SignIn
Kerala Kaumudi Online
Saturday, 27 April 2024 12.08 AM IST

കരിങ്കല്ല് കിട്ടാനില്ല, ടെട്രാപോഡ് പുലിമുട്ട് നിർമ്മാണം കിതയ്ക്കുന്നു

photo

ആലപ്പുഴ: ജില്ലയുടെ തീരമേഖലകളിൽ ടെട്രാ പോഡുകൾ ഉപയോഗിച്ചുള്ള പുലിമുട്ടു നിർമ്മാണം ഇഴയുന്നു. പുലിമുട്ടുകളുടെ അടിഭാഗത്ത് നിരത്താനുള്ള കരിങ്കല്ലിന്റെ ക്ഷാമമാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. കരിങ്കല്ലുപയോഗിച്ചുള്ള പുലിമുട്ടുകൾക്ക് പകരം ടെട്രാ പോഡ് നിരത്തിയുള്ള നിർമ്മാണത്തിനാണ് ജലസേചന വകുപ്പ് പദ്ധതി തയ്യാറാക്കിയത്. അടുത്ത കാലവർഷത്തിന് മുമ്പ് 50 ശതമാനം പുലിമുട്ടുകളും പൂർത്തീകരിക്കുകയായിരുന്നു ലക്ഷ്യമെങ്കിലും കരിങ്കല്ല് ക്ഷാമം വിലങ്ങുതടിയാവുകയാണ്.

ആദ്യഘട്ടത്തിൽ ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് നിയമസഭ മണ്ഡലങ്ങളിൽ അതിരൂക്ഷമായ കടലാക്രമണം അനുഭവപ്പെടുന്ന 13.30 കിലോമീറ്ററിൽ 114 പുലിമുട്ടുകൾ നിർമ്മിക്കാനാണ് ലക്ഷ്യമിടുന്നത്. നിർമ്മാണത്തിനായി 184.04 കോടി കിഫ്ബിയിൽ നിന്നു അനുവദിച്ചു. നിർമ്മാണ ചുമതല കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപറേഷനാണ്. 18 മാസം കൊണ്ട് നിർമ്മാണം പൂർത്തീകരിക്കാൻ ലക്ഷ്യമിട്ട പദ്ധതി കഴിഞ്ഞ ഒക്ടോബർ ആദ്യവാരം കാട്ടൂരിൽ മന്ത്രി ഡോ.തോമസ് ഐസക്കാണ് ഉദ്ഘാടനം ചെയ്തത്. അമ്പലപ്പുഴ, കാട്ടൂർ, പുന്നപ്ര എന്നിവിടങ്ങളിലാണ് ടെട്രാ പോഡ് നിർമ്മാണം ആംഭിച്ചത്. അടിയിൽ ചെറുകല്ലുകൾ നിരത്തിയശേഷമാണ് ഭാരമേറിയ ടെട്രാ പോഡ് പുറംകവചമായി നിരത്തുന്നത്. ഇതിനകത്തും കല്ല് നിറയ്ക്കുന്ന തരത്തിലാണ് പദ്ധതി തയ്യാറാക്കിയത്. ടെട്രാ പോഡിന്റെ തൂക്കം തിട്ടപ്പെടുത്താൻ കാട്ടൂരിൽ വേബ്രിഡ്ജും സ്ഥാപിച്ചിട്ടുണ്ട്.

പരിസ്ഥിതി സംബന്ധമായ പ്രശ്നങ്ങളുടെ അടിസ്ഥാനത്തിൽ ഹൈക്കോടതി വിധിയെ തുടർന്ന് ക്വാറികൾ അടഞ്ഞതോടെയാണ് കരിങ്കല്ലിന് ക്ഷാമമായത്. ക്വാറികൾ പ്രവർത്തിക്കുന്ന 200 മീറ്റർ പരിധിക്കുള്ളിൽ വീടുകൾ ഉണ്ടാകാൻ പാടില്ലെന്നും അങ്ങനെയുള്ള ഭാഗങ്ങളിലെ ക്വാറികൾ പ്രവർത്തിപ്പിക്കരുതെന്നും സർക്കാരും ഉത്തരവിറക്കിയിരുന്നു. വേഗത്തിൽ നിർമ്മാണം പൂർത്തീകരിക്കുക എന്ന ലക്ഷ്യത്തോടെ പുലിമുട്ടുകളുടെ അടിഭാഗത്ത് നിരത്താനുള്ള കരിങ്കല്ലിന്റെ ക്ഷാമം പരിഹരിക്കാൻ മണിമലയിൽ 17ഏക്കർ പാറമട വിലയ്‌ക്കെടുത്ത് പാറ പൊട്ടിക്കൽ ജോലികൾ ആരംഭിച്ചതാണ്. ഇതിനിടെയുണ്ടായ ഹൈക്കോടതി വിധി നിർമ്മാണത്തിന് തടസമായി മാറി.

# 4 മീറ്റർ ഉയരം

കരിങ്കല്ലുകൊണ്ടുള്ള അടിത്തറയ്ക്കു മുകളിൽ രണ്ട് ടൺ തൂക്കം വരുന്ന ചെറിയ ടെട്രാപോഡ് നാല് വശവും അടുക്കും. 100 മുതൽ 1000 കിലോ വരെയുള്ള ചെറുകല്ല് നെറ്റ് വിരിച്ച് ഉള്ളിൽ നിറയ്ക്കും. മുകൾഭാഗത്ത് അഞ്ച് ടൺ ഭാരമുള്ള രണ്ട് പാളി ടെട്രാപോഡ് അടുക്കും. കരയിൽ നിന്ന് 20 മുതൽ 40 വരെ മീറ്റർ നീളത്തിൽ നിർമ്മിക്കുന്ന പുലിമുട്ടുകളുടെ അടിഭാഗത്ത് 20 മുതൽ 32 മീറ്റർ വരെയും മുകളിൽ അഞ്ചു മുതൽ ആറു മീറ്റർ വരെയും വീതിയുണ്ടാവും. ജലനിരപ്പിൽ നിന്ന് നാലു മീറ്റർ വരെ ഉയരമുണ്ടാകും.

# പുലിമുട്ട് നിർമ്മിക്കുന്ന പ്രദേശങ്ങൾ

 കാട്ടൂർ മുതൽ ഓമനപ്പുഴ വരെ, കാക്കാഴം മുതൽ പുന്നപ്ര വരെ [തുടങ്ങി]

 ഹരിപ്പാട് മണ്ഡലത്തിലെ പതിയാങ്കര, ആറാട്ടുപുഴ, വട്ടച്ചാൽ [തുടങ്ങിയില്ല]

.....................................

പദ്ധതി 18 മാസം കൊണ്ട് പൂർത്തീകരിക്കാനാണ് തീരുമാനം. കടലാക്രമണത്തിന്റെ ശക്തി കണക്കിലെടുത്ത് കാലവർഷത്തിന് മുമ്പ് അൻപത് ശതമാനം നിർമ്മാണം പൂർത്തീകരിക്കാൻ ലക്ഷ്യമിട്ടെങ്കിലും കല്ലിന്റെ ക്ഷാമം തടസമായി. ടെട്രാ പോഡ് നിർമ്മിക്കാനുള്ള പ്‌ളാനും വേ ബ്രിഡ്ജിന്റെ നിർമ്മാണവും പൂർത്തിയാതി. കല്ലിന്റെ ക്ഷാമം പരിഹരിക്കാൻ കഴിഞ്ഞാൽ വേഗത്തിൽ ആലപ്പുഴ, അമ്പലപ്പുഴ മണ്ഡലങ്ങളിലെ പുലിമുട്ടുകളുടെ നിർമ്മാണം പൂർത്തീകരിക്കാനാകും

കെ.പി.ഹരൻബാബു, ഡെപ്യൂട്ടി ജനറൽ മാനേജർ, കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപറേഷൻ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.