തിരുവനന്തപുരം: കൊവിഡ് അവശ്യ വസ്‌തുകൾക്ക് അമിത വില ഈടാക്കുന്നത് തടയാൻ കർശന നടപടിയുമായി സംസ്ഥാന സർക്കാർ. അവശ്യവസ്‌തുനിയന്ത്രണ നിയമം നടപ്പാക്കുന്നതിന് ലീഗൽ മെട്രോളജി വകുപ്പിന് അധികാരം നൽകും. ഉത്തരവിലെ ന്യൂനത പരിഹരിക്കാനുള്ള സർക്കാർ നോട്ടിഫിക്കേഷൻ ഉടൻ പുറത്തിറങ്ങുമെന്നാണ് വിവരം. ഇതോടെ ലീഗൽ മെട്രോളജി, സിവിൽ സപ്ലൈസ്, ആരോഗ്യ വകുപ്പുകൾ സംയുക്തമായി പരിശോധ നടപടിയിലേക്ക് കടക്കും.
മാസ്‌ക്, സാനിറ്റൈസർ, പി പി ഇ കിറ്റ് അടക്കം 15 അവശ്യവസ്‌തുക്കളുടെ വില നിശ്ചയിച്ച് സിവിൽസപ്ലൈസ് വകുപ്പ് ഈ മാസം 14ന് ഉത്തരവിറക്കിയിരുന്നു. എന്നാൽ ഓക്‌സീമീറ്റർ അടക്കം ലഭ്യതകുറഞ്ഞ വസ്‌തുക്കൾക്ക് അനിയന്ത്രിതമായ വിലകയറ്റമാണ് വിപണിയിൽ. ഇത്തരം വസ്‌തുക്കൾക്ക് വ്യാപാരികൾ അമിതവിലചുമത്തുകയാണ് എന്ന പരാതി വ്യാപകമായതോടെ വിപണിയിലെ ചൂഷണം ഇന്നലെ മന്ത്രിസഭാ യോഗത്തിൽ ചർച്ചയായിരുന്നു.
വിലനിശ്ചയിച്ച് പുറത്തിറക്കിയ ഉത്തരവ് പ്രകാരം സിവിൽ സപ്ലൈസ് പരിശോധന വിഭാഗത്തിനും ആരോഗ്യവകുപ്പിന്‍റെ നിയന്ത്രണത്തിലുള്ള ഡ്രഗ്‌സ് കൺട്രോളർക്കും മാത്രമേ നടപടി എടുക്കാനാകൂ. രണ്ട് വിഭാഗങ്ങളും കൊവിഡ് പ്രതിരോധത്തിലും ഭക്ഷ്യ വിതരണത്തിന്‍റെയും തിരക്കുകളിലുമാണ്. ഈ സാഹചര്യത്തിലാണ് കേരള അവശ്യവസ്‌തു നിയന്ത്രണ നിയമപ്രകാരം ലീഗൽ മെട്രോളജി വകുപ്പിനെ അധികാരപ്പെടുത്താൻ സർക്കാർ തീരുമാനിച്ചത്.
ലീഗൽ മെട്രോളജി വിഭാഗത്തിന് പരിശോധനയ്ക്ക് അധികാരം ലഭിക്കുന്നതോടെ അമിതവില കണ്ടെത്താൻ മൂന്ന് വിഭാഗങ്ങളും സംയുക്തമായ പരിശോധന തുടങ്ങും. ആരോഗ്യ, സിവിൽ സപ്ലൈസ് വകുപ്പുകൾക്ക് പാക്കേജ് കമ്മോഡിറ്റി നിയമപ്രകാരമുള്ള പരിശോധന മാത്രമേ സാദ്ധ്യമാകൂ. എന്നാൽ പാക്കേജ് കമ്മോഡിറ്റി നിയമപ്രകാരമുള്ള പരിശോധനയേക്കാൾ കർക്കശ ഇടപെടൽ ലീഗൽ മെട്രോളജി വകുപ്പിന് സാദ്ധ്യമാകും. കൊവിഡ് അവശ്യ വസ്‌തുക്കളുടെ വില കുറയ്‌ക്കാൻ പൊലീസ് സ്‌പെഷ്യൽ ബ്രാഞ്ചിനും സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |