റിപ്പോർട്ടാകുന്നത് കഞ്ചാവ് കടത്തും അനധികൃത മദ്യവിൽപ്പനയും മാത്രം
തിരുവനന്തപുരം : സമ്പൂർണ ലോക്ക് ഡൗൺ ഒരാഴ്ച പിന്നിടാറാകുമ്പോൾ സംസ്ഥാനത്ത് മോഷണവും അക്രമങ്ങളുമുൾപ്പെടെയുള്ള കുറ്റകൃത്യങ്ങളുടെയും അനിഷ്ടസംഭവങ്ങളുടെയും എണ്ണം കുറഞ്ഞു. തൊട്ടതിനും പിടിച്ചതിനുമൊക്കെ പരാതിയുമായി പൊലീസ് സ്റ്റേഷൻ കയറിയിറങ്ങുന്നവരും പ്രതിഷേധവുമായി റോഡിലിറങ്ങുന്ന രാഷ്ട്രീയക്കാരും വീട്ടിലിരിപ്പായതോടെ പൊലീസ് സ്റ്റേഷനുകളിൽ ക്രൈംകേസുകൾ വിരലിലെണ്ണാൻപോലുമില്ലാതായി. കൊവിഡ് ഭയന്ന് ബാറുകളും മദ്യവിൽപ്പനശാലകളും അടച്ചുപൂട്ടുകയും വാഹനങ്ങൾ നിരത്തിലിറങ്ങാതാകുകയും ചെയ്തതോടെ റോഡപകടങ്ങളും വിരളം.
വാഹനം വിട്ടുകിട്ടാൻ കാത്തിരിപ്പ്
ലോക് ഡൗണുമായി ബന്ധപ്പെട്ട് നിർദ്ദേശങ്ങൾ കൂട്ടാക്കാതെ നിരത്തിലിറങ്ങിയതിന് വാഹനങ്ങളുമായി പിടിക്കപ്പെട്ടവർ മാത്രമാണ് വാഹനം വിട്ടുകിട്ടാൻ ഇപ്പോൾ പൊലീസ് സ്റ്റേഷന്റെ പടികടന്നെത്തുന്നത്. ഉത്സവങ്ങളുടെ ഭാഗമായ ഘോഷയാത്രകളും കലാപരിപാടികളും ചിലയിടങ്ങളിലെങ്കിലും ആളുകൾ തമ്മിലുള്ള ഏറ്റുമുട്ടലുകൾക്കും കൊലപാതകംപോലുള്ള ക്രൂര കൃത്യങ്ങൾക്കും ഇടയാക്കാറുണ്ട്. ലോക്ക് ഡൗണിന്റെ ഭാഗമായി ഉത്സവങ്ങൾക്കും ആഘോഷങ്ങൾക്കും സർക്കാർ വിലക്കേർപ്പെടുത്തിയതോടെ ഇത്തരം സംഭവങ്ങളും ഇല്ലാതായി. നാട്ടിൻ പുറങ്ങളിലും നഗരത്തിലും അടിപിടി, ഭവനഭേദനം, മോഷണം, വധശ്രമം, പീഡനം, തുടങ്ങിയ കുറ്രകൃത്യങ്ങളൊന്നും പഴയതുപോലെ കേൾക്കാനില്ല.
പീഡനക്കേസുകൾ ഇല്ലാതായില്ല
കഴിഞ്ഞ വർഷം ഇതേ സീസണിൽ ലോക്ക് ഡൗണായിരുന്നതിനാൽ കുറ്റകൃത്യങ്ങൾ കുറവായിരുന്നു. എന്നാൽ 2019ൽ മേയ് മാസത്തിൽ 38 പീഡനക്കേസുകളാണ് സംസ്ഥാനത്ത് മൊത്തത്തിൽ റിപ്പോർട്ടായത്. ഇത്തവണ അത് പത്തിൽ താഴെയായി. വീടുകളും സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് ഒരു സഡനോളം കവർച്ചകൾ റിപ്പോർട്ട് ചെയ്തിരുന്നിടത്ത് ലോക്ക് ഡൗൺ ആരംഭിച്ചശേഷം ഇതുവരെ ഒരു കേസുപോലുമില്ല. 2019ൽ 13 തട്ടിക്കൊണ്ടുപോകൽ കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നെങ്കിൽ ഒരു കേസാണ് കൊവിഡ് കാലത്ത് കേരളത്തിലുണ്ടായത്. വ്യാജമദ്യ- മയക്ക് മരുന്ന് കേസുകൾ മാത്രമാണ് ഇപ്പോൾ അപവാദമായുള്ളത്.
വ്യാജവാറ്റ് സജീവം
ലോക്ക് ഡൗണിൽ ബാറുകളും കള്ള് ഷാപ്പുകളും അടച്ചുപൂട്ടിയതോടെ നാടാകെ വ്യാജ വാറ്റ് സംഘങ്ങൾ സജീവമാണ്. കഞ്ചാവ് കടത്തും ചില്ലറവിൽപ്പനയുമാണ് മറ്രൊരു തലവേദന. കാര്യങ്ങളുടെ ഗൗരവം ബോദ്ധ്യപ്പെട്ട് എക്സൈസും പൊലീസും വ്യാജവാറ്റിനും കഞ്ചാവ് കടത്തിനുമെതിരെ സജീവമായി രംഗത്തെത്തിയതോടെ നഗരങ്ങളിലും നാട്ടിൻപുറങ്ങളിലുമായി നിരവധി കുറ്റവാളികളാണ് പിടിക്കപ്പെടുന്നത്. വേനലവധിക്കാലത്തും റംസാൻ ആഘോഷവേളകളിലും ബന്ധുവീടുകൾ സന്ദർശിക്കുന്നതിനും യാത്രകൾക്കുമിടെ കുട്ടികൾ ഒറ്റയ്ക്കും കൂട്ടായും കയങ്ങളിലും കടലിലും മുങ്ങിമരിക്കുന്നസംഭവങ്ങൾ പതിവായിരുന്നെങ്കിലും കൊവിഡ് ഭയന്ന് എല്ലാവരും അടച്ചുപൂട്ടി വീട്ടിലിരിപ്പായതോടെ അസ്വാഭാവിക മരണങ്ങളും തീരെ കുറഞ്ഞു.
ഗാർഹിക പീഡനകേസുകൾ സംസ്ഥാനത്ത് കുറവ്
ലോക്ക് ഡൗണോടെ രാജ്യത്താകെ ഗാർഹിക പീഡനക്കേസുകൾ വർദ്ധിച്ചതായി ദേശീയ മനുഷ്യാവകാശകമ്മിഷൻ കണ്ടെത്തിയിരുന്നെങ്കിലും കേരളത്തിൽ ആകെ രണ്ട് കേസാണ് റിപ്പോർട്ടായത്. കഴിഞ്ഞ വർഷം രണ്ട് ഡസനോളം കേസുകൾ ഈ സീസണിൽ റിപ്പോർട്ട് ചെയ്തിരുന്നു. വാഹനഅപകടക്കേസുകളിൽ ദിനംപ്രതി നിരവധിപേർ മരിക്കുകയും പരിക്കേൽക്കുകയും ചെയ്തിരുന്ന കേരളത്തിൽ രണ്ടാഴ്ചയ്ക്കകം ആകെ 15 കേസുകളാണ് റിപ്പോർട്ടായത്. മദ്യശാലകൾ അടച്ചതോടെ വ്യാജമദ്യനിർമ്മാണം നടത്തുന്നവർ ഒറ്റയ്ക്കും കൂട്ടായും പിടിയിലാകുന്നതും അയൽസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന വിഷമീനുകൾ പിടിച്ചെടുക്കുന്നതും അറബിക്കടലിലെ ന്യൂനമർദ്ദത്തിന്റെ ഭാഗമായുള്ള ചുഴലി മഴക്കെടുതി മുന്നൊരുക്കങ്ങളും മാത്രമാണ് കൊറോണക്കഥകൾക്ക് പുറമേ സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളിൽ ആകെയുള്ള വിശേഷം.
അതിർത്തികൾ അടയ്ക്കുകയും പൊലീസ് പരിശോധന ശക്തമാകുകയും ചെയ്തതിനൊപ്പം വാഹനങ്ങളുടെയും ആളുകളുടെയും മൂവ്മെന്റ് കുറഞ്ഞതുമാണ് കുറ്റകൃത്യങ്ങൾ കുറഞ്ഞതിന്റെ പ്രധാന കാരണം. ലോക്ക് ഡൗണിൽ ആളുകൾ തൊഴിൽ രഹിതരായി വീടുകളിൽ കഴിയുന്നതിനാൽ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നുണ്ട്. മദ്യം പോലുള്ള ലഹരി വസ്തുക്കളുടെ ഉപഭോഗം കുറഞ്ഞതും കുറ്റവാളികളും സാമൂഹ്യ അകലം പാലിച്ച് കഴിയുന്നതുമാണ് കേസുകളുടെ എണ്ണം കുറയാൻ ഇടയാക്കിയത്. - ഹർഷിത അട്ടല്ലൂരി, ഐ.ജി, കേരളപൊലീസ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |