കാഠ്മണ്ഡു: വിശ്വാസ വോട്ടിൽ പരാജയപ്പെട്ട കെ.പി ശർമ്മ ഒലിയെ വീണ്ടും പ്രധാനമന്ത്രിയായി നിയമിച്ച് നേപ്പാൾ രാഷ്ട്രപതി. തിങ്കളാഴ്ച നടന്ന വിശ്വാസ വോട്ടിൽ ഒലി പരാജയപ്പെട്ടതിനെ തുടർന്ന് പ്രതിപക്ഷ കക്ഷികൾക്ക് സർക്കാർരൂപീകരണത്തിന് രാഷ്ട്രപതി മൂന്നുദിവസം അനുവദിച്ചിരുന്നു. എന്നാൽ പ്രതിപക്ഷ പാർട്ടികൾക്കിടയിൽ ഐക്യം ഉണ്ടാകാത്തതിനെ തുടർന്ന് ആരും സർക്കാർ രൂപീകരണത്തിന് അവകാശം ഉന്നയിച്ച് രംഗത്തെത്തിയില്ല. ഇതിനെ തുടർന്നാണ് പാർലമെന്റിലെ ഏറ്റവും വലിയ കക്ഷിയുടെ നേതാവെന്ന നിലയിൽ കെ.പി. ശർമ്മ ഒലിയെ വീണ്ടും പ്രധാനമന്ത്രിയായി പ്രസിഡന്റ് ബിദ്യ ദേവി ഭണ്ഡാരി നിയമിച്ചത്.
നേപ്പാൾ ഭരണഘടനയുടെ ആർട്ടിക്കിൾ 78 (3) അനുസരിച്ച് ജനപ്രതിനിധി സഭയിലെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടിയുടെ നേതാവെന്ന നിലയിൽ ഒലിയെ വീണ്ടും പ്രധാനമന്ത്രിയായി നിയമിച്ചതായി പ്രസിഡന്റിന്റെ ഓഫീസ് അറിയിച്ചു.
അതേ സമയം അദ്ദേഹത്തിന് 30 ദിവസത്തിനകം സഭയിൽ ഭൂരിപക്ഷം തെളിയിക്കേണ്ടി വരും. അതിനായില്ലെങ്കിൽ ആർട്ടിക്കിൾ 76 (5) പ്രകാരം സർക്കാർ രൂപീകരിക്കാനുള്ള ശ്രമം ആരംഭിക്കും. ഇതും പരാജയപ്പെട്ടാൽ രാജ്യത്ത് വീണ്ടും തിരഞ്ഞെടുപ്പ് നടത്തേണ്ടിവരും.
പ്രതിപക്ഷത്തുള്ള നേപ്പാളി കോൺഗ്രസ് പ്രസിഡന്റ് ഷേർ ബഹാദൂർ ദെഉബക്ക് പ്രധാന മന്ത്രിയാകുമെന്നായിരുന്നു കണക്കുകൂട്ടൽ. ഇതിനായി ശ്രമങ്ങളും ആരംഭിച്ചിരുന്നു. സി.പി.എൻ മാവോയിസ്റ്റ് സെന്റർ ചെയർമാൻ പുഷ്പകമൽദഹൽ പ്രചണ്ഡയിൽനിന്ന് പിന്തുണ ലഭിച്ചെങ്കിലും ജനതാ സമാജ്ദി പാർട്ടിയുടെ പിന്തുണ ലഭിക്കാത്തത് തിരിച്ചടിയായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |