ക്ഷേത്രത്തിൽ നിന്ന് ഗോവിന്ദൻ നായർ മടങ്ങിയെത്തുമ്പോൾ പതിവില്ലാതെ പദ്മാവതി പൂമുഖത്ത് നില്പുണ്ടായിരുന്നു. അടുത്തായി രാമഭദ്രനുമുണ്ട്. ഗോവിന്ദൻ നായരെക്കണ്ടതും പദ്മാവതി പരിഭ്രമത്തോടെ ഓടിയടുത്തുവന്നു.
''ലക്ഷ്മണനെ കണ്ടോ?""
അവർ ധൃതിയിൽ ചോദിച്ചു.
''ഞാൻ കണ്ടില്ല. എന്താ അവനിതുവരെ വന്നില്ലേ?""
''ഇല്ല. ഇതുവരെ വീട്ടിൽ വന്നിട്ടില്ല. നിങ്ങക്ക് പിന്നെ മക്കളുടെ കാര്യത്തേക്കാളും വലുത് കോവിലിലെ കാര്യമല്ലേ?""
പദ്മാവതിക്ക് മറുപടി കൊടുക്കാതെ ഗോവിന്ദൻ നായർ രാമഭദ്രന് നേരെ തിരിഞ്ഞു.
''എന്താണ് രാമാ, എന്താ ഉണ്ടായത്? നീ അവനെ കണ്ടില്ലേ?സ്കൂളിൽ അവനില്ലായിരുന്നോ?""
''സ്കൂളിൽ വച്ച് ഞാൻ കണ്ടായിരുന്നു.തിരിച്ചു വരുമ്പം... ഞങ്ങളൊന്നിച്ചല്ലല്ലോ വരണത്. അതുകൊണ്ട് ഞാൻ ശ്രദ്ധിച്ചില്ല. അമ്മ പറഞ്ഞപ്പഴാണ് അവൻ വന്നിട്ടില്ലെന്നറിഞ്ഞത്.""
''ഇവിടെ വിസ്താരം നടത്തിക്കൊണ്ടു നിൽക്കാതെ എവിടെയെങ്കിലും പോയി അന്വേഷിക്ക് മനുഷ്യാ...""
പദ്മാവതി ഇടപെട്ടു.
അത് കേൾക്കാത്ത മട്ടിൽ ഗോവിന്ദൻ നായർ അവരോടു ചോദിച്ചു:
''നീ ഒന്ന് ശരിക്കും ഓർമ്മിച്ചുനോക്ക്. അവൻ പോകാന്നേരത്ത് നിന്നോട് എന്തെങ്കിലും പ്രത്യേകിച്ച് പറഞ്ഞായിരുന്നോ?""
''അങ്ങനെ വല്ലതും പറഞ്ഞെങ്കി ഞാൻ മറന്നുകളയുമോ? നിങ്ങളെപ്പോലെ കുടുംബം മറന്നു നടക്കുന്നവളാണോ ഞാൻ?""
പദ്മാവതിക്ക് മറുപടി കൊടുക്കാതെ ഗോവിന്ദൻ നായർ തിരിഞ്ഞു നടന്നു.രാമഭദ്രൻ അച്ഛന്റെ പുറകെ നടന്നുചെന്നു. ഗോവിന്ദൻ നായർ അവനെ തിരിഞ്ഞു നോക്കി.
''നീ എന്താ വരുന്നത്?""
''ഞാനും കൂടി വരാം അച്ഛാ.""
അവൻ പറഞ്ഞു.
''വേണ്ട. രാത്രിയായില്ലേ? എവിടെയൊക്കെ അന്വേഷിക്കേണ്ടി വരുമെന്നറിഞ്ഞുകൂടാ. നീ പോയിരുന്ന് പഠിക്ക്.""
ഒന്ന് നിർത്തിയിട്ട ഗോവിന്ദൻ നായർ തുടർന്നു:
''അലമാരയുടെ മുകളിൽ ടോർച്ചു കാണും. അതിങ്ങു എടുത്തോണ്ടു വാ.""
''എന്റെ ചെറുക്കനെന്തുപറ്റിയോ?""
പദ്മാവതി കരയാൻ തുടങ്ങി.
''ചുറ്റുമുള്ളത് മുഴുവൻ അസൂയക്കാരാണ്. അവൻ മിടുക്കനായി വരുന്നത് ആർക്കും സഹിക്കുന്നില്ല.""
അതിനും ഗോവിന്ദൻ നായർ പ്രതികരിച്ചില്ല. രാമഭദ്രൻ ടോർച്ചുമായി എത്തി. മൂന്നുസെല്ലിന്റെ നീളമുള്ള എവറെഡി ടോർച്ചാണത്. വെളിച്ചം ശരിയാണോ എന്നറിയാൻ അയാൾ ടോർച്ച് ഞെക്കി നോക്കി. എന്നിട്ട് നടക്കാനൊരുങ്ങി. അപ്പോൾ രാമഭദ്രൻ പറഞ്ഞു:
''അച്ഛാ, ഗ്രന്ഥശാലയുടെ എതിർവശത്ത് പുരുഷോത്തമൻ എന്നൊരു കുട്ടിയുടെ വീടുണ്ട്. അവനും ലക്ഷ്മണന്റെ ക്ലാസിലാണ് പഠിക്കുന്നത്. അവര് വലിയ കൂട്ടുകാരുമാണ്. അവനോട് അച്ഛനൊന്നു ചോദിച്ചുനോക്ക്.""
''ഞാൻ ഏതെങ്കിലും സാറന്മാരോട് ചോദിക്കാമെന്നാണ് വിചാരിച്ചത്. ഇത് തന്നെയാണ് നല്ലത്.""
പോകാനാരംഭിച്ച ഗോവിന്ദൻ നായർ തിരിഞ്ഞു രാമഭദ്രനോട് ചോദിച്ചു:
''വിശ്വംഭരന്റെ മകനല്ലേ അത്?""
രാമഭദ്രൻ അതേന്ന് മറുപടി പറഞ്ഞതും ഗോവിന്ദൻ നായർ നടക്കാനാരംഭിച്ചു. പ്രലപനങ്ങൾ തുടർന്ന അമ്മയുടെ വാക്കുകൾക്ക് ചെവി കൊടുക്കാതെ രാമഭദ്രൻ വീട്ടിനുള്ളിലേക്ക് നീങ്ങി. ഗോവിന്ദൻ നായർ വിശ്വംഭരന്റെ വീട്ടിലെത്തിയപ്പോൾ അയാളവിടെ ഉണ്ടായിരുന്നില്ല. വിശ്വംഭരന്റെ ഭാര്യ അക്കാര്യം പറയുമ്പോൾ പുരുഷോത്തമൻ പുറത്തോട്ടിറങ്ങി വന്നു.
''വളം ഡിപ്പോയിലെ ചേട്ടന്റെ വീട് വരെ പോയതാണ് മാമാ... ഉടനെ എത്തും.""
അവൻ പറഞ്ഞു.
''അല്ല മോനേ , ഞാൻ കാണാൻ വന്നത് നിന്നെയാണ്.""
ഗോവിന്ദൻ നായർ അതുപറഞ്ഞപ്പോൾ കുട്ടിയും അമ്മയും അദ്ഭുതത്തോടെ അയാളെ നോക്കി.
''അകത്തുകേറിയിരിക്കണം അങ്ങുന്നേ...""
അമ്മ വിനയത്തോടെ പറഞ്ഞു.
''വേണ്ട... ഞാനിവിടെ നിന്നോളാം. പയ്യനോട് ഒരു കാര്യം ചോദിക്കാൻ വന്നതാണ്.""
ഗോവിന്ദൻ നായർ പുരുഷോത്തമന്റെ നേർക്ക് തിരിഞ്ഞു ചോദിച്ചു:
''മോനേ, ലക്ഷ്മണൻ ഇതുവരെ വീട്ടിൽ വന്നില്ല. എങ്ങോട്ടു പോയെന്നറിയാമോ?""
പുരുഷോത്തമൻ ഒരു നിമിഷം ആലോചിച്ചു. പിന്നെ പറഞ്ഞു:
''വൈകുന്നേരം അവൻ അത്രാംകണ്ണിന്റെ കൂടെ നടക്കുന്നതു കണ്ടു.""
''ആരാണത്രാകണ്ണ് ?""
അത്രാംകണ്ണിനെപ്പറ്റിയും ലക്ഷ്മണൻ അവനുമായി ചർച്ച ചെയ്യുന്ന കാര്യങ്ങളെപ്പറ്റിയുമെല്ലാം പുരുഷോത്തമൻ വിശദമായിപ്പറഞ്ഞു. അവൻ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ വിശ്വംഭരനും അവിടെ വന്നുചേർന്നു. അയാളും പുരുഷോത്തമൻ പറഞ്ഞതൊക്കെ ശ്രദ്ധിച്ചു കേട്ടു. ആലിൻ ചുവട്ടിൽ നിന്നും സുമാർ ഒരു മൈൽ ദൂരെയായി സാമാന്യം വലിയൊരു മലമ്പ്രദേശമുണ്ട്. മുള്ളുമുരടുമൂർഖൻപാമ്പും കല്ലുകരടു കാഞ്ഞിരംകുറ്റിയുമൊക്കെ യഥേഷ്ടമുള്ള ഒരു മലയാണത്. ആ മലയുടെ അങ്ങേച്ചെരിവിലാണ് അത്രാംകണ്ണിന്റെ താമസം. വളരെദൂരം അങ്ങോട്ടുമിങ്ങോട്ടും നടന്നാണ് അവൻ സ്കൂളിൽ വന്നുപോകുന്നത്. കുറച്ചുനാളായി അവൻ വളരെ ഭയത്തിലാണ്. ക്ലാസിലെ ഏറ്റവും ധീരനായ കുട്ടിയെന്ന നിലയിൽ ലക്ഷ്മണനോടാണ് അവൻ തന്റെ ഭയത്തെപ്പറ്റി ചർച്ച ചെയ്തത്.
മുള്ളുമലയിൽ അത്രാംകണ്ണ് നടന്നുപോകുന്നതിന്റെ അടുത്തായി മരങ്ങൾ ഇട തൂർന്നു നില്ക്കുന്ന ഒരു പ്രദേശമുണ്ട്. അവൻ അവിടെയെത്താൻ വൈകിയാൽ ആ ഭാഗത്തുനിന്ന് പുകച്ചുരുളുകളുയരുന്നതുകാണാം. മലയിലേക്കുള്ള വഴി തുടങ്ങുന്നിടത്തുള്ള ചില ആളുകൾ അവൻ വൈകിവരുമ്പോൾ പറയാറുണ്ട്: നീയെന്താണിത്ര വൈകിയത്? സന്ധ്യയായാ മുള്ളുമലയിലെ പ്രേതങ്ങൾ സഞ്ചാരത്തിനിറങ്ങുമെന്നറിഞ്ഞുകൂടേ? മലയുടെ മുകളിലൂടെ ഭയന്നുവിറച്ചാണ് അവൻ നടക്കുന്നത്.നാല് മണി കഴിഞ്ഞുള്ള ഒരു പരിപാടിക്കും നിൽക്കാതെ അവൻ കടന്നുകളയും.
ഭൂതവും പ്രേതവുമൊന്നുമില്ലെന്നും അതൊക്കെ വെറും കെട്ടുകഥകളാണെന്നും ലക്ഷ്മണൻ ക്ലാസിൽ ഇടയ്ക്കിടെ പറയാറുണ്ടായിരുന്നു. അത്രാംകണ്ണ് അതൊക്കെ ശ്രദ്ധിച്ചുകേൾക്കും. ഒരുദിവസം അവൻ മടിച്ചുമടിച്ചു ലക്ഷ്മണന്റെയടുത്തു ചെന്നു. മുള്ളുമലയുടെ മുകളിലെ പ്രേതസഞ്ചാരത്തെക്കുറിച്ചു പറഞ്ഞു. അതുകേട്ട് ലക്ഷ്മണൻ പൊട്ടിച്ചിരിക്കുകയാണ് ചെയ്തത്. ഒരു ദിവസം അവനോടൊപ്പം വൈകുന്നേരം മുള്ളുമലയിലേക്കു ചെല്ലാമെന്നും ലക്ഷ്മണൻ പറഞ്ഞു. മിക്കവാറും ഇന്നവൻ അത്രാംകണ്ണിനോടൊപ്പം മുള്ളുമലയിലേക്കു പോയിട്ടുണ്ടാവും.
കാര്യങ്ങൾ കേട്ടുകഴിഞ്ഞപ്പോൾ ഗോവിന്ദൻ നായരെ പരിഭ്രമം പിടികൂടി. പ്രേതങ്ങളിൽ വിശ്വാസമുള്ളതുകൊണ്ടല്ല, ഇത്രയും വൈകിയ സ്ഥിതിക്ക് വല്ല ആപത്തും സംഭവിച്ചിരിക്കുമോ എന്നോർത്തുള്ള ഭയമായിരുന്നു.
''ഒറ്റയ്ക്ക് പോകണ്ട. ഞാനും കൂടി വരാം.""
വിശ്വംഭരൻ പറഞ്ഞു. അയാൾ ഉള്ളിലേക്കുപോയി ഒരു ടോർച്ചെടുത്തുകൊണ്ടു വന്നു.തലയിൽ തോർത്തു കൊണ്ട് ഒരു കെട്ടും കെട്ടിയിരുന്നു.
''ലക്ഷ്മണൻ എല്ലാക്കാര്യവും പറയാറുള്ളത് പോറ്റിസാറിനോടും സൈമൺ സാറിനോടുമാണ്. അവരെക്കണ്ടാ ചെലപ്പോ എന്തെങ്കിലും കൂടെ അറിയാൻ പറ്റും.""
അവർ പോകാനിറങ്ങിയപ്പോൾ പുരുഷോത്തമൻ പറഞ്ഞു.അത് ശരിയാണല്ലോ എന്ന് വിശ്വംഭരനും കൂട്ടിച്ചേർത്തു.
''അവരടുത്താണോ താമസിക്കുന്നത്?""
ഗോവിന്ദൻ നായർ ചോദിച്ചു.
''വീട്ടിക്കാണില്ല. ഗ്രന്ഥശാല അടയ്ക്കുന്നതുവരെ അവിടെ കാണും . അതുകഴിഞ്ഞാ കുറേ നേരം കോവിലിന്റെ മുൻപിലെ അരയാൽത്തറയിലിരുന്ന് ചർച്ച നടത്തും. വേറെയും രണ്ടുമൂന്നുപേരെ അവിടെ കണ്ടിട്ടുണ്ട്.""
നടക്കുന്നതിനിടയിൽ വിശ്വംഭരൻ പറഞ്ഞു. അരയാൽത്തറയ്ക്കടുത്തെത്തിയപ്പോൾ ത്രിവിക്രമൻ പോറ്റിയുടെയും സൈമന്റെയും ശബ്ദം ഉയർന്നുകേട്ടു. ആരോടോ തർക്കിക്കുകയാണവർ. അവരവിടെ ഉണ്ടെന്നുകണ്ടപ്പോൾ ഗോവിന്ദൻ നായർക്ക് ആശ്വാസമായി.
ഗോവിന്ദൻ നായരെക്കണ്ടപ്പോൾ ഇരുവരും എഴുന്നേറ്റു.
''ഗോവിന്ദൻ ചേട്ടൻ ക്ഷേത്രത്തിൽ നിന്ന് പോയത് കണ്ടായിരുന്നല്ലോ. എന്താ വീണ്ടുമിവിടെ?""
ത്രിവിക്രമൻ പോറ്റി ചോദിച്ചു. ലക്ഷ്മണൻ വീട്ടിൽ മടങ്ങിയെത്താത്തതും അന്വേഷിച്ചപ്പോൾ പുരുഷോത്തമൻ അറിയിച്ച കാര്യങ്ങളും എല്ലാം ഗോവിന്ദൻ നായർ അവരോടു പറഞ്ഞു. കാര്യങ്ങൾ കേട്ടപ്പോൾ പോറ്റിയും സൈമണും പരസ്പരം നോക്കി.
''ലക്ഷ്മണൻ അന്ധവിശ്വാസിയല്ല. യുക്തിവാദികളാണവന്റെ മാതൃക.അതുകൊണ്ടാണ് അവന് നിങ്ങളുമായി പല കാര്യങ്ങളിലും പൊരുത്തപ്പെടാൻ കഴിയാത്തത്.""
പോറ്റി പറഞ്ഞു തുടങ്ങി. ഇടയ്ക്കു കയറി ഗോവിന്ദൻ നായർ പറഞ്ഞു:
''ഞങ്ങളും അന്ധവിശ്വാസികളല്ല. എന്നാൽ, വിശ്വാസികളാണ്.""
''അവൻ വിശ്വാസിയുമല്ല.""
പോറ്റി പറഞ്ഞു.
''അല്ല സാറേ, പയ്യന് എന്ത് പറ്റിക്കാണും?""
അക്ഷമനായി വിശ്വംഭരൻ ചോദിച്ചു.
''മുള്ളുമലയിലെ പ്രേതസഞ്ചാരത്തെക്കുറിച്ചു അത്രാംകണ്ണ് പറഞ്ഞതൊക്കെ അവൻ ഞങ്ങളുമായി ചർച്ച ചെയ്തിരുന്നു. അതിൽ അദ്ഭുതമൊന്നുമില്ലെന്നും ഏതോ മനുഷ്യരുടെ പണിയാണതെന്നുമാണ് അവൻ വിശ്വസിച്ചത്.എപ്പഴെങ്കിലും അവൻ അത് കണ്ടുപിടിക്കുമെന്നും പറഞ്ഞിരുന്നു..""
''കാര്യമെല്ലാം ശരി തന്നെ.""
ഗോവിന്ദൻ നായർ പറഞ്ഞു:
''ഇപ്പോഴവൻ ഏതോ അപകടത്തിൽ പെട്ടിരിക്കുകയാണ്. നമ്മൾ ഉടനെ എന്തെങ്കിലും ചെയ്യണം.""
''അത്രാംകണ്ണിന്റെ വീട്ടിലേക്കല്ലേ അവൻ പോയത്? ആദ്യം നമുക്ക് അവിടെ അന്വേഷിക്കാം.അവൻ അവിടെ ഉണ്ടെങ്കിലോ?""
സൈമൺ പറഞ്ഞു. അതുതന്നെയാണ് ആദ്യം വേണ്ടതെന്ന് എല്ലാവരും സമ്മതിച്ചു.
നാലുപേരും കൂടി മുള്ളുമലയിലേക്ക് പുറപ്പെട്ടു.മുള്ളുമലയിലേക്കുള്ള കയറ്റത്തിന്റെയടുത്തെത്തിയപ്പോൾ ത്രിവിക്രമൻ പോറ്റി പറഞ്ഞു:
''മുള്ളുമലയ്ക്കു മുകളിൽ പ്രേതങ്ങളില്ലെങ്കിലും അപകടമുണ്ടാവാം.നമുക്ക് സോമനെക്കൂടെ വിളിക്കാം. അവന്റെ വീട് ഇവിടെയാണ്.""
നാട്ടിലെ ഒരു ചട്ടമ്പിയാണ് സോമൻ. അതുകൊണ്ടുതന്നെ ഗോവിന്ദൻ നായർക്ക് അവനുമായി ഒരടുപ്പവും ഉണ്ടായിരുന്നില്ല.എങ്കിലും ഇത്തരം ഒരു സന്ദർഭത്തിൽ അവനെപ്പോലെ ഒരാൾ ഉണ്ടായിരിക്കുന്നത് ഒരു ബലമാണെന്നു തന്നെ അയാൾക്കും തോന്നി. ത്രിവിക്രമൻ പോറ്റി സോമനെ വിളിക്കാൻ പോയപ്പോൾ സൈമൺ പറഞ്ഞു:
''സോമനെ പാർട്ടിയിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുകയാണ് പോറ്റിസാർ.""
അവർ മുള്ളുമലയിലേക്ക് കയറാൻ തുടങ്ങി. ദുർഘടമായ ഒരൊറ്റയടിപ്പാതയായിരുന്നു അത്. മങ്ങിയ നിലാവുണ്ടായിരുന്നു. രണ്ടു ടോർച്ചുകളുടെ വെളിച്ചവും. എങ്കിലും മുൾച്ചെടികളും കല്ലുമൊക്കെ അവരെ ശല്യപ്പെടുത്തിക്കൊണ്ടിരുന്നു. അത്രാംകണ്ണിന്റെ വീട് ആർക്കും ശരിക്കറിയുമായിരുന്നില്ല. അവന്റെ ബാപ്പ ഹമീദിനെ സോമന് അറിയാം.പണ്ടൊക്കെ ചില്ലറ അടിപിടികൾക്കൊക്കെ അയാൾ പങ്കു ചേരാറുണ്ടായിരുന്നുവെന്ന് സോമൻ പറഞ്ഞു.ഒരിക്കൽ പൊലീസ് പിടിയിലകപ്പെട്ടപ്പോൾ ഭീകരമായ മർദനത്തിന് അയാൾ വിധേയനായി. കുറച്ചുകാലം കൃഷ്ണൻകുട്ടിവൈദ്യരുടെ ചികിത്സ കഴിഞ്ഞപ്പോഴാണ് നേരേ ചൊവ്വേ നടക്കാറായത് . അതോടെ അടിപിടിയും തരികിടയുമൊക്കെ നിർത്തി അയാൾ ആക്രി കച്ചവടത്തിലേക്ക് കടന്നു.മകൻ വളർന്നുവരികയല്ലേ എന്ന ഒരു ന്യായമാണ് പഴയ സഹപ്രവർത്തകരോട് അയാൾ പറഞ്ഞത്. മുള്ളുമല ഇറങ്ങി ഒരു ചെറിയ തോട് കടന്നാൽ കുറേ ചെറിയ കുടിലുകൾ കാണാം. അതിലേതോ ഒന്നിലാണ്ഹമീദ്താമസിക്കുന്നതെന്ന് സോമൻ പറഞ്ഞപ്പോൾ വിശ്വംഭരൻ അക്കരയ്ക്ക് കൈ ചൂണ്ടി.
''ദാണ്ടെ... ആ വീട്ടിന്റെ മുന്നില് നാലഞ്ചു പേര് കൂടി നിൽപ്പുണ്ട്.""
ആ വീട് തന്നെയായിരിക്കാം അത്രാംകണ്ണിന്റേതെന്ന് എല്ലാവർക്കും തോന്നി. അവർ അങ്ങോട്ട് നടന്നു. ആഗതരെക്കണ്ട് കൂടിനിന്നവരൊക്കെ മുന്നോട്ടു വന്നു.ഹമീദ് അദ്ധ്യാപകരെ തിരിച്ചറിഞ്ഞു. അയാൾ ഉദ്വോഗത്തോടെ പറഞ്ഞു:
''ഞാൻ സ്കൂളിലോട്ട് വരാനിറങ്ങയായിരുന്നു. ചെറുക്കനെവിടെപ്പോയി സാറേ?""
''അപ്പൊ അത്രാംകണ്ണും വീട്ടില് വന്നില്ല, അല്ലേ?""
ത്രിവിക്രമൻ പോറ്റി ചോദിച്ചു:
''ഇതാ ഇദ്ദേഹത്തിന്റെ മകനും വീട്ടിലെത്തിയിട്ടില്ല.അന്വേഷിച്ചപ്പോ അത്രാംകണ്ണിന്റെ കൂടെ പോന്നെന്നാ അറിഞ്ഞത്. അപ്പോ അവര് രണ്ടുപേരും ഒന്നിച്ചുണ്ടാവാനാണു വഴി.""
''ഇനീപ്പോ നമ്മളെങ്ങോട്ടു പോകും?""
ഗോവിന്ദൻ നായർ പരിഭ്രാന്തനായി.
കുട്ടികൾ എവിടെയുണ്ടാവാം? അവരെല്ലാം അക്കാര്യമാണ് ചർച്ച ചെയ്തത്. മരങ്ങൾക്കിടയിൽ കുട്ടികൾ പുകയുയരുന്നതുകണ്ട സ്ഥലത്ത് തിരയാമെന്ന തീരുമാനത്തിൽ അവരെത്തി. ഹമീദും കൂടെയുള്ള മൂന്നുനാലുപേരും അവരോടൊപ്പം ചേർന്നു. അവരിലൊരാൾ മാത്രം ''ഇനീപ്പം യഥാർത്ഥത്തിൽ പ്രേതമെങ്ങാനുമുണ്ടെങ്കിലോ?"" എന്നൊരു സംശയമുന്നയിച്ചു.
''ഏതു പ്രേതമായാലും ഇത്രയും പേരെ ഒന്നിച്ചുകണ്ടാൽ പറപറക്കും.""
എന്ന് പറഞ്ഞു സോമൻ അയാളെ ധൈര്യപ്പെടുത്തി.
ഹമീദ് തിരിച്ചുകയറി ഒരു ചൂട്ടുകറ്റയും കൊണ്ടുവന്നു. അയാളുടെ ഭാര്യയും പല പ്രായത്തിലുള്ള കുട്ടികളും വാതിൽ മറഞ്ഞുനിന്നു നോക്കി.
''ഇക്കാ, ഒരു കറ്റ കൂടെ കാണുമോ എടുക്കാൻ?""
ഒരുവൻ ചോദിച്ചു. കൈയിലിരുന്ന ചൂട്ടുകറ്റ അയാളെ ഏല്പിച്ചിട്ട് ഹമീദ് വീണ്ടും അകത്തേക്ക് കയറി.ഒപ്പം ഭാര്യയും കുട്ടികളും അകത്തേക്ക് പോയി. വീടിന്റെ പിൻഭാഗത്ത് അവരുടെ ശബ്ദങ്ങൾ കേട്ടു. ഹമീദിന്റെ ഭാര്യയുടെ പരിഭ്രമം നിറഞ്ഞ ചോദ്യങ്ങളും അയാളുടെ സാന്ത്വനങ്ങളും കേട്ടുകൊണ്ടിരുന്നു. അല്പം കഴിഞ്ഞപ്പോൾ ചൂട്ടുകറ്റയുമായി ഹമീദ് പുറത്തേക്കു വന്നു. ചൂട്ടുകറ്റയുടെയും ടോർച്ചുകളുടെയും വെളിച്ചത്തിൽ അവർ മുള്ളുമല കയറാൻ തുടങ്ങി. പ്രേതങ്ങളുടെ അസ്തിത്വത്തെക്കുറിച്ചൊക്കെ വാദപ്രതിവാദങ്ങൾ നടന്നു.സോമനും അധ്യാപകരും പ്രേതമെന്നൊരു സംഗതിയില്ല എന്ന വാദത്തിലായിരുന്നു. ഹമീദിനോടൊപ്പം വന്നവർക്ക് അക്കാര്യത്തിൽ സംശയങ്ങളുണ്ട്.ഗോവിന്ദൻ നായർ ആ ചർച്ചയിലൊന്നും പങ്കെടുത്തില്ല.അയാളുടെ മനസ്സിൽ മുഴുവൻ ലക്ഷ്മണനെപ്പറ്റിയുള്ള ആശങ്കകളായിരുന്നു. മുള്ളുമലയുടെ ഉച്ചിയിലെത്താറായപ്പോൾ പോറ്റി പറഞ്ഞു:
''ഇവിടെ സൈഡിലെങ്ങാനും തീയോ പുകയോ കാണുന്നുണ്ടോ എന്ന് ശ്രദ്ധിക്കണം.""
അവർ ഒച്ചയുണ്ടാക്കാതെ മലയുടെ ഇരുവശവും നിരീക്ഷിച്ചു നടന്നു.
കൂട്ടത്തിൽ നിന്ന് ഒരാളുടെ ശബ്ദമുയർന്നു:
''സണ്ണിയെവിടെ?""
എല്ലാവരും തിരിഞ്ഞുനോക്കി.ശരിയാണ്. കൂട്ടത്തിലൊരാളെ കാണുന്നില്ല. പ്രേതമുണ്ടെങ്കിലോ എന്ന് ചോദിച്ച അതേ ആളെയാണ് കാണാതെ പോയിരിക്കുന്നത്.
''പ്രേതത്തെപ്പേടിച്ച് ഒളിച്ചോടിക്കാണും.""
പൊട്ടിച്ചിരിച്ചുകൊണ്ട് സോമൻ പറഞ്ഞു. മറ്റുള്ളവരും ചിരിച്ചു. ഇടതൂർന്ന മരങ്ങൾക്കിടയിലൂടെ ഒരു ചെറിയ വെളിച്ചം മിന്നിപ്പൊലിയുന്നതായി ഗോവിന്ദൻ നായർക്ക് തോന്നി.' അതാ അവിടെ ഒരു വെളിച്ചം കാണുന്നില്ലേ?"എല്ലാവരും അയാൾ ചൂണ്ടിയ ദിക്കിലേക്ക് നോക്കി. മരങ്ങൾ മതിലുകൾ തീർത്ത പോലെ നിൽക്കുന്ന ആ പ്രദേശത്ത് മങ്ങിമങ്ങിക്കത്തുന്ന ഒരു വെളിച്ചം കാണാനുണ്ടായിരുന്നു.
''ആരും ശബ്ദമുണ്ടാക്കരുത്.""
സ്വയം നായകസ്ഥാനമേറ്റെടുത്തുകൊണ്ട് സോമൻ പറഞ്ഞു.
''അവിടെ ആരെങ്കിലും കാണും. അവർ നമ്മൾ വരുന്നതറിയരുത്.""
എല്ലാവരും നിശബ്ദരായി നടന്നു.വെളിച്ചം കാണുന്ന സ്ഥാനമടുത്തപ്പോൾ ഓടുന്നതിന്റെയും ചാടുന്നതിന്റെയുമൊക്കെ ഒച്ചയുയർന്നു. മരങ്ങളുടെ ഭിത്തി ഭേദിച്ച് അവർ എത്തിയത് മുൾച്ചെടികൾ വെട്ടിയൊതുക്കിയ സ്ഥലത്തായിരുന്നു.ആസ്ബസ്റ്റോസ് ഷീറ്റ് മൂടിയ ചില ചെറിയ ഷെഡ്ഡുകളുണ്ടായിരുന്നു അവിടെ. വലിയ കലങ്ങൾ വച്ച കൂറ്റൻ അടുപ്പുകൾ എരി ഞ്ഞുകൊണ്ടിരുന്നു.അസഹ്യമായ ഒരു ദുർഗന്ധം അവിടെങ്ങും നിറഞ്ഞിരുന്നു.
''കള്ളവാറ്റുകാരാണ്. ആൾപ്പെരുമാറ്റം കേട്ട് അവന്മാർ ഓടിക്കളഞ്ഞു.""
സോമൻ പറഞ്ഞു.
''സാറന്മാർ കുട്ടികളിവിടെയുണ്ടോന്ന് നോക്കിൻ. ഞങ്ങൾ അവന്മാർ അവിടെയെങ്ങാനും ഒളിച്ചിരിപ്പുണ്ടോന്നു നോക്കട്ടെ.""
ഹമീദിന്റെ കൂടെ വന്നവരെ നോക്കി അയാൾ ആജ്ഞാപിച്ചു:
''വരിനെടാ.""
അവരൊക്കെ മരങ്ങൾക്കിടയിലേക്ക് ഓടിപ്പോയി.
ഗോവിന്ദൻ നായരും കൂട്ടരും ഷെഡ്ഡുകൾക്കകത്തു കയറി പരിശോധന തുടങ്ങി.അപ്പോൾ എവിടെ നിന്നോ ' അച്ഛാ""
എന്നൊരു വിളി കേട്ടു. ആ ഭാഗത്തേക്ക് ഗോവിന്ദൻ നായർ ഓടിച്ചെന്നപ്പോൾ ഒരു മരത്തിൽ കെട്ടിയിട്ട നിലയിൽ ലക്ഷ്മണനെ കണ്ടു. ലക്ഷ്മണനോട് ''അത്രാം കണ്ണെവിടെ എന്ന് ചോദിച്ചമാത്രയിൽ ''ഇതാ ഇതാ ഇവിടെ..."" എന്നുള്ള ശബ്ദമുയർന്നു.
''മക്കളേ...""
എന്നാർത്തുകൊണ്ട് ഹമീദ് അവന്റെയടുത്തേക്ക് ഓടിച്ചെന്നു.രണ്ടു കുട്ടികളുടെയും കെട്ടുകളെല്ലാമഴിച്ചു. അത്രാം കണ്ണ് ബാപ്പയെക്കണ്ട് കരയാൻ തുടങ്ങി. ലക്ഷ്മണൻ ഒരു കൂസലുമില്ലാതെ നിന്നു . വിജയിയുടെ ഭാവം അവന്റെ മുഖത്തുണ്ടായിരുന്നു.
സോമനും സംഘവും മടങ്ങിവന്നു. ആരെയും പിടികിട്ടാത്തതിന്റെ അരിശം അവരുടെ വാക്കുകളിൽ നിറഞ്ഞു നിന്നു. അരിശമടക്കാൻ കഴിയാതെ അവർ മരക്കൊമ്പുകൾ ഒടിച്ചെടുത്ത് കലങ്ങളെല്ലാം അടിച്ചുതകർത്തു. കോടയും വാഷുമൊക്കെ ഒഴുകിപ്പടർന്നു. അടുപ്പുകളിലെ തീ കോരിയെടുത്ത് ഷെഡ്ഡുകളെല്ലാം കത്തിച്ചു.അഗ്നിജ്വാലകൾ ആകാശത്തേക്കുയർന്നു.
*******************
ആ വർഷം സ്കൂൾ വാർഷികത്തിന് ധീരതയ്ക്കുള്ള ഒരു പുരസ്കാരം ലക്ഷ്മണന് സമ്മാനിക്കപ്പെട്ടു. വിശിഷ്ടാതിഥിയായിരുന്ന സബ് ഇൻസ്പെക്ടറാണ് സമ്മാനം അവന് കൈമാറിയത്. ഭാവിയിൽ ലക്ഷ്മണൻ ഒരു പോലീസോഫീസറായിത്തീരട്ടെ എന്ന് അദ്ദേഹം ആശീർവദിച്ചു. അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ കളത്തിൽ ലക്ഷ്മണൻ നടത്തിയ പോരാട്ടങ്ങളുടെ പ്രാരംഭമായിരുന്നു അത്.
(തുടരും)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |