ദുബായ്: യു.എ.ഇയിൽ ചൈനീസ് വാക്സിനായ സിനോഫാം എടുത്തവർക്ക് ബൂസ്റ്റർ ഡോസ് നൽകാൻ തീരുമാനം. സിനോഫാമിന്റെ ഫലപ്രാപ്തിയിലുള്ള സംശയമാണ് ഇത്തരമൊരു തീരുമാനത്തിന് പിന്നിലെന്നാണ് റിപ്പോർട്ട്. വാക്‌സിന്റെ രണ്ടാമത്തെ ഡോസ് സ്വീകരിച്ചതിനു ശേഷം ആറുമാസം പൂര്‍ത്തിയാക്കിയവർക്കാണ് മൂന്നാമതും കുത്തിവയ്പ്പ് നല്‍കുക. ഇതോടെ മൂന്നാം ഡോസ് ബൂസ്റ്റർ വാക്‌സിൻ വിതരണം ഔദ്യോഗികമായി പ്രഖ്യാപിക്കുന്ന ആദ്യ രാജ്യമായി യു.എ.ഇ മാറി.
യു.എ.ഇയിൽ ഫൈസർ, ഓക്‌സ്‌ഫോഡ് വാക്‌സിനുകളും നൽകുന്നുണ്ടെങ്കിലും ഏറ്റവും കൂടുതൽ വിതരണം ചെയ്യുന്നത് സിനോഫാമാണ്.
ആദ്യ രണ്ട് ഡോസുകൾ നൽകിയ ശേഷവും ശരീരത്തിൽ ആന്റിബോഡി ഉല്‍പ്പാദിപ്പിക്കപ്പെടാത്ത സാഹചര്യത്തിൽ തെരഞ്ഞെടുക്കപ്പെട്ട ചെറിയ വിഭാഗത്തിന് മാർച്ചിൽ മൂന്നാം ഡോസ് നൽകിയിരുന്നതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു. ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് പ്രകാരം 79 ശതമാനമാണ് സിനോഫാമിന്റെ ഫലപ്രാപ്തി നിരക്ക്.
മുതിര്‍ന്ന പൗരന്മാർക്കും വിട്ടുമാറാത്ത രോഗങ്ങളുള്ളവർക്കുമായിരിക്കും ആദ്യഘട്ടത്തിൽ സിനോഫോമിന്റെ ബൂസ്റ്റര്‍ ഡോസ് വിതരണം ചെയ്യുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |