കൊല്‍ക്കത്ത: പശ്ചിമ ബംഗാളിൽ നാരദ ഒളികാമറ കേസില്‍ അറസ്റ്റിലായ നാല് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ജാമ്യം ലഭിച്ചു. മണിക്കൂറുകള്‍ നീണ്ട നാടകീയ സംഭവങ്ങള്‍ക്ക് ശേഷമാണ് നാല് പേര്‍ക്കും കൊല്‍ക്കത്തയിലെ സി..ബി.ഐ കോടതി ജാമ്യം അനുവദിച്ചത്.
നാരദ ന്യൂസ് സംഘത്തില്‍ നിന്നും കൈക്കൂലി വാങ്ങിയ കേസില്‍ തൃണമൂല്‍ കോണ്‍ഗ്രസ് മന്ത്രിമാരായ ഫിര്‍ഹാദ് ഹാക്കിം, സുബ്രതോ മുഖര്‍ജി, തൃണമൂല്‍ എം..എല്‍.എ മദന്‍ മിത്ര, മുന്‍മന്ത്രി സോവന്‍ ചാറ്റര്‍ജി എന്നിവരെ ഇന്ന് രാവിലെയാണ് സി.ബി.ഐ സംഘം അറസ്റ്റ് ചെയ്തത്. ഇതിനു പിന്നാലെ തന്നെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി മമതാ ബാനര്‍ജി സിബിഐ ഓഫീസിനു മുന്‍പിലെത്തി പ്രതിഷേധിച്ചിരുന്നു. മമതയ്ക്കൊപ്പമെത്തിയ തൃണമൂല്‍ പ്രവര്‍ത്തകര്‍ ബാരിക്കേഡ് തകര്‍ക്കുകയും സി.ബി.ഐയുടെ ഓഫീസിനു നേര്‍ക്ക് കല്ലെറിയുകയും ചെയ്തു.
തുടര്‍ന്ന് വൈകുന്നേരത്തോടെയാണ് കോടതി നാല് പേര്‍ക്കും ജാമ്യം അനുവദിച്ചത്. ബംഗാളില്‍ ബിജെപി പരാജയം നേരിട്ടതിനെത്തുടര്‍ന്നുള്ള പ്രതികാര നടപടിയാണ് ഇതെന്ന് തൃണമൂല്‍ വക്താവ് കുനാല്‍ ഘോഷ് ആരോപിച്ചിരുന്നു. എല്ലാ തന്ത്രങ്ങളും പ്രയോഗിച്ചിട്ടും ബിജെപിക്ക് വിജയിക്കാനായില്ല. അപലപനീയമാണ് ഇത്തരം നടപടികളെന്നും അദ്ദേഹം പറഞ്ഞിരുന്നു. സംസ്ഥാനം കോവിഡ് വ്യാപനം നേരിടുന്നതിനിടെ പലതരത്തിലുള്ള ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കാനാണ് ശ്രമം നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചിരുന്നു
നാരദ ഒളിക്യാമറ ഓപ്പറേഷന്റെ ഭാഗമായി സാങ്കല്‍പ്പിക കമ്പനിയുടെ പ്രതിനിധികളെന്ന ഭാവത്തില്‍ എത്തിയവരില്‍നിന്ന് കൈക്കൂലി വാങ്ങിയ കേസിലായിരുന്നു അറസ്റ്റ്. ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുകയും 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പുറത്തുവിടുകയും ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |