ആലപ്പുഴ: ടൗക് തേ ചുഴലിക്കാറ്റ് കാറ്റായും മഴയായും കടലേറ്റമായും ജില്ലയിൽ വിതച്ചത് 33 കോടിയുടെ നാശനഷ്ടം. റവന്യു, കൃഷി, പൊതുമരാമത്ത്, കെ.എസ്.ഇ.ബി വിഭാഗങ്ങൾ നടത്തിയ പ്രാഥമിക സ്ഥിതിവിവരക്കണക്ക് അനുസരിച്ചാണ് ഇത്രയും നഷ്ടം കണക്കാക്കിയിട്ടുള്ളത്. അന്തിമ റിപ്പോർട്ട് വരുന്നതോടെ നഷ്ടക്കണക്കിന്റെ തോത് ഇനിയും ഉയരും.
തിട്ടപ്പെടുത്തിയ നഷ്ടത്തിൽ 15 കോടിയോളം രൂപ കാർഷിക മേഖലയിലേതാണ്. കാറ്റിലും മഴയിലും 30 വീടുകൾ പൂർണ്ണമായും 650 വീടുകൾ ഭാഗികമായും തകർന്നു. ഇതിന് 4.5 കോടി കണക്കാക്കുന്നു. മൃഗ സംരക്ഷണവകുപ്പിൽ 3.5 കോടി, ഫിഷറീസ് മേഖലയിൽ 4.27 കോടി, പൊതുമരാമത്ത് മേഖലയിൽ റോഡ് തകർന്നത് 1.65 കോടി, കെ.എസ്.ഇ.ബി ആലപ്പുഴ, ഹരിപ്പാട് സർക്കിളുകളിലായി 4.02 കോടി എന്നിങ്ങനെയാണ് നാശനഷ്ടം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 4.82 കോടിയുടെ നെൽകൃഷിയും നശിച്ചു. 15 ലക്ഷത്തിന്റെ കുരുമുളക്, ഇഞ്ചി, മഞ്ഞൾ, ഏലം ഉൾപ്പെടെയുള്ളവ നശിച്ചു. വാഴ, മരച്ചീനി, പപ്പായ, കൈതച്ചക്ക, ചേന, ചേമ്പ്, വിവിധ ഇനം പച്ചക്കറികൾ ഉൾപ്പെടെയുള്ള ഹോർട്ടികൾച്ചറൽ മേഖലയിൽ 8.31കോടിയുടെ നഷ്ടമുണ്ടായി. തെങ്ങ്, അടയ്ക്ക, പ്ളാവ്, മാവ് ഉൾപ്പെടുയുള്ള മരങ്ങൾക്ക് നാശം സംഭവിച്ചതിലൂടെ 61.73 ലക്ഷമാണ് നഷ്ടം.
പാടശേഖരങ്ങളുടെ പതിനോന്ന് പുറംബണ്ട് തകർന്നതിലൂടെ ഒരുകോടിയുടെ നാശമാണുണ്ടായത്. കൊയ്തുകൂട്ടിയ 1000 മെട്രിക് ടൺനെല്ല് സംഭരിക്കാനുണ്ട്. 14 പഞ്ചായത്തുകളിലെ 19 ചെറിയ പാടശേഖരങ്ങളിൽ വിളവെടുക്കാനുണ്ട്. ഇതിൽ പകുതിയിലധികവും മഴയിലും കാറ്റിലും നിലംപൊത്തി. പാടശേഖരത്തിൽ വെള്ളം കെട്ടിക്കിടക്കുന്നതിനാൽ യന്ത്രത്തിന്റെ സമഹായത്തോടെയുള്ള കൊയ്ത്ത് ഇനി അസാദ്ധ്യമാണ്. തൊഴിലാളികളെ ഉപയോഗിച്ച് കൊയ്യാൻ ആവശ്യത്തിന് തൊഴിലാളികളുമില്ല.
അപേക്ഷ ഓൺലൈനിൽ
നാശങ്ങളുടെ സ്വഭാവം അനുസരിച്ച് ഓരോ വകുപ്പിനും ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. നേരിട്ടോ അക്ഷയ കേന്ദ്രങ്ങൾ വഴിയോ അപേക്ഷ നൽകാനും ആവശ്യമായ ക്രമീകരണം ഒരുക്കതിയിട്ടുണ്ട്.
തിട്ടപ്പെടുത്തൽ വൈകും
കഴിഞ്ഞ രണ്ട് ദിവസമായി മഴയും കടലാക്രമണവും കുറഞ്ഞതോടെയാണ് വിവിധ വകുപ്പ് ഉദ്യോഗസ്ഥർ നഷ്ടക്കണക്ക് തിട്ടപ്പെടുത്താൽ ആരംഭിച്ചത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വീടുകളുടെ നാശം തിട്ടപെടുത്തൽ ഇനിയും വൈകാനാണ് സാദ്ധ്യത. കൊവിഡ് വ്യാപനം രൂക്ഷമായതിനാൽ നാശമുണ്ടായ വീടുകളിൽ ചെന്നുള്ള കണക്കെടുപ്പ് ഉദ്യോഗസ്ഥരെ സംബന്ധിച്ചിടത്തോളം വെല്ലുവിളിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |