തലശ്ശേരി:തീരദേശ മേഖലയിൽ കടലേറ്റം വൻനാശനഷ്ടമുണ്ടാക്കി.കൊടുവള്ളി, മണക്കാദ്വീപ്, പാലിശ്ശേരി, കടൽപാലം, ചാലിൽ, ഗോപാലപേട്ട, തലായി, മാക്കൂട്ടം, പെട്ടിപാലം, കുറിച്ചിയിൽ, കല്ലിനപ്പുറം മേഖലകളിലാണ് കടൽ വെള്ളം കരയിലേക്ക് ഇരച്ചു കയറിയത്. ആളുകൾ തിങ്ങി താമസിക്കുന്ന കുറിച്ചിയിൽ പെട്ടിപാലം കോളനിയിൽ തിരമാലകൾ കടൽഭിത്തി മറികടന്ന് വീടുകളിലേക്ക് ഇരച്ചുകയറി. സെപ്റ്റിക് ടാങ്കുകൾ പൊട്ടി മാലിന്യം പുറത്തേക്കൊഴുകി.
ന്യൂമാഹിയിൽ കല്ലിനപ്പുറം മുതൽ കുറുച്ചിയിൽ കടപ്പുറം വരെയുള്ള തീരമേഖലയിലും കടലേറ്റമുണ്ടായി. ഇവിടെ ആറ് കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റിപാർപ്പിച്ചു. മണക്കാദ്വീപിൽ നിന്ന് മൂന്നു കുടുംബങ്ങളേയും തലായി, മാക്കൂട്ടം ഭാഗത്തു നിന്ന് രണ്ട് കുടുംബങ്ങളെയും മാറ്റി പാർപ്പിച്ചു. ധർമ്മടം പൊലീസ് സ്റ്റേഷൻ പരിധിയിലെ സാമിക്കുന്ന് ഭാഗത്തും, കടലേറ്റമുണ്ടായി. ഇവിടെ നിന്നും ആളുകളോട് താൽകാലികമായി മാറി താമസിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. മഴ കനക്കുകയും കടലേറ്റം രൂക്ഷമാകുകയും ചെയ്ത സാഹചര്യത്തിൽ മുബാറക്ക് സ്‌കൂളിൽ താൽക്കാലിക പുനരധിവാസ ക്യാമ്പ് തുറന്നിട്ടുണ്ട്. കടലേറ്റ പ്രദേശങ്ങൾ എഎൻ.ഷംസീർ എം.എൽ.എ, നഗരസഭ ചെയർപേഴ്സൻ ജുമുന റാണി വൈസ് ചെയർമാൻ വാഴയിൽ ശശി, മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ സി.പി. കുഞ്ഞിരാമൻ, തഹസിൽദാർ, എ.സി.പി. വി.സുരേഷ് തുടങ്ങിയവർ സന്ദർശിച്ചു
കനത്ത മഴയെ തുടർന്ന് ചാലക്കര, പള്ളൂർ വയൽപ്രദേശങ്ങളിൽ വെള്ളം കയറിയിട്ടുണ്ട്. ചാലക്കരയിൽ തോടും റോഡും തിരിയാത്ത വിധം വെള്ള കയറി. പല വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. വൻ കൃഷിനാശവുമുണ്ടായി. പള്ളുർ വയലിൽ നിർദ്ദിഷ്ട ബൈപാസ് റോഡ് കടന്നു പോകുന്ന മേഖലയിൽ താഴ്ന്നു കിടക്കുന്ന നിരവധി വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്.
ഗ്രാമത്തി പള്ളി, റേഷൻ കട ബാലവാടി റോഡിൽ വെള്ളം കയറി തോടായി മാറി.
ചെമ്പ്രയിൽ വെള്ളുന്ന വീട്ടിൽ അനന്തത്തിൽ ഇ.എ. ഹരീന്ദ്രനാഥിന്റെ വീട്ടുകിണർ കനത്ത മഴയിൽ അമർന്ന് പോയി. ചാലക്കരയിലെ പള്ളിക്കുട്ടി പറമ്പത്ത് ഉഷയുടെ വീട്ടുമതിൽ തകർന്നതിനെ തുടർന്ന് അപകടാവസ്ഥയിലാണ്. ചാലക്കരയിലെ വാണിയൻകണ്ടി കാർത്ത്യായനിയുടെ വീട്ടുമതിലും തകർന്നിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |