ഷാൽ ഗൗരിഅമ്മയാണ് സഹായത്തിന് പിന്നിലെന്ന് മനസിലായത്. ഇങ്ങനെയൊരു മനസുമുണ്ട് ഗൗരിയമ്മയ്ക്ക്. ഈ വിവരം പിന്നീട് എഴുതിയപ്പോൾ സഹായങ്ങൾ വിളിച്ചുപറയാനുള്ളതല്ലെന്ന താക്കീതും നൽകി. മുഖ്യമന്ത്രി സ്ഥാനം വരെ വഹിക്കാൻ ആത്മശക്തിയുള്ള നേതാവായിരുന്നു. നിയമത്തിലെ അറിവ് പ്രായോഗികമാക്കാനുള്ള ശക്തിയുമുണ്ടായിരുന്നു.
എല്ലാ പിറന്നാൾ ആഘോഷത്തിനും നേരിട്ട് വിളിക്കുമായിരുന്നു. എത്തിയാലുടൻ 'മനസ് നന്നാവട്ടെ' എന്ന വിപ്ലവ ഗാനം പാടിപ്പിക്കും. ഭയങ്കരമായി ദേഷ്യപ്പെടുന്ന പ്രകൃതമായിരുന്നു. ആ ദേഷ്യത്തിന് പിന്നിൽ അതിഭയങ്കരമായ സ്നേഹവുമുണ്ട്. അതാണ് ഗൗരിഅമ്മ. കഴിഞ്ഞ പിറന്നാളിന് വീട്ടിൽ പോയി കണ്ടിരുന്നു. അന്നും ഓരോ പാട്ടുകൾ പാടിപ്പിച്ചു. പരിപാടികളിലേക്ക് കാർ അയച്ച് എന്നെ വിളിപ്പിക്കുമായിരുന്നു. അത്രയ്ക്ക് സ്നേഹമായിരുന്നു. തമാശപറയാനും, കൈ ചൂണ്ടിയാൽ നിലയ്ക്ക് നിറുത്താനും ശേഷിയുള്ള നേതാവായിരുന്നു. ഒരിക്കൽ തൊടാൻ കൊതിച്ച, പിൽക്കാലത്ത് എനിക്ക് ജീവിതം കെട്ടിപ്പടുക്കാൻ താങ്ങ് നൽകിയ ആളാണ് ഗൗരിഅമ്മ'- പി.കെ. മേദിനി അനുസ്മരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |