തിരുവനന്തപുരം : മഹാമാരി ചുറ്റിലും ഭീതി വിതയ്ക്കുന്ന കാലത്ത് ,രാജ്യം ഉറ്റുനോക്കുന്ന കേരളത്തിന്റെ ആരോഗ്യമേഖലയുടെ ചുക്കാൻ ഏറ്റെടുത്ത് മന്ത്രി വീണാ ജോർജ് . ആദ്യദിനം കൃത്യം 10 മണിയോടെ സെക്രട്ടേറിയറ്റ് അനക്‌സ് രണ്ടിലെ ഏഴാം നിലയിലെ ഓഫീസിലെത്തി. 10.30ന് തുടങ്ങിയ യോഗങ്ങൾ ഉച്ചയ്ക്ക് രണ്ടു വരെ നീണ്ടു. ജില്ലകളിൽ നിന്നുള്ള ജനപ്രതിനിധികളുടെ പരാതികൾക്കും പരിഹാരം കണ്ടു. ഉച്ചയ്ക്ക് ശേഷം മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ നടന്ന കൊവിഡ് അവലോകന യോഗത്തിലും പങ്കെടുത്തു.
കന്റോൺമെന്റ് ഹൗസ് വളപ്പിലെ നിളയാണ് വീണാ ജോർജിന്റെ ഔദ്യോഗിക വസതി. ആഴ്ചയിൽ ആറു ദിവസവും തലസ്ഥാനത്തും, ഞായറാഴ്ച മണ്ഡലത്തിലും സജീവമാകാനാണ് തീരുമാനമെന്ന് ആദ്യദിവസത്തെ തിരക്കുകളൊഴിഞ്ഞ് നാട്ടിലേക്കുള്ള യാത്രക്കിടെ മന്ത്രി കേരളകൗമുദിയോട് പറഞ്ഞു.സംഭാഷണത്തിൽ നിന്ന്....
ആദ്യദിനം ഗംഭീരം
ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജൻ ഖോബ്രഗഡേ, എൻ.എച്ച്.എം പ്രതിനിധികൾ, ബിജു പ്രഭാകർ, അനുപമ തുടങ്ങിയവരുമായും ജോയിന്റ്, അഡീഷണൽ സെക്രട്ടറിമാരുമായും സംസാരിച്ചു. വകുപ്പ് മേധാവികളുമായും ചർച്ച നടത്തി. ആർ.സി.സി,ഹെൽത്ത് യൂണിവേഴ്സിറ്റി. ഉൾപ്പെടെ വിവിധ സ്ഥാപന മേധാവികളുമായും ഓൺലൈനിലൂടെ സംസാരിച്ചു. ചില എം.എൽ.എഎമാർ കൊവിഡ് ചികിത്സാക്രമീകരണങ്ങൾ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടു. അതിനാവശ്യമായ നിർദേശങ്ങൾ നൽകി. ഉച്ചയ്ക്ക് ശേഷം നടന്ന കൊവിഡ് അവലോകനയോഗത്തിൽ മുഖ്യമന്ത്രി വിശദവും വ്യക്തവുമായ നിർദേശങ്ങൾ നൽകി.
വെല്ലുവിളി, പരിഗണന
നിലവിൽ മുന്നിലുള്ള വെല്ലുവിളിയും പരിഗണയും കൊവിഡുമായി ബന്ധപ്പെട്ടാണ്. ചികിത്സ എല്ലാവർക്കും ഉറപ്പാക്കുക, രോഗവ്യാപനം പിടിച്ചു നിറുത്തുന്നതിന് ആവശ്യമായ കരുതൽ നടപടി സ്വീകരിക്കുക ,എത്രയും വേഗം എല്ലാവരിലേക്കും വാക്‌സിൻ എത്തിക്കുക ഇവയാണ് പ്രധാനം കുറ്റമറ്റ രീതിയിൽ വാക്‌സിനേഷൻ പൂർത്തിയാക്കുന്നതിന് പ്രത്യേക പരിഗണന നൽകും.
ലക്ഷ്യവും സഞ്ചാരവും
ശൈലജ ടീച്ചർ വിളിച്ചിരുന്നു .എന്ത് സഹായത്തിനും ഉണ്ടാകുമെന്ന് പറഞ്ഞു. ആരോഗ്യവകുപ്പ് ഏറ്റെടുത്ത പ്രവർത്തനങ്ങൾ പൂർത്തീകരിക്കും. ജനോപകാരപ്രദമായ കൂടുതൽ പദ്ധതികൾ നടപ്പാക്കി കേരളത്തിലെ ആരോഗ്യ രംഗത്തിന്റെ തിളക്കം കൂട്ടും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |