കൊച്ചി: ദുബായിൽ നഴ്‌സായി ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരെ വഞ്ചിച്ച കേസിലെ മുഖ്യപ്രതി കലൂർ 'ടേക്ക് ഓഫ്' റിക്രൂട്ടിംഗ് ഏജൻസിയുടമ ഫിറോസ് ഖാൻ തട്ടിയെടുത്ത പണം ഉപയോഗിച്ച് വാങ്ങിക്കൂട്ടിയത് 17കാറുകൾ. ആഡംബര കാറുകളും ഇതിൽപ്പെടും. നെട്ടൂരിലെ ഗ്യാരേജിലുള്ള വാഹനങ്ങൾ പൊലീസ് കസ്റ്റഡിയിലെടുക്കും. ഫിറോസ് ഖാനെതിരെ ഇന്നലെ ഒമ്പത് പരാതികൾ കൂടി ലഭിച്ചതോടെ ആകെ പരാതികളുടെ എണ്ണം 19 ആയി. പ്രതിയെ നാല് ദിവസത്തെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പൊലീസ് കോടതിയെ സമീപിച്ചിട്ടുണ്ട്. കൂട്ടുപ്രതികളെ പിടികൂടാനുള്ള നീക്കം ഉൗർജിതമാക്കി.
ആദ്യം എത്തിയ ഉദ്യോഗാർത്ഥികളിൽ നിന്ന് കൈപ്പറ്രിയ പണം ഉപയോഗിച്ച് കാറുകൾ വാങ്ങി മറിച്ചുവിറ്റ് ലാഭം എടുത്തശേഷം ദുബായിലെ ഏജൻസികൾക്ക് കൈമാറാനായിരുന്നു ഫിറോസിന്റെ പ്ലാൻ. എന്നാൽ ഈ പദ്ധതി പൊളിഞ്ഞു. പണം ലഭിക്കാതായതോടെ ദുബായിലെ ഏജൻസികൾ കൈയൊഴിഞ്ഞു. ഇതോടെ ദുബായ് പൊലീസിന്റെ അറസ്റ്റ് ഭയന്ന് ഗൾഫിലെ ഫിറോസിന്റെ ഏജന്റായിരുന്ന സത്താർ നാട്ടിലേക്ക് തിരിച്ചു. ജോലിയില്ലാതായതോടെ ദുരിതത്തിലായ ഉദ്യോഗാർത്ഥികൾ പരാതി നൽകിയപ്പോൾ ഇരുവരും ഒളിവിൽ പോയി.വണ്ടിക്കച്ചവടത്തിലൂടെയാണ് ഫിറോസുമായി സത്താർ സൗഹൃദത്തിലാകുന്നത്. പിന്നീട് ഒന്നിച്ച് റിക്രൂട്ടിംഗ് കമ്പനി ആരംഭിക്കുകയായിരുന്നു.
തട്ടിപ്പ് മാത്രം
നെട്ടൂർ സ്വദേശിയായ ഫിറോസ് 2019ലാണ് വിദേശജോലിയുടെ റിക്രൂട്ടിംഗിലേക്ക് തിരിയുന്നത്. ഏതാനും മാസത്തിനകം മരട് പൊലീസിൽ ഇയാൾക്കെതിരെ കേസുകൾ എത്തിത്തുടങ്ങി. എന്നിട്ടും തട്ടിപ്പ് തുടർന്നു. കൊവിഡ് വ്യാപനം കൂടിയതോടെ വീണ്ടും വണ്ടിക്കച്ചവടത്തിലേക്ക് തിരിഞ്ഞു. ചുളുവിലയ്ക്ക് വണ്ടികൾ ലഭിക്കാൻ തുടങ്ങിയതായിരുന്നു കാരണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |