തിരുവനന്തപുരം: എല്ലാ വിഭാഗം ജനങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കുന്ന സർക്കാരാകും രൂപീകരിക്കുകയെന്ന് എൽ.ഡി.എഫ് യോഗത്തിന് ശേഷം കൺവീനർ എ. വിജയരാഘവൻ പറഞ്ഞു.എൽ.ഡി.എഫിന്റെ വിജയത്തിൽ സഹായിച്ച ജനങ്ങൾക്ക് യോഗം നന്ദി രേഖപ്പെടുത്തി. 21 അംഗ മന്ത്രിസഭയാണ് രൂപീകരിക്കുക. സ്പീക്കർസ്ഥാനം സി.പി.എമ്മിനും ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം സി.പി.ഐക്കും ചീഫ് വിപ്പ് സ്ഥാനം കേരള കോൺഗ്രസ്-എമ്മിനുമാണ്. മന്ത്രിമാരുടെ വകുപ്പുകൾ നിശ്ചയിക്കാൻ മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തി. ആൾക്കൂട്ടം ഒഴിവാക്കിയുള്ള സത്യപ്രതിജ്ഞാ ചടങ്ങാണ് 20ന് നടക്കുക. ഇന്ന് വൈകിട്ട് അഞ്ചിന് എൽ.ഡി.എഫ് നിയമസഭാകക്ഷി യോഗം ചേർന്ന് നേതാവിനെ തിരഞ്ഞെടുക്കും. തുടർന്ന് കക്ഷിനേതാവ് ഗവർണറെ കണ്ട് സത്യപ്രതിജ്ഞയ്ക്ക് നടപടികൾ സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കും.
മന്ത്രിസ്ഥാനം കിട്ടാത്ത ആർ.എസ്.പി-എൽ മുന്നണിയിലെ ഘടകകക്ഷിയല്ലെന്നും എൽ.ജെ.ഡിയെ ഒഴിവാക്കിയെങ്കിലും എല്ലാ കക്ഷികളും കൂട്ടായാണ് തീരുമാനമെടുത്തതെന്നും വിജയരാഘവൻ പറഞ്ഞു.
വലിയ അംഗീകാരം: ആന്റണി രാജു
മന്ത്രിസ്ഥാനം ലഭിച്ചത് ജനാധിപത്യ കേരള കോൺഗ്രസിന് ലഭിച്ച ഏറ്റവും വലിയ അംഗീകാരമാണെന്ന് നിയുക്ത മന്ത്രി ആന്റണി രാജു പ്രതികരിച്ചു. പാർട്ടിക്ക് ആദ്യമായാണ് എം.എൽ.എയെ ലഭിക്കുന്നത്. മന്ത്രിസ്ഥാനവും കിട്ടി. എൽ.ഡി.എഫിനോട് നന്ദിയുണ്ട്.
മുന്നണിയുടെ കെട്ടുറപ്പ്
പ്രധാനം: ജോസ് കെ.മാണി
മുന്നണിയുടെ കെട്ടുറപ്പാണ് പ്രധാനമെന്ന് കേരള കോൺഗ്രസ്-എം ചെയർമാൻ ജോസ് കെ.മാണി പറഞ്ഞു. രണ്ട് മന്ത്രിസ്ഥാനങ്ങൾ ആവശ്യപ്പെട്ടിരുന്നു. പരിമിതിയുണ്ടെന്ന് അറിയാം. രണ്ട് കാബിനറ്റ് പദവികൾ ലഭിച്ചു. ഒരു മന്ത്രിസ്ഥാനവും ചീഫ് വിപ്പ് സ്ഥാനവും. വകുപ്പുകൾ തീരുമാനിക്കുന്നത് മുഖ്യമന്ത്രിയാണെന്നും ജോസ് കെ.മാണി പറഞ്ഞു.
എൻ.സി.പി മന്ത്രി ഇന്ന്
എൻ.സി.പിയുടെ മന്ത്രിയെ ഇന്ന് പ്രഖ്യാപിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് ടി.പി. പീതാംബരൻ പറഞ്ഞു. രണ്ട് എം.എൽ.എമാർക്ക് ടേം വേണോ എന്നതും തീരുമാനിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |