പാലോട്: ലോക്ക്ഡൗണിനെ തുടർന്ന് ബിവറേജ് ഔട്ട്‌ലെറ്റുകൾ അടച്ചതോടെ മലയോരമേഖല കൈയടക്കി വ്യാജമദ്യലോബി. ഉൾവനങ്ങൾ കേന്ദ്രീകരിച്ചാണ് ചാരായം നിർമ്മിക്കുന്നത്. കാട്ടുമൃഗങ്ങളും ഇഴജന്തുക്കളും ധാരാളമായുള്ള ഉൾക്കാടുകളിൽ ചാരായ വാറ്റ് നടത്തുന്നതിനാൽ എക്സൈസ് സംഘത്തിന് എത്തിപ്പെടാൻ ഏറെ ബുദ്ധിമുട്ടാണ്. ആദിവാസികളെ ചൂഷണം ചെയ്താണ് ഇവർ വ്യാജവാറ്റ് നടത്തുന്നത്. ഉൾവനങ്ങളിൽ വ്യാജവാറ്റ് ശക്തമായ സാഹചര്യത്തിൽ കഴിഞ്ഞ രണ്ടാഴ്ചയായി എക്സൈസ് പരിശോധനകൾ വ്യാപകമാക്കിയിട്ടുണ്ട്. പരിശോധനയിൽ നിരവധി പേരെ പിടികൂടിയിട്ടുണ്ട്. ചിലർ ഓടിരക്ഷപ്പെടുകയുമുണ്ടായി. ലക്ഷക്കണക്കിന് രൂപയുടെ വാറ്റും വാറ്റുപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. കാടുകളിലേക്ക് മദ്യം തിരക്കി എത്തുന്നവരും ഏറെയാണ്. ഇത്തരത്തിൽ എത്തുന്നവർ രോഗവാഹകരാണോ എന്ന ഭീതി പ്രദേശവാസികൾക്കുണ്ട്. വ്യാജചാരായം വിൽക്കുന്നതുപോലെ തന്നെ ഗ്രാമീണ മേഖലകളിലെ കോളനികളും വനപ്രദേശങ്ങളും കേന്ദ്രീകരിച്ച് കഞ്ചാവ് വില്പനയും വ്യാപകമാണ്. റെയ്ഡിനിടെ എക്സൈസ് സംഘം കിലോക്കണക്കിന് കഞ്ചാവ് കണ്ടെത്തിയിരുന്നു. ഇതോടൊപ്പം നിരോധിത പുകയില ഉത്പന്നങ്ങളും ഈ പ്രദേശങ്ങളിൽ വിൽക്കുന്നുണ്ട്. വാങ്ങി ശേഖരിച്ചിരുന്നതോ, അതിർത്തി കടത്തി എത്തിച്ചതോ ആയ വിദേശമദ്യം അധിക വിലയ്ക്ക് വിൽക്കുന്നവരും ഗ്രമീണമേഖലയിൽ സജീവമാണ്. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് ശേഷം നെടുമങ്ങാട് എക്സൈസ് സർക്കിളിൽ നിന്ന് മാത്രം 1110 ലിറ്റർ കോടയും 7.200 ലിറ്റർ ചാരായവും, അരലക്ഷം രൂപയോളം വരുന്ന വാറ്രുപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. വ്യാജമദ്യം നിർമ്മിക്കുന്നത് തടയാൻ പ്രത്യേക നിരീക്ഷണവും പരിശോധനയും ശക്തമാക്കിയതായി എക്സൈസ് അധികൃതർ അറിയിച്ചു. വനമേഖലകളിലും കോളനികളിലും പരിശോധന കർശനമാക്കിയിട്ടുണ്ട്. ലോക്ക്ഡൗൺ നീട്ടേണ്ട സാഹചര്യം ഉണ്ടാവുകയാണെങ്കിൽ വ്യാജമദ്യം, കഞ്ചാവ് തുടങ്ങിയ ലഹരി വസ്തുക്കൾ വില്പനക്ക് എത്തിക്കുന്നത് തടയുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
വ്യാജമദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉത്പാദനവും വിപണനവുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊതുജനങ്ങൾക്ക് 9400069405, 0472 2802 227 എന്നീ നമ്പരുകളിൽ അറിയിക്കാം. വ്യാജമദ്യ, ലഹരി മാഫിയക്കെതിരായ പോരാട്ടത്തിന് പെതുജനങ്ങളുടെ സഹായം ഉണ്ടാകണം.
എസ്. വിനോദ് കുമാർ,
എക്സൈസ് സർക്കിൾ
ഇൻസ്പെക്ടർ, നെടുമങ്ങാട്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |