SignIn
Kerala Kaumudi Online
Friday, 26 April 2024 11.41 PM IST

ഇറാനിലെ വാതകപ്പാടം ഇന്ത്യയ്ക്ക് നഷ്‌ടമായി

ongc

ന്യൂഡൽഹി: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷന്റെ (ഒ.എൻ.ജി.സി) വിദേശ നിക്ഷേപക വിഭാഗമായ ഒ.എൻ.ജി.സി വിദേശ് ലിമിറ്റഡിന് (ഒ.വി.എൽ) ഇറാനിലുണ്ടായിരുന്ന വാതകപ്പാടത്തിന്റെ കരാർ നഷ്‌ടമായി. ഇറാനോട് ചേർന്നുള്ള പേർഷ്യൻ ഉൾക്കടലിലെ ഫാഴ്‌സി ഓഫ്‌ഷോർ പര്യവേക്ഷണ ബ്ളോക്കിൽ ഒ.വി.എൽ 2008ൽ കണ്ടെത്തിയ വാതകപ്പാടമായ ഫർസാദ്-ബിയുടെ കരാറാണ് നഷ്‌ടപ്പെട്ടത്.

178 കോടി ഡോളറിന് (13,200 കോടി രൂപ) പ്രാദേശിക കമ്പനിയായ പെട്രോപാർസ് ഗ്രൂപ്പിനാണ് ഇറാന്റെ ദേശീയ എണ്ണക്കമ്പനിയായ ദ നാഷണൽ ഇറാനിയൻ ഓയിൽ കമ്പനി (നിയോക്) പുതിയ കരാർ നൽകിയത്. ഇതു സംബന്ധിച്ച ധാരണാപത്രം ഇറാന്റെ പെട്രോളിയം മന്ത്രി ബൈജാൻ സാംഗനേയുടെ സാന്നിദ്ധ്യത്തിൽ ടെഹ്‌റാനിൽ നടന്ന ചടങ്ങിൽ ഒപ്പുവച്ചെന്ന് ഇറാനിയൻ എണ്ണ മന്ത്രാലയത്തിന്റെ വാർത്തവിഭാഗമായ ഷാന റിപ്പോർട്ട് ചെയ്‌തു. 23 ട്രില്യൺ ക്യുബിക്-ഫീറ്റ് വാതകശേഖരമാണ് ഫർസാദ്-ബിയിൽ കണ്ടെത്തിയിട്ടുള്ളത്. ഇതിൽ, 60 ശതമാനവും വീണ്ടെടുക്കാമെന്നാണ് വിലയിരുത്തൽ. അഞ്ചുവർഷത്തേക്ക് പ്രതിദിനം 28 ദശലക്ഷം ക്യുബിക് മീറ്റർ വാതകം ഉത്പാദിപ്പിക്കാനുള്ള കരാറാണ് പെട്രോപാർസിന് ലഭിച്ചത്.

2002ലാണ് ഒ.വി.എല്ലിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ കൺസോർഷ്യം ഫർസാദ്-ബിയിൽ പര്യവേക്ഷണത്തിനുള്ള (ഇ.എസ്.സി) നേടിയത്. 2008ൽ വാതകപ്പാടം കണ്ടെത്തി. 2009 ജൂണിൽ കരാർ അവസാനിച്ചെങ്കിലും തുടർ നടപടികൾക്കായി നിയോക്കിന്റെ കീഴിലുള്ള ഇറാനിയൻ ഓഫ്‌ഷോർ ഓയിൽ കമ്പനിക്ക് (ഐ.ഒ.ഒ.സി) മാസ്‌റ്റർ ഡെവലപ്‌മെന്റ് പ്ളാൻ സമർപ്പിച്ചു. ഇതിനിടെ ഇറാനുമേൽ അമേരിക്കയും യൂറോപ്പും ഉൾപ്പെടെ ഉപരോധം ഏർപ്പെടുത്തിയതിനാൽ ചർച്ചകൾ നടന്നില്ല. ഈ സാഹചര്യത്തിൽ പ്രാദേശിക കമ്പനിക്ക് കരാർ നൽകാനുള്ള നീക്കത്തിന് നിയോക് തുടക്കമിട്ടതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്.

തിരിച്ചടിയായത് അമേരിക്കൻ ഉപരോധം

വാതകപ്പാടം സംബന്ധിച്ച കരാർ പുതുക്കാൻ ഇറാനിയൻ എണ്ണക്കമ്പനിയായ നിയോക്കുമായി ഇന്ത്യയുടെ ഒ.വി.എൽ ചർച്ചകൾ നടത്തവേയാണ് അമേരിക്കയും യൂറോപ്പ്യൻ യൂണിയനും ഇറാനുമേൽ ഉപരോധം ഏർപ്പെടുത്തിയത്. ഇതോടെ, വാതകപ്പാടം ഇന്ത്യയ്ക്ക് നഷ്‌ടമാവുകയായിരുന്നു.

ഒ.എൻ.ജി.സി വിദേശ് ലിമിറ്റഡിന് (ഒ.വി.എൽ) 40 ശതമാനം വിഹിതത്തോടെ രൂപീകരിച്ച ഇന്ത്യൻ കൺസോർഷ്യമായിരുന്നു നേരത്തേ കരാർ നേടുകയും വാതകശേഖരം കണ്ടെത്തുകയും ചെയ്‌തത്. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (40 ശതമാനം), ഓയിൽ ഇന്ത്യ (20 ശതമാനം) എന്നിവയായിരുന്നു കൺസോർഷ്യത്തിലെ മറ്റു കമ്പനികൾ. 40 കോടി ഡോളറാണ് (3,000 കോടി രൂപ) ഫർസാദ്-ബിയിൽ ഇന്ത്യൻ കൺസോർഷ്യം നിക്ഷേപിച്ചിട്ടുള്ളത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, IRAN, ONGC
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.