മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയാണ് നടി മേഘ്ന. അധികമാർക്കും കിട്ടുന്ന ഭാഗ്യമല്ല അത്. നാലുവർഷം മുമ്പ് സംപ്രേക്ഷണം ചെയ്ത 'ചന്ദനമഴ" സീരിയലിലെ അമൃത എന്ന കഥാപാത്രം ഇന്നും പ്രേക്ഷകമനസിൽ ഹിറ്റാണ്. ആ കാലത്തിൽ നിന്നും ഏറെ മുന്നോട്ടു നടന്നിരിക്കുകയാണ് മേഘ്ന. മേഘ്നയുടെ ഭാഷയിൽ പറഞ്ഞാൽ ജീവിതം നൽകിയ ധൈര്യം കൂട്ടിനുണ്ട്. കഴിഞ്ഞ ലോക്ക് ഡൗൺ കാലത്ത് തുടങ്ങിയ മേഘ്നാസ് സ്റ്റുഡിയോ ബോക്സ് എന്ന യൂട്യൂബ് ചാനലിൽ നിറയെ തങ്ങളുടെ പ്രിയങ്കരിയോടുള്ള സ്നേഹം പ്രേക്ഷകർ പങ്കുവയ്ക്കുന്നു. മനസ് തുറന്ന് മേഘ്ന പറയുന്ന ഓരോ കാര്യങ്ങളും ഹൃദയം തുറന്നാണ് അവർ സ്വീകരിക്കുന്നത്.
''ഞാൻ ആദ്യം ഭയങ്കര പൊട്ടത്തിയായിരുന്നു. നിങ്ങളെന്റെ അരുവിക്കര പ്രസംഗം കേട്ടിട്ടില്ലേ. ആരെയും പെട്ടെന്ന് വിശ്വസിക്കും. നമ്മുടെ ജീവിതത്തിലെ ഏതുനിമിഷവും എന്തും സംഭവിക്കും. ആ സമയത്ത് വൈകാരികമായി വീണു പോകും. അപ്പോൾ രണ്ടു തിരഞ്ഞെടുപ്പുകളേ നമ്മുടെ മുന്നിലുള്ളൂ. ഒന്നുകിൽ എഴുന്നേൽക്കാം, അല്ലെങ്കിൽ അങ്ങനെ തന്നെ കിടന്നു പോകും. എഴുന്നേറ്റു നിൽക്കണം, നിന്നു കാണിക്കണമെന്നു വിചാരിച്ചാൽ നമുക്ക് എന്തു വേണമെങ്കിലും ചെയ്യാം, മുന്നേറി കാണിക്കാം. ജീവിക്കണം എന്ന മനസുണ്ടെങ്കിൽ എവിടെ വേണമെങ്കിലും നിൽക്കാം, ജയിക്കാൻ കഴിയും. വലിയ കാര്യങ്ങൾ നടക്കുമ്പോൾ പാഠമായി എടുത്ത് മുന്നോട്ടുപോകണം. ഇത് തീരുമാനിക്കേണ്ടത് മനസാണ്, മഴവില്ല് പോലെ ജീവിതത്തിൽ നിറങ്ങൾ വേണമെന്ന് തീരുമാനിക്കുന്നതും ബ്ളാക്ക് ആന്റ് വൈറ്റ് ആക്കുന്നതും എല്ലാം നമ്മളാണ്."" യൂട്യൂബ് ചാനലിൽ മേഘ്ന തന്റെ നയം വ്യക്തമാക്കിയിട്ടുണ്ട്. മേഘ്നയുടെ വിശേഷങ്ങൾ.
മിസിസ് ഹിറ്റ്ലർ എന്ന സീരിയലിലെ ജ്യോതി ഹിറ്റായല്ലോ?
മിസിസ് ഹിറ്റ്ലർ എന്ന സീരിയലിലേക്ക് അവസരം വന്നപ്പോൾ വലിയ ചലഞ്ചിംഗായിരുന്നു. കാരണം ഇതുവരെ ഇങ്ങനെ ഒരു വേഷം എന്നെ തേടിയെത്തിയിട്ടില്ല. സാധാരണ നമ്മൾ കാണുന്ന നായികയല്ല ജ്യോതി. അതാണ് എന്നെ കൂടുതൽ ആകർഷിച്ചതെന്ന് പറയാം. ജീവിതത്തിലെ വിവിധ വശങ്ങൾ കലർന്നൊരു പെൺകുട്ടിയാണ് അവൾ. അതായത് ഒരു പെൺകുട്ടിയുടെ അകത്ത് എന്തൊക്കെ കാര്യങ്ങളുണ്ടോ അതെല്ലാം അവളുടെ മനസിലുണ്ട്, തമാശ ഉണ്ട്, കുസൃതി ഉണ്ട്, സ്നേഹമുണ്ട്, സങ്കടങ്ങളുണ്ട്, നേടണമെന്ന ആഗ്രഹമുണ്ട്, പ്രണയമുണ്ട്. എനിക്ക് കഴിയുന്നതിന്റെ പരമാവധി ആ വേഷം ഭംഗിയാക്കാൻ സാധിക്കുന്നുണ്ട്.
കൊവിഡ് കാലത്തെ ഷൂട്ടിംഗൊക്കെ എങ്ങനെ പോകുന്നു?
തിരുവനന്തപുരത്താണ് സീരിയലിന്റെ ഷൂട്ടിംഗ് നടക്കുന്നത്. ഫെബ്രുവരി മുതൽ തന്നെ ഷൂട്ട് തുടങ്ങിയിരുന്നു. നല്ല സൗഹൃദാന്തരീക്ഷമാണ് അവിടെ. എല്ലാവരും പരസ്പരം പിന്തുണയ്ക്കുന്നു. നമ്മൾ വീട്ടിലുള്ള പോലെ തന്നെയാണ് തോന്നുക. ജോലി ചെയ്യുകയാണെന്ന് ഒരിക്കലും തോന്നില്ല എന്നതാണ് ഏറ്റവും വലിയ സന്തോഷം. പ്രത്യേകിച്ചും കൊവിഡ് കാലത്തിലൂടെയൊക്കെ കടന്നു പോകുമ്പോൾ ഇങ്ങനെയുള്ള ഷൂട്ടിംഗ് ലൊക്കേഷനുകൾ ലഭിക്കുന്നതും ഭാഗ്യമാണ്.
മേഘ്ന എന്നു പറഞ്ഞാൽ ഇപ്പോഴും ആളുകൾക്ക് ചന്ദനമഴയിലെ അമൃതയാണ് ഇപ്പോഴും?
തീർച്ചയായും. ആളുകൾ മാത്രമല്ല, ഞാനും അമൃതയുമായി മാനസികമായി അത്ര അടുപ്പത്തിലായിരുന്നു എന്നു തന്നെ പറയാം. നാലുനാലര വർഷം മലയാളത്തിലും തമിഴിലും ഞാൻ ഒരു പോലെ ചെയ്ത കഥാപാത്രമായിരുന്നു അത്. പതിനഞ്ചുദിവസം മലയാളത്തിലും പതിനഞ്ച് ദിവസം തമിഴിലുമായിരുന്നു ഷൂട്ട്. അപ്പോൾ തന്നെ അറിയാമല്ലോ അമൃത എന്റെ കൂടെ തന്നെയുണ്ടായിരുന്നെന്ന്. ഇപ്പോഴും അമൃതേ എന്ന് ആരെങ്കിലും വിളിച്ചാൽ അന്നേരം തന്നെ ഞാൻ തിരിഞ്ഞു നോക്കും. പിന്നെയാണ് എന്നെ തന്നെയാണോ വിളിച്ചതെന്ന് ഓർക്കുക. അത്രയധികം അടുപ്പമുള്ള കഥാപാത്രമാണത്. ഒരിക്കലും മറക്കാൻ കഴിയില്ല. ഇത്രയും വർഷമായിട്ടും ആളുകൾ അമൃതയെ ഓർക്കുന്നു എന്നു തന്നെ പറയുമ്പോൾ എത്ര സന്തോഷവും അഭിമാനവുമാണത്. അവളുടെ നിഷ്കളങ്കതയാവാം ആളുകളുടെ മനസിലുണ്ടാവുക. അമൃതയ്ക്ക് പ്രാർത്ഥിക്കാനും സങ്കടപ്പെടാനും മറ്റുള്ളവരെ കരുതാനും മാത്രമേ അറിയൂ. അമൃത എനിക്ക് ബ്രേക്കായ കഥാപാത്രത്തിനപ്പുറത്ത്, എന്റെ തൊട്ടടുത്തു തന്നെ ഉള്ള ആളാണ്. കഥാപാത്രം എന്നു പോലും പറയാൻ തോന്നുന്നില്ല, അതാണ് സത്യം. സീരിയലിലെത്തിയിട്ട് പത്തുവർഷമായി. അഞ്ചാമത്തെ വയസിൽ തുടങ്ങിയതാണ് ആദ്യത്തെ അഭിനയം. പോപ്പി കുടയുടെ പരസ്യം. സിനിമകളും ചെയ്തിട്ടുണ്ട്. തമിഴിൽ പ്രഭു സോളമൻ സംവിധാനം ചെയ്ത കയൽ, മലയാളത്തിൽ കൃഷ്ണപക്ഷക്കിളികൾ തുടങ്ങിയ സിനിമകൾ ചെയ്തിട്ടുണ്ട്. എങ്കിലും ബ്രേക്ക് കിട്ടിയത് അമൃത എന്ന കഥാപാത്രമായിരുന്നു. സിനിമ എല്ലാവരുടെയും സ്വപ്നമല്ലേ. നല്ല വേഷങ്ങൾ കിട്ടിയാൽ ഇനിയും സിനിമ ചെയ്യും.
മറക്കാൻ കഴിയാത്ത അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടോ?
അമൃതയോടുള്ള സ്നേഹമാണ് എനിക്ക് ഇന്നും കിട്ടിക്കൊണ്ടിരുന്നത്. തിരിച്ചു ഒന്നും ലഭിക്കാതെ സ്നേഹിക്കുക എന്നു പറയുന്നതു തന്നെ എത്രയോ വലിയ കാര്യമാണ്. എന്നെ സംബന്ധിച്ചിടത്തോളം ഒരിക്കലും മറക്കാൻ കഴിയാത്ത അനുഭവമാണത്. ഒരുപാട് കുടുംബങ്ങളുടെ സ്നേഹം എനിക്ക് കിട്ടുന്നു എന്നു പറയുന്നത് തന്നെ എന്നെ സംബന്ധിച്ചിടത്തോളം വലിയ അനുഗ്രഹമാണ്. ഞാനിപ്പോഴും ഓർക്കുന്ന ഒരു കാര്യമുണ്ട്. ഒരു ഉദ്ഘാടനത്തിൽ പങ്കെടുക്കാൻ പോയതായിരുന്നു ഞാൻ. ഒരു അമ്മാമ്മ എന്റെടത്തു വന്നു പറഞ്ഞു, മോളേ നിൽക്കണേ പോകല്ലേ, ഞാനിപ്പം വരാമെന്ന് പറഞ്ഞു. വയസായ ഒരു അമ്മാമ്മ. എന്താണ് കാര്യമെന്നറിയാതെ ഞാൻ കാത്തുനിൽക്കുകയാണ്. തിരികെ പോകാൻ വിളിച്ചിട്ടും ഒരു മിനുറ്റ് എന്ന് പറഞ്ഞ് നിന്നു, അപ്പാപ്പനും അമ്മാമ്മയും വളർത്തിയ കുട്ടിയായതു കൊണ്ട് അങ്ങനെയുള്ള സെന്റിമെന്റ്സും എനിക്കുണ്ട്. ഞാൻ നോക്കുമ്പോൾ കണ്ട കാഴ്ച ആ അമ്മാമ്മ വേഗത്തിൽ നടന്നു വരികയാണ്. പതുക്കെ വന്നാൽ മതി എന്ന് ഞാൻ ആംഗ്യം കാണിക്കുന്നുണ്ടെങ്കിലും അവർ അതൊന്നും നോക്കാതെ പെട്ടെന്നു തന്നെ എന്റടുത്തെത്തി ഒരു കടലാസ് പൊതി കയ്യിൽ വച്ചു തന്നു. എന്താണിതെന്ന് അതിശയത്തോടെ ഞാൻ തുറന്നു നോക്കിയപ്പോൾ നിറയെ പല നിറത്തിലുള്ള മിഠായികൾ. എന്റെ മോളേ... വേറൊന്നും ഇല്ല തരാനെന്ന് അവർ വിഷമത്തോടെ പറയുകയാണ്. അമ്മാമ്മേ... ഇതാണ് എനിക്ക് ലഭിച്ച ഏറ്റവും വില കൂടിയ സമ്മാനമെന്ന് ഞാൻ പറഞ്ഞപ്പോൾ ആ മുഖം തെളിഞ്ഞു. ഞാനെന്നും ഓർത്തുവയ്ക്കുന്ന അനുഭവമാണിത്.
തമിഴ്, മലയാളം സീരിയലുകൾ തമ്മിൽ എന്താണ് വ്യത്യാസം?
ഇൻഡസ്ട്രികൾക്ക് അവരുടേതായ വ്യത്യാസം കാണുമല്ലോ. അതില്ലെന്ന് പറയുന്നില്ല. അഭിനയത്തിന്റെ കാര്യമാണെങ്കിൽ എന്നെ സംബന്ധിച്ചിടത്തോളം എന്റെ മുന്നിൽ കാമറയുണ്ട്, ഞാൻ അഭിനയിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ ആ രീതിയിൽ ഒരു വ്യത്യാസവും എനിക്ക് തോന്നിയിട്ടില്ല. എനിക്ക് അഭിനയിക്കാൻ ഇഷ്ടമാണ്. എവിടെയാണെങ്കിലും ഞാനത് ചെയ്യും. അങ്ങനെയേ കരുതിയിട്ടുള്ളൂ.
തമിഴിൽ പ്രേക്ഷകരുടെ ആരാധന കൂടുതലല്ലേ?
എന്റെ അനുഭവത്തിൽ എല്ലാവരും ഒരേ പോലെയാണ് സ്നേഹം കാണിക്കുന്നത്. തമിഴാണെങ്കിലും മലയാളമാണെങ്കിലും അവരുടെ വീട്ടിലെ ഒരാളെ പോലെയാണ് എന്നെ കരുതുന്നതെന്നാണ് തോന്നിയിട്ടുള്ളത്. ഒരേ മനസോടെയാണ് കൈ നീട്ടി സ്വീകരിച്ചിട്ടുള്ളത്. ഞാൻ നേരത്തെ പറഞ്ഞതു പോലെ ഇതെന്റെ ഭാഗ്യമെന്നു തന്നെ കരുതുന്നു. അതിൽ ഏതെങ്കിലും തരത്തിൽ വേർതിരിവ് വയ്ക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല.
'മേഘ്നാസ് സ്റ്റുഡിയോ ബോക്സ് "യൂ ട്യൂബ് ചാനൽ വലിയ ഹിറ്റാണല്ലോ?
എന്റെ ഏറ്റവും വലിയ സന്തോഷങ്ങളിൽ ഒന്നാണത്. ലോക്ക് ഡൗണായപ്പോൾ കരിയറിലൊക്കെ ഒരു ബ്രേക്ക് വന്നല്ലോ. ബോറടിച്ച് വീട്ടിലിരുന്നപ്പോപ്പോഴാണ് യൂട്യൂബ് ചാനൽ തുടങ്ങിയത്. അത് വലിയ ഹിറ്റായി. ഇത്ര റീച്ച് കിട്ടുമെന്നോ സ്വീകരിക്കപ്പെടുമെന്നോ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ ആളുകൾ ചാനൽ കണ്ടു, അഭിപ്രായങ്ങൾ പറഞ്ഞു, സ്വീകരിച്ചു. വലിയ സന്തോഷമുണ്ടതിൽ.
മേഘ്ന ബോൾഡാണോ?
അപ്പാപ്പനും അമ്മാമ്മയും വളർത്തിയ ആളാണല്ലോ ഞാൻ. അതിന്റെ സെന്റിമെന്റ്സൊക്കെയുണ്ട് ഇപ്പോഴും. ബോൾഡായി നിന്നേ പറ്റൂ എന്ന സാഹചര്യത്തിൽ അതിനനുസരിച്ച് ചെയ്യും. മേഘ്ന ഒരു സാധാരണ പെൺകുട്ടിയാണ്. അതിലപ്പുറമൊന്നും പറയാനില്ല. അപ്പുറത്തെ വീട്ടിലെ കുട്ടി എന്നൊക്കെ പറയില്ലേ... അതല്ലാതെ ഒരു പ്രത്യേകതയുമില്ലാത്ത ഒരാളാണ് ഞാൻ. എന്റെ അമ്മാമ്മ മറിയം ആന്റണിയാണ് ഞാൻ എന്ന വ്യക്തിയെ രൂപീകരിച്ചത്. മേഘ്ന എന്ന വ്യക്തിയിൽ എന്തെങ്കിലും ഗുണമുണ്ടെങ്കിൽ അതിന്റെ കാരണക്കാരി. വാവച്ചി അമ്മ എന്നാണ് ഞാനും അമ്മയും വിളിക്കുന്നത്. പിന്നെ അത് വാച്ചിയമ്മയായി. യൂ ട്യൂബ് ചാനലിൽ വാച്ചിയമ്മയും വരാറുണ്ട്. എന്റെ നട്ടെല്ല് എന്റെ അമ്മയാണ്. അതിനപ്പുറം എന്തു പറയാനാണ്? അമ്മ എല്ലായ്പ്പോഴും അമ്മയാണ്. പിന്നെ എപ്പോഴും സ്നേഹിക്കുന്ന പ്രേക്ഷകരുമുണ്ട്. ഞാനിപ്പോൾ ചെന്നൈയിലാണ്. നേരത്തെ തമിഴ് സീരിയലുകൾ ചെയ്തപ്പോൾ കമ്പനി എടുത്തു തന്ന ഫ്ളാറ്റുണ്ട്. നാട്ടിൽ ഷൂട്ടിന് വന്നു പോകാറാണ് പതിവ്.
ജീവിതം പഠിപ്പിച്ചത് എന്താണ്?
സന്തോഷമായിട്ടിരിക്കുക, സമാധാനമായിട്ടിരിക്കുക അത്ര തന്നെ. ജീവിതം പോകുന്നത് പോലെ പോട്ടെ. പ്രത്യേകിച്ച് ഒരു പ്ളാനിംഗുമില്ല. അങ്ങനെ ചെയ്തിട്ട് കാര്യവുമില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |