SignIn
Kerala Kaumudi Online
Friday, 26 April 2024 7.52 AM IST

സാമ്പത്തിക ഇടപാടുകളും കൊവിഡും തുണയായി റേഡിയോജോക്കി വധക്കേസിൽ മുഖ്യപ്രതി സത്താറിനെ ഗൾഫിൽ നിന്ന് വിട്ടുകിട്ടിയില്ല  അറസ്റ്റ് രേഖപ്പെടുത്താനും മൊഴിയെടുക്കാനും കഴിയാത്ത അവസ്ഥ

bbbbb

തിരുവനന്തപുരം: റേഡിയോ ജോക്കിയായിരുന്ന കിളിമാനൂർ മടവൂർ പടിഞ്ഞാറ്റേല ആശാഭവനിൽ രാജേഷിനെ (35) കൊലപ്പെടുത്തിയ കേസിന്റെ വിചാരണ പുരോഗമിക്കവേ കേസിന്റെ മുഖ്യസൂത്രധാരനും ഒന്നാം പ്രതിയുമായ ഖത്തർ വ്യവസായി ഓച്ചിറ സ്വദേശി അബ്ദുൾ സത്താറിനെ നാട്ടിലെത്തിക്കാനുള്ള പൊലീസ് നടപടികൾ ഫലം കണ്ടില്ല.

ഇന്റർപോൾ മുഖാന്തരം റെ‌ഡ് കോർണർ നോട്ടീസ് നടപടികൾ പൊലീസ് സ്വീകരിച്ചെങ്കിലും ഗൾഫിലെ സാമ്പത്തിക ഇടപാടുകൾ പരിഹരിക്കാതെ നാട് വിടാനാകാത്തതും കൊവിഡുമാണ് സത്താറിനെ നാട്ടിലെത്തിക്കുന്നതിന് തടസ്സമാകുന്നത്. സംസ്ഥാനത്ത് ഏറെ കോളിളക്കമുണ്ടാക്കിയ കൊലക്കേസിൽ സത്താറിന്റെ അറസ്റ്റ് രേഖപ്പെടുത്താനോ മൊഴിയും തെളിവുകളും ശേഖരിക്കാനോ കഴിയാത്തതിനാൽ ഇയാളൊഴികെയുള്ള പ്രതികൾക്കെതിരെ മാത്രം സമർപ്പിച്ച കുറ്റപത്രത്തിലാണ് തിരുവനന്തപുരം സെഷൻസ് കോടതിയിൽ വിചാരണ ആരംഭിച്ചത്.

നാട് നടുങ്ങിയ കൊലപാതകം

2018 മാർച്ച് 27ന് പുലർച്ചെ രണ്ടുമണിയോടെ മടവൂർ ജംഗ്ഷനിലുള്ള തന്റെ റെക്കാഡിംഗ് സ്റ്റുഡിയോയിൽ വച്ചാണ് രാജേഷ് കൊല്ലപ്പെട്ടത്. കാറിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സത്താറിന്റെ മുൻ ഭാര്യയും നൃത്താദ്ധ്യാപികയുമായ യുവതിയുമായി രാജേഷിനുണ്ടായിരുന്ന അടുപ്പമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. തന്റെ വിശ്വസ്തനായ അലിബായ് എന്ന മുഹമ്മദ് സാലിഹിനെ ഉപയോഗിച്ച് സത്താർ രാജേഷിനെ വകവരുത്തുകയായിരുന്നു എന്നാണ് കേസ്. സംഭവത്തിൽ നേരിട്ട് ഇടപെട്ടവരും പ്രതികളെ സഹായിച്ചവരുമായി മൂന്നു സ്ത്രീകളുൾപ്പെടെ പതിനൊന്നുപേരെ പൊലീസ് അറസ്റ്റു ചെയ്തു.

പ്രത്യക്ഷ തെളിവുകളൊന്നുമില്ലാതിരുന്ന സംഭവത്തിന്റെ അന്വേഷണം പൊലീസിന് വലിയ വെല്ലുവിളിയായിരുന്നു. ആറ്റിങ്ങൽ ഡിവൈ.എസ്.പി ആയിരുന്ന പി. അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിച്ചത്. ആക്രമണം നടക്കുമ്പോൾ രാജേഷിനൊപ്പം വെള്ളല്ലൂർ സ്വദേശിയായ കുട്ടനുമുണ്ടായിരുന്നു. കൈയ്ക്ക് വെട്ടേറ്റ ഇയാൾ പുറത്തേക്കോടി രക്ഷപ്പെട്ടു.

കുട്ടന്റെ മൊഴി മാത്രമായിരുന്നു പൊലീസിന്റെ പിടിവള്ളി. നാലാം ദിവസം അന്വേഷണ സംഘം അക്രമികൾ സഞ്ചരിച്ച കാർ കണ്ടെത്തി. തൊട്ടുപിന്നാലെ പ്രതികൾക്ക് സഹായം ചെയ്ത കൊല്ലം ശക്തികുളങ്ങര കുരീപ്പുഴചേരിയിൽ ബി. സനുവിനെ (33) അറസ്റ്റു ചെയ്തു. തുടർന്നുള്ള ദിവസങ്ങളിൽ മറ്റ് പ്രതികളെയും അവരെ സഹായിച്ചവരെയുമുൾപ്പെടെ ഒന്നൊന്നായി പിടികൂടി. കൃത്യമായ ആസൂത്രണത്തോടെ ഖത്തറിൽ നിന്ന് നാട്ടിലെത്തി കൊലപാതകം നടത്തി മടങ്ങിപ്പോയ മുഹമ്മദ്‌ സാലിഹിനെ നാട്ടിലെത്തിച്ച് അറസ്റ്റു ചെയ്തു. സത്താറിന്റെ നിർദ്ദേശ പ്രകാരം മുഹമ്മദ്‌ സാലിഹ്, അപ്പുണ്ണി, തൻസീർ എന്നിവരാണ് മടവൂരിലെത്തി രാജേഷിനെ കൊലപ്പെടുത്തിയത്. സാലിഹ്, തൻസീർ, അപ്പുണ്ണി, സ്വാതി സന്തോഷ് എന്നിവരാണ് കേസിലെ പ്രധാന പ്രതികൾ.

#റെഡ്‌കോർണർ നോട്ടീസ്

അംഗരാഷ്ട്രങ്ങളുടെ ആവശ്യപ്രകാരം ഇന്റർപോൾ അതിന്റെ ഭരണഘടനയ്ക്കനുസരിച്ച് ഒരു കുറ്റവാളിയെക്കുറിച്ചുള്ള സൂചനകൾ ഉൾപ്പെടുത്തി പുറപ്പെടുവിക്കുന്ന നോട്ടീസാണിത്. രാജ്യംവിട്ട കുറ്റവാളികളെ പിടികൂടി കൈമാറുന്നതിനും നിയമനടപടികൾക്ക് വിധേയമാക്കുന്നതിനും ലക്ഷ്യമിട്ടാണ് ഇത് പുറപ്പെടുവിക്കുന്നത്. കേസന്വേഷണം നടത്തുന്ന രാജ്യത്തെ പൊലീസ്, സർക്കാർ വഴിയാണ് ഇതിനുവേണ്ടി ഇന്റർപോളിനെ സമീപിക്കേണ്ടത്.

സത്താറിനുവേണ്ടി

പ്രത്യേക വിചാരണ വേണ്ടിവരും

കൃതൃത്തിൽ നേരിട്ട് പങ്കെടുത്തില്ലെങ്കിലും സംഭവത്തിന്റെ ആസൂത്രണത്തിലും പ്രേരണയിലും കൃത്യത്തിന് ശേഷം പ്രതികൾക്ക് സാമ്പത്തിക സഹായം ലഭ്യമാക്കിയതിലുമെല്ലാം മൊഴികളും ഡിജിറ്റൽ രേഖകളും ഉൾപ്പെടെ നിർണായകമായ നിരവധി തെളിവുകളാണ് സത്താറിനെതിരെയുളളത്. സത്താറിന്റെ മുൻഭാര്യയായ നൃത്താദ്ധ്യാപികയുടെ മൊഴിയാണ് കേസിലെ പ്രധാന തെളിവ്. സംഭവദിവസം രാത്രി രാജേഷ് സത്താറിന്റെ മുൻഭാര്യയുമായി ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കെയാണ് കാറിലെത്തിയ അക്രമികൾ രാജേഷിനെ സ്റ്റുഡിയോയിലെത്തി വകവരുത്തിയത്.

രാജേഷ് അവസാനമായി വിളിച്ച ഫോൺകോളിൽ നിന്നാരംഭിച്ച അന്വേഷണമാണ് സ്ത്രീവിഷയത്തെ തുട‌ർന്നുണ്ടായ വൈരാഗ്യത്തിന്റെയും ദാമ്പത്യതകർച്ചയുടെയും അരുംകൊലയുടെയും ചുരുളഴിച്ചത്. കേസിലെ പ്രധാന പ്രതിയെന്ന നിലയിൽ സത്താറിനെ നാട്ടിലെത്തിച്ച് മൊഴി രേഖപ്പെടുത്തി തെളിവുകൾ ശേഖരിച്ചശേഷം ഇയാൾക്കെതിരെ പ്രത്യേക കുറ്റപത്രം കോടതിയിൽ സമർപ്പിച്ചാലേ കേസിന്റെ വിചാരണനടപടികൾ പൂർത്തിയാകൂ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.