കൊച്ചി: സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റിയുടെ (എംപെഡ) മഡ് ക്രാബ് (ഞണ്ട്) ഹാച്ചറി സാങ്കേതികവിദ്യയ്ക്ക് കേന്ദ്രസർക്കാരിന്റെ ഡിസൈൻ ആൻഡ് ട്രേഡ് മാർക്ക്‌സ് കൺട്രോളർ ജനറലിൽ നിന്ന് 20 വർഷ പേറ്റന്റ് ലഭിച്ചു. ആദ്യമായാണ് ഈ സാങ്കേതികവിദ്യയ്ക്ക് തദ്ദേശീയ പേറ്റന്റ് ലഭിക്കുന്നതെന്നും ഇത് രാജ്യത്ത് മത്സ്യകൃഷിയിൽ നാഴികക്കല്ലാണെന്നും എംപെഡ ചെയർമാൻ കെ.എസ്. ശ്രീനിവാസ് പറഞ്ഞു.
എംപെഡയുടെ ഗവേഷണ വിഭാഗമായ രാജീവ് ഗാന്ധി സെന്റർ ഫോർ അക്വാകൾച്ചറാണ് സാങ്കേതികവിദ്യ വികസിപ്പിച്ചത്. 2011 മുതൽ 2030 വരെയാണ് പേറ്റന്റ് കാലാവധി. ചെമ്മീൻ കൃഷിയിൽ കൂടുതൽ ശ്രദ്ധിച്ചിരുന്ന മത്സ്യകർഷകർക്ക് വൈവിദ്ധ്യമാർന്ന മത്സ്യയിനങ്ങൾ കൃഷി ചെയ്യാനുള്ള അവസരമാണ് ഈ നേട്ടത്തിലൂടെ കൈവന്നതെന്ന് കെ.എസ്. ശ്രീനിവാസ് പറഞ്ഞു. ദക്ഷിണ-പൂർവേഷ്യൻ രാജ്യങ്ങളിൽ ഏറെ ഡിമാൻഡുള്ളതാണ് ഈ ഞണ്ട് ഇനം. ജീവനോടെയുള്ള ഞണ്ടുകൾക്കാണ് ആവശ്യക്കാരേറെ. ഇതിന്റെ മറ്റൊരു ഹാച്ചറിയും രാജ്യത്തില്ല. 2004ൽ തന്നെ ചെളി ഞണ്ടിനായി എംപെഡ ഹാച്ചറി തുടങ്ങിയിരുന്നു. വാണിജ്യാടിസ്ഥാനത്തിലുള്ള ഹാച്ചറി ആരംഭിച്ചത് 2013ലാണ്. പ്രതിവർഷം 10 ലക്ഷം ഞണ്ടിൻകുഞ്ഞുങ്ങളെയാണ് ഇവിടെ വികസിപ്പിച്ചിരുന്നത്. ഡിമാൻഡ് ഏറിയതോടെ ഇത് 14 ലക്ഷമായി ഉയർത്തി. ഞണ്ടിൻ കുഞ്ഞുങ്ങളുടെ അതിജീവന നിരക്ക് മൂന്നു ശതമാനത്തിൽ നിന്ന് ലോക റെക്കാഡായ ഏഴ് ശതമാനത്തിലുമെത്തിച്ചു.
ഇതിനകം 659 കർഷകർക്കായി 72.80 ലക്ഷം ഞണ്ടിൻ കുഞ്ഞുങ്ങളെ കൈമാറി. വിദേശത്തുൾപ്പെടെ വൻ ഡിമാൻഡുള്ള മത്സ്യയിനങ്ങളായ കാളാഞ്ചി, ആവോലി, മോദ, ഞണ്ട്, ഗിഫ്‌റ്റ തിലാപ്പിയ, ജൈവ തീറ്റയായ ആർട്ടീമിയ എന്നിവയുടെ വാണിജ്യാധിഷ്‌ഠിത ഉത്‌പാദനത്തിനായി രൂപീകരിച്ചതാണ് രാജീവ് ഗാന്ധി സെന്റർ ഫോർ അക്വാകൾച്ചർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |