അടുത്തകൊല്ലം എസ്.എസ്.എൽ.സി.യുടെ റിസൾട്ടുകൾ വന്നു. ആലിൻചുവട് സ്കൂളിന് ഇക്കുറി അഞ്ച് ഫസ്റ്റ് ക്ലാസുകൾ ഉണ്ടായിരുന്നു. ലക്ഷ്മണൻ തന്നെയായിരുന്നു സ്കൂൾ ഫസ്റ്റ്. രണ്ടു മക്കളും ഒരേപോലെ സaാമർഥ്യം തെളിയിച്ചതിൽ ഗോവിന്ദൻ നായർക്ക് അഭിമാനവും ചാരിതാർഥ്യവുമുണ്ടായി. ലക്ഷ്മണന്റെ തുടർപഠനത്തെപ്പറ്റി വലിയ വേവലാതികളൊന്നും അയാൾക്കുണ്ടായില്ല. വായ് കൊടുത്ത ദൈവം ഇരയും കൊടുക്കും എപോലെ നല്ല രീതിയിൽ പാസായ ഒരു വിദ്യാർത്ഥി തുടർന്നും പഠിക്കും എന്ന് മാത്രമേ അയാൾ ചിന്തിച്ചുള്ളൂ.എന്നാൽ, അതിനേക്കാൾ പ്രായോഗികമായി ചിന്തിച്ച മറ്റു പലരുമുണ്ടായിരുന്നു.
പദ്മാവതി തന്റെ സഹോദരന്മാരെ വിളിച്ചുവരുത്തി. കരയോഗത്തിന്റെ നൂറുകൂട്ടം പ്രാരാബ്ധങ്ങൾ മാറ്റി വച്ച് ഗോപിനാഥപിള്ള വന്നു. കടയിൽ വേറെ ആളെ ഇരുത്തിയിട്ട് പ്രഭാകരനും വന്നു. അവർ എത്തുമ്പോൾ ഗോവിന്ദൻ നായർ വീട്ടിലുണ്ടായിരുന്നില്ല. രാവിലെ പൊട്ടൻകാവിൽ ഒരു പാലുകാച്ചിന് അയാൾ പോകും എന്നറിഞ്ഞിട്ടുതന്നെയാണ് പദ്മാവതി സഹോദരന്മാരെ ക്ഷണിച്ചിരുന്നത്. സഹോദരർ തമ്മിൽ ദീർഘനേരം സംസാരിച്ചു. അവർ ചില തീരുമാനങ്ങളിലെത്തിയ സമയത്താണ് ഗോവിന്ദൻ നായർ എത്തിയത്. അയാൾ അളിയന്മാരെ നോക്കി കൈ കൂപ്പി.
''എന്താ ഗോവിന്ദൻ നായരേ, ആ രണ്ടാമത്തെ ചെറുക്കനെയും സംസ്കൃതകോളേജിലയയ്ക്കാനാണോ പരിപാടി?""
കണ്ടപാടെ ഗോപിനാഥപിള്ള അതാണ് ചോദിച്ചത്.
''അവനെന്ത് പഠിക്കാനാണോ താത്പര്യം അതിനയയ്ക്കുക എന്നേ കരുതീട്ടുള്ളൂ.""
''അതിന് പണമുണ്ടോ കൈയിൽ?""
എടുത്തടിച്ചപോലെ ഗോപിനാഥപിള്ള ചോദിച്ചു.
ഗോവിന്ദൻ നായർക്ക് മറുപടി പറയാൻ കഴിഞ്ഞില്ല. മൂവരും പരസ്പരം നോക്കി. അവരുടെ മുഖങ്ങളിൽ ഒരു പരിഹാസച്ചിരി തെളിഞ്ഞു.
''നിങ്ങളെക്കൊണ്ട് ഇനിയൊന്നും കഴിയില്ലെന്ന് ഞങ്ങൾക്ക് പൂർണബോദ്ധ്യമായി.വലിയ നിലയിൽ എസ്.എസ്. എൽ.സി.പാസായ പയ്യനെ ആടുമേക്കാൻ അയച്ചാ മതിയോ?""
ഗോപിനാഥപിള്ള ഒന്നു നിർത്തിയശേഷം ഗോവിന്ദൻ നായരെ ഇരുത്തിനോക്കി. പിന്നെ പദ്മാവതിയെയും ശ്രീകണ്ഠനെയും നോക്കി. എന്നിട്ട് അളന്നുകുറിച്ച വാക്കുകൾ കൊണ്ട് ഇങ്ങനെ പറഞ്ഞു:
'' എല്ലാത്തിനും ഒരു വ്യവസ്ഥ വരുത്തണം. നിങ്ങൾ ശരിക്ക് കുചേലനെപ്പോലെയാണ്. കല്യാണം കഴിച്ചു. കുട്ടികളെയുണ്ടാക്കി. അവർക്ക് ചെലവിനുകൊടുക്കാതെ ഈശ്വരനെ പ്രാർത്ഥിച്ചു തെക്കുവടക്കു നടക്കുന്നു. കുചേലൻ അവസാനം കൃഷ്ണന്റെയടുത്ത് ചെന്നുപെട്ടതുകൊണ്ട് രക്ഷപ്പെട്ടു. അതുപക്ഷേ പുരാണം. ഇന്നത്തെക്കാലത്ത് അങ്ങനെ വല്ലതും നടക്കുമോ?""
ഗോപിനാഥപിള്ള ഒന്ന് നിർത്തി, പിന്നെ ചോദിച്ചു:
''നിങ്ങൾക്ക് കൃഷ്ണനെപ്പോലൊരു സഹപാഠിയുണ്ടോ? ജീവിതത്തിന്റെ ഈ അവസാനവേളയിൽ ആ കൃഷ്ണൻ നിങ്ങളെ സഹായിക്കാൻ വരുമെന്ന് നിങ്ങൾക്കുറപ്പുണ്ടോ?""
ഉത്തരം പ്രതീക്ഷിക്കുന്നതുപോലെ ഗോപിനാഥപിള്ള നിർത്തി. ഒന്നും മിണ്ടാതിരിക്കാനാണ് ഗോവിന്ദൻ നായർ ആഗ്രഹിച്ചത്. എന്നാൽ തന്റെ മറുപടിക്കായി അവർ കാക്കുന്നുണ്ടെന്നു മനസിലായപ്പോൾ അയാൾ പറഞ്ഞു:
''കൃഷ്ണൻ ഇപ്പോഴും എന്നോടൊപ്പമുണ്ട്.പക്ഷേ, ആ കൃഷ്ണനോട് എനിക്ക് സമ്പത്തും സൗകര്യങ്ങളും തരണമെന്ന് ഞാനാവശ്യപ്പെടില്ല.അതൊക്കെ മനുഷ്യർ സ്വന്തം പ്രയത്നം കൊണ്ട് നേടേണ്ടതാണ്. എനിക്കതു നേടാൻ കഴിഞ്ഞില്ലെങ്കിൽ അക്കാര്യത്തിൽ ഞാൻ പരാജയപ്പെട്ടു എന്നാണർത്ഥം.""
ഗോപിനാഥപിള്ള ഉച്ചത്തിൽ പൊട്ടിച്ചിരിച്ചു. അതുകേട്ട് ശ്രീകണ്ഠനും ചിരിച്ചു. എല്ലാവരെയും മാറിമാറി നോക്കിക്കൊണ്ട് പദ്മാവതിയും ചിരിച്ചു.
''അവസാനം അത് നിങ്ങൾ സമ്മതിക്കുന്നു. കൊള്ളാം. ഇത് നേരത്തേയാകാമായിരുന്നു. ശരി. അപ്പൊ ഇനി നിങ്ങളോട് ഒന്നുപറഞ്ഞിട്ടും കാര്യമില്ല. ഞങ്ങളെടുത്ത തീരുമാനങ്ങൾ പറയാം. ഭാഗ്യം കൊണ്ട് പദ്മാവതിയുടെ വസ്തുക്കളൊന്നും നിങ്ങൾ വിറ്റുതുലച്ചില്ല. അതിന് നിങ്ങളോട് നന്ദിയുണ്ട്. അവളുടെ ഒരു പത്തുസെന്റ് അവൾ വിൽക്കുന്നു.അതിന്റെ പണം ഫിക്സഡായി ബാങ്കിലിടുന്നു. അതിന്റെ പലിശ കൊണ്ട് ചെറുക്കനെ പഠിപ്പിക്കും. മനസിലായോ? ഇനിമേൽ നിങ്ങൾ ഒന്നും അന്വേഷിക്കേണ്ടതായില്ല.""
''വസ്തു വാങ്ങാൻ ആളെക്കിട്ടിയോ?""
ഒന്നും ചോദിക്കാതിരിക്കുന്നത് ഭംഗികേടാവുമല്ലോ എന്ന് കരുതി ഗോവിന്ദൻ നായർ ചോദിച്ചു.
മൂന്നുപേരും പൊട്ടിച്ചിരിച്ചു.
''ആളെക്കിട്ടാനാണോ പ്രയാസം? പക്ഷേ, ആർക്കെങ്കിലും അങ്ങനെ വിൽക്കാൻ പറ്റുമോ? ഞങ്ങളുടെ തറവാട്ടുസ്വത്താണ്. അത് അന്യാധീനപ്പെടുത്താൻ പറ്റില്ല. അതുകൊണ്ട് കൊറേ ബുദ്ധിമുട്ടുണ്ടെങ്കിലും ശ്രീകണ്ഠൻ അതങ്ങു വാങ്ങാമെന്നു തീരുമാനിച്ചു. ഇന്ന് ഭൂമിക്കിവിടെ എന്ത് വിലയുണ്ടോ അത് ഒറ്റപൈസ കുറയാതെ കൊടുക്കും.""
പറയാനുള്ളത് കേട്ടല്ലോ. ഇനി തനിക്കിവിടെ എന്ത് കാര്യം? ഗോവിന്ദൻ നായർ മെല്ലെ കസേരയിൽ നിന്നെഴുന്നേറ്റു.
പെട്ടെന്ന് ഗോപിനാഥപിള്ളയുടെ പരുക്കൻ സ്വരം ഉയർന്നു.
''എവിടെ പോകുന്നു ഗോവിന്ദൻ നായരേ? ഇരിക്കണം.ഇനിയുമുണ്ടല്ലോ കാര്യങ്ങൾ തീർപ്പാക്കാൻ.പത്തുസെന്റ് എഴുതിവിറ്റ് പിള്ളേരുടെ പഠിത്തച്ചെലവിനും വീട്ടുചെലവിനുമെടുക്കുന്നു. നിങ്ങൾക്കിനി ഒരുത്തരവാദിത്തവുമില്ല. അപ്പൊ നിങ്ങളിനി ഈ വീടങ്ങ് വല്ലവർക്കും എഴുതിക്കൊടുത്താൽ എവളും പിള്ളേരും എങ്ങോട്ടുപോകും?""
ഗോപിനാഥപിള്ള നിർത്തി. ഗോവിന്ദൻ നായരെ തറപ്പിച്ചുനോക്കി. യാതൊരു ഭാവഭേദവുമില്ലാതെ നിശ്ചലനായിരിക്കുകയാണയാൾ.
''ഒരൊറപ്പിനു വേണ്ടി ഞങ്ങളൊരു കാര്യം തീരുമാനിച്ചു. നിങ്ങൾക്ക് അഭിപ്രായവ്യത്യാസമൊണ്ടെങ്കിൽ അത് പറയാം.""
ഗോവിന്ദൻ നായർ മുഖമുയർത്തിനോക്കി.
''അതുകൊണ്ട് ഈ വീട് പദ്മാവതിയുടെ പേരിൽ നിങ്ങളെഴുതിവയ്ക്കണം.അതാകുമ്പോൾ എല്ലാവർക്കും മനസമാധാനത്തോടെ ജീവിക്കാം.""
അവരെല്ലാം ആകാംക്ഷയോടെ ഗോവിന്ദൻ നായരെ നോക്കി. അയാൾ ഒരുനിമിഷം നിശബ്ദനായി ഇരുന്നു.പിന്നെ മെല്ലെ എഴുന്നേറ്റു.
''രജിസ്ട്രാഫീസിൽ പോകുന്ന സമയത്ത് എന്നെ വിളിച്ചാൽ മതി.""
അതും പറഞ്ഞു അയാൾ അവിടെ നിന്ന് നടന്നുപോയി.
സഹോദരങ്ങളുടെ മുഖം ആഹ്ലാദം കൊണ്ട് തിളങ്ങി. വിജയികളുടെ ചിരി ആ മുഖങ്ങളിൽ പ്രത്യക്ഷപ്പെട്ടു.
******
ക്ഷേത്രത്തിൽ നിന്നിറങ്ങിയ ഗോവിന്ദൻ നായർ ആൽത്തറയിൽ ചെന്നിരുന്നു. തിരക്കില്ലാത്ത അവസരത്തിലൊക്കെ കുറേനേരം അവിടെ ഒറ്റയ്ക്കിരുന്ന് ആലോചനകളിൽ മുഴുകാറുണ്ട് അയാൾ. ദീപാരാധനയ്ക്കുശേഷം ആളുകളൊക്കെ മടങ്ങിക്കഴിഞ്ഞിരുന്നു.ദീപാരാധനയ്ക്കെത്താൻ കഴിയാത്ത ചിലർ ധൃതി പിടിച്ചു ക്ഷേത്രത്തിനുള്ളിലേക്ക് കയറിപ്പോകുന്നതുകാണാം.ഒന്നുരണ്ടുപേർ വഴിയിൽ നിന്ന് സംസാരിക്കുന്നുണ്ടായിരുന്നു. രണ്ടുപേർ ദൂരെനിന്ന് ഗോവിന്ദൻ നായരെക്കണ്ട് അയാളുടെ അടുത്തേക്ക് നടന്നു. റേഷൻ കട നടത്തുന്ന വേലുപ്പിള്ളയും അയാളുടെ സഹായിയായ ഒരു വൃദ്ധനുമായിരുന്നു അവർ.
''തേടിയ വള്ളി കാലിൽ ചുറ്റിയല്ലോ.""
ഗോവിന്ദൻ നായരുടെ അടുത്ത് ഇരിപ്പുറപ്പിച്ചുകൊണ്ട് വേലുപ്പിള്ള പറഞ്ഞു.
''അതെന്താ വേലുപ്പിള്ളേ... കിട്ടാൻ പ്രയാസമുള്ള മുതലൊന്നുമല്ലല്ലോ ഞാൻ?""
''അതല്ല. ഇന്ന് ഞങ്ങള് രെജിസ്ട്രാറാപ്പീസി പോയിരുന്നു. അവിടെവച്ചു ഇദ്ദേഹത്തിന്റെ ഭാര്യയെക്കണ്ടു.""
''ഓ, അവരുടെ ഒരു വസ്തു ഇടപാടൊണ്ടായിരുന്നു.""
ഉദാസീനനായി ഗോവിന്ദൻ നായർ പറഞ്ഞു.
''അതുതന്നെ. വസ്തു വിൽക്കുന്നത് ഒടപ്പെറന്നോള് .വാങ്ങുന്നത് ഒടപ്പെറന്നോൻ.പക്ഷേഎല്ലാരും പറയണ് അതിലൊരു വഞ്ചനയുണ്ടെന്ന്. ഇദ്ദേഹം പിന്നെ ഒരു ശുദ്ധനായതുകൊണ്ട് പറ്റിക്കയാണെന്നാണ് അവിടെയൊരു സംസാരം കേട്ടത്.""
വേലുപ്പിള്ള പറഞ്ഞുനിർത്തിയപ്പോഴും ഗോവിന്ദൻ നായരിൽ യാതൊരു ജിജ്ഞാസയും കണ്ടില്ല.അയാൾ കൂടെയുള്ള നാണുവിനെ ഒന്ന് നോക്കി. നാണുവാകട്ടെ, താനിത് പ്രതീക്ഷിച്ചതാണെന്ന മട്ടിൽ തല കുലുക്കി.
''ശ്രീകണ്ഠൻ സഹോദരിയിൽ നിന്ന് വാങ്ങിയ പത്തുസെന്റിന് നിലവിലുള്ള വിലയുടെ പകുതിപോലും കൊടുത്തിട്ടില്ലെന്നാണ് പറയുന്നത്. അവര് രണ്ടു ഒടപ്പെറന്നോമ്മാരും കൂടെ ഒടപ്പെറന്നോളെ ചതിക്കയായിരുന്നു പോലും. ഇദ്ദേഹം ഇതൊന്നും ചോദിക്കാൻ ചെല്ലൂല്ലാന്നുള്ള ധൈര്യം.""
അപ്പോഴും ഗോവിന്ദൻ നായർ ഒന്നും മിണ്ടിയില്ല.
വേലുപ്പിള്ളയ്ക്ക് ക്ഷമ നശിച്ചു.
''എന്താ ഗോവിന്ദൻ നായരൊന്നും മിണ്ടാത്തത്?""
''ഞാനെന്തു മിണ്ടാനാണ്? അവർ സഹോദരിയും സഹോദരന്മാരും തമ്മിൽ വലിയ അടുപ്പമാണ്. അതിൽ മറ്റൊള്ളോർ ഇടപെടേണ്ട കാര്യമുണ്ടോ?""
അതും പറഞ്ഞു ഗോവിന്ദൻ നായർ എഴുന്നേറ്റു.പിന്നെ ഒരക്ഷരവും പറയാതെ നടന്നു.
വേലുപ്പിള്ളയും നാണുവും അതിശയത്തോടെ പരസ്പരം നോക്കി.
********
ലക്ഷ്മണൻ കോളേജിൽ ഇന്റർവ്യൂവിനു പോകുന്ന ദിവസം രാവിലെ ഗോവിന്ദൻ നായർ പൂജയൊക്കെ കഴിഞ്ഞു തയാറായി. ഷർട്ടിന്റെ കുടുക്കുകളിട്ടുകൊണ്ട് അയാൾ പൂമുഖത്തേക്ക് വപ്പോൾ പുതിയ സാരിയൊക്കെ ചുറ്റി പദ്മാവതിയും അവിടെയെത്തി.
''അല്ല, നീയും വരുന്നുണ്ടോ മോന്റെ ഇന്റർവ്യൂവിന്?""
''പിന്നെ, ഞാനവന്റെ അമ്മയല്ലേ?""
അന്നേരം ഒരു ടാക്സി വീട്ടിനുമുന്നിലെത്തി.
''ലക്ഷ്മണാ വാ... ഇതാ മാമന്മാര് വന്നു.""
പദ്മാവതി അകത്തേക്ക് നോക്കി വിളിച്ചു. ടാക്സിയിൽ നിന്ന് പ്രഭാകരൻ പുറത്തേക്കിറങ്ങി സഹോദരിക്കുവേണ്ടി ഡോർ തുറന്നുകൊടുത്തു.
ഗോവിന്ദൻ നായർ കാറിനടുത്തേക്ക് ചെന്നു. ഗോപിനാഥപിള്ള പിൻസീറ്റിൽ നിന്ന് പുറത്തേക്ക് തല നീട്ടി.
''ഗോവിന്ദൻ നായരേ, നിങ്ങൾ വരാൻ വേണ്ടി നിൽക്കുകയാണോ? ഞങ്ങൾക്ക് വേറേ കൊറേ സ്ഥലത്ത് പോകാനുണ്ട്. ചെറുക്കനെ ഞങ്ങൾ കോളേജിൽ കൊണ്ടുപൊയ്ക്കൊള്ളാം.""
ലക്ഷ്മണൻ ബാഗുമായി എത്തി. അവൻ കാറിന്റെ മുൻസീറ്റിലേക്കു കയറി.
കാർ നീങ്ങി. റോഡിലേക്കിറങ്ങി അത് ഓടിയകലുന്നത് ഗോവിന്ദൻ നായർ നോക്കിനിന്നു.
(തുടരും)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |