തിരുവനന്തപുരം: രാജൻ പി ദേവിന്‍റെ മകൻ ഉണ്ണി രാജിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. ഭാര്യ പ്രിയങ്കയുടെ ആത്മഹത്യയെ തുടർന്നാണ് പൊലീസ് നടപടി. നെടുമങ്ങാട് ഡി വൈ എസ് പിയുടെ നേതൃത്വത്തിൽ ഇന്ന് പുലർച്ചെ അങ്കമാലിയിൽ നിന്നാണ് ഉണ്ണിയെ അറസ്റ്റ് ചെയ്‌തത്. ഉണ്ണിക്കെതിരെ ഭാര്യാ സഹോദരൻ പരാതി നൽകിയിരുന്നു.
ഒന്നരവർഷത്തെ പ്രണയത്തിനൊടുവിൽ 2019 നവംബറിലായിരുന്നു ഉണ്ണിയും തിരുവനന്തപുരം വെമ്പായം സ്വദേശി പ്രിയങ്കയും വിവാഹിതരായത്. വിവാഹം കഴിഞ്ഞ് മൂന്നാം മാസം സ്ത്രീധനത്തിന്‍റെ പേരിൽ ഉണ്ണിയും അമ്മയും ഉപദ്രവം തുടങ്ങിയെന്നാണ് കുടുംബത്തിന്‍റെ ആരോപണം. പല ആവശ്യങ്ങൾ പറഞ്ഞ് ഉണ്ണി രാജ് പണം തട്ടിയെന്നും കുടുംബം പറയുന്നു.
കൊച്ചിയിൽ ഫ്ലാറ്റ് വാങ്ങാനും കാറെടുക്കാനുമുൾപ്പടെ പ്രിയങ്കയുടെ വീട്ടുകാരോട് പണം ആവശ്യപ്പെട്ടു. പല തവണയായി മൂന്ന് ലക്ഷം രൂപയാണ് നൽകിയത്. അങ്കമാലിയിലെ വീട്ടിൽ നിന്ന് പ്രിയങ്കയെ ഇറക്കിവിട്ടതാണെന്നും കുടുംബം പറയുന്നു. മർദ്ദനമേറ്റതിന്‍റെ ദൃശ്യങ്ങൾ കുടുംബം പൊലീസിന് കൈമാറിയിരുന്നു.
വെമ്പായത്തെ വീട്ടിലാണ് പ്രിയങ്കയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇതിന് തലേ ദിവസം ഉണ്ണിക്കെതിരെ പ്രിയങ്ക വട്ടപ്പാറ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |