പൊൻകുന്നം: ഇംഗ്ലണ്ടിൽ നഴ്സായിരുന്ന ചിറക്കടവ് ഓലിക്കൽ ഷീജ കൃഷ്ണന്റെ (ഷീന 43) മരണത്തിന് പിന്നിൽ ഭർതൃപീഡനമെന്ന് ബന്ധുക്കൾ ആരോപിച്ചു. തിങ്കളാഴ്ച രാത്രിയാണ് ഷീജ താമസസ്ഥലത്ത് മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചത്.
ഓലിക്കൽ കൃഷ്ണൻകുട്ടിയുടെയും ശ്യാമളയുടെയും മകളാണ്. പാലാ അമനകര സ്വദേശിയായ ഭർത്താവ് ബൈജു അവിടെ പ്ലംബിംഗ്, ഇലക്ട്രിക്കൽ ജോലികൾ ചെയ്തുവരികയായിരുന്നുട. വർഷങ്ങളായി ഷീജയും ബൈജുവും കുടുംബസമേതം ഇംഗ്ലണ്ടിൽ താമസിച്ചുവരികയായിരുന്നു.
മരണത്തിന് തൊട്ടുമുൻപുള്ള ദിവസങ്ങളിൽ അടുത്ത സുഹൃത്തുക്കളോട് ഷീജ തന്റെ കുടുംബപ്രശ്നങ്ങൾ സംസാരിച്ചിരുന്നതിന് തെളിവായി ശബ്ദസന്ദേശങ്ങൾ ബന്ധുക്കൾക്ക് ലഭിച്ചു. ഭർത്താവുമായുള്ള അസ്വാരസ്യങ്ങളെക്കുറിച്ചും പനിയായി കിടപ്പായപ്പോൾ പരിചരിക്കാൻ തയ്യാറായില്ലെന്നുൾപ്പെടെ നിരവധി പ്രശ്നങ്ങൾ ഇവർ സംസാരിച്ചതായാണ് വിവരം. ആറുലക്ഷം ഇന്ത്യൻ രൂപ ശമ്പളമുണ്ടായിട്ടും തനിക്ക് ജീവിതത്തിൽ സ്വസ്ഥതയില്ലെന്നും ജീവനൊടുക്കുമെന്നും ഷീജ സൂചിപ്പിച്ചിരുന്നുവത്രേ. ഇതോടെയാണ് ഷീജയുടെ ആത്മഹത്യക്ക് പിന്നിൽ ഭർത്താവാണെന്ന് സംശയിക്കാന ബന്ധുക്കളെ പ്രേരിപ്പിച്ചത്.
ഷീജയുടെ രണ്ടാമത്തെ കുട്ടി ജനിച്ചപ്പോൾ പരിചരണത്തിനായി അമ്മ ശ്യാമള ഇംഗ്ലണ്ടിൽ ഇവർക്കൊപ്പമുണ്ടായിരുന്നു. അന്ന് ഷീജയോട് ഭർത്താവ് പരുഷമായി പെരുമാറുമായിരുന്നെന്ന് ശ്യാമള പറയുന്നു. മരണം നടക്കുന്ന ദിവസം മക്കളിൽ ഒരാൾക്ക് പനിയായതിനാൽ ജോലിസ്ഥലത്തുനിന്നെത്തി ആശുപത്രിയിൽ കൊണ്ടുപോയെന്നും തിരികെ വീടിന് മുന്നിൽ മകനെ ഇറക്കിവിട്ട് മടങ്ങിയെന്നുമാണ് ഭർത്താവ് പൊലീസിന് നൽകിയ മൊഴി.
വീട്ടിൽ കയറിയ മകൻ ഷീജയെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നുവെന്നും മകൻ അറിയിച്ചതനുസരിച്ച് മടങ്ങിയെത്തിയെന്നും ഇയാൾ മൊഴിനൽകി. ബന്ധുക്കൾ മുഖ്യമന്ത്രിക്കും കേന്ദ്രമന്ത്രി വി.മുരളീധരനും മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്നും മൃതദേഹം നാട്ടിലെത്തിക്കാൻ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് നിവേദനം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |