തിരുവനന്തപുരം: ചിറയിൻകീഴ് മുടപുരത്തിന് സമീപം യുവാവിനെ അതിക്രൂരമായി വെട്ടിക്കൊന്നു, ശാർക്കര തെക്കേ അരയൻതുരുത്ത് ലക്ഷംവീട്ടിൽ അജിത്താ(28) ണ് മരിച്ചത്. മുകാണിത്തോട് ജയ് ഹിന്ദ് താബൂക്ക് കമ്പനിക്ക് സമീപത്തെ പണയിലാണ് മൃതദേഹം കണ്ടെത്തിയത്. കഴുത്തിലും മുഖത്തും കാലിലും മാരകമായി വെട്ടേറ്റ നിലയിലാണ് നിലയിലാണ് മൃതദേഹം. ഇന്ന് രാവിലെ പ്രദേശവാസികളാണ് മൃതദേഹം കണ്ടെത്തിയ വിവരം പൊലീസിനെ അറിയിച്ചത്.
കോളിച്ചിറ - മഞ്ചാടിമൂട് റോഡിൽ നിന്ന് മുപ്പത് മീറ്ററോളം ഉള്ളിലേക്ക് മാറി പണയിലേക്കുള്ള നടപ്പാതയുടെ അരികിലാണ് രക്തത്തിൽ കുളിച്ച നിലയിൽ മൃതദേഹം കണ്ടത്. ആറ്റിങ്ങൽ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും മുഖത്തും കഴുത്തിലും മാരകമായി വെട്ടേൽക്കുകയും രക്തം വാർന്ന് മുഖം തിരിച്ചറിയാനാകാത്ത വിധത്തിലായിരുന്നതിനാൽ ആദ്യം ആളെ തിരിച്ചറിയാനായില്ല. പിന്നീട് ബന്ധുക്കളെത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. പാന്റ്സ് മാത്രം ധരിച്ച നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. മൃതദേഹത്തിന് സമീപത്ത് നിന്ന് ഒരു ഫോണും ഒരു ജോഡി ചെരിപ്പുകളും കണ്ടെത്തിയിട്ടുണ്ട്. കരുതിക്കൂട്ടിയുള്ള കൊലപാതകമാണെന്നാണ് പരിക്കുകളുടെ സ്വഭാവത്തിൽ നിന്ന് പൊലീസിന് മനസിലാകുന്നത്. മൂർച്ചയേറിയ ആയുധം കൊണ്ടാണ് കൊലനടത്തിയിരിക്കുന്നത്. മൃതദേഹത്തിന്റെ പാദം വേർപെട്ടിട്ടുണ്ട്.
സംഭവസ്ഥലത്തിന് തൊട്ടടുത്തെങ്ങും താമസക്കാരില്ല. ഇവിടം കൂടുതലും വയൽപ്രദേശമാണ്. കഞ്ചാവും മറ്റും ഉപയോഗിക്കുന്ന സംഘങ്ങൾ തമ്പടിക്കാറുള്ള സ്ഥലം കൂടിയാണ് ഇവിടം. ഇത്തരത്തിൽ കഞ്ചാവ് സംഘങ്ങളോ സമൂഹവിരുദ്ധരോ ആകാം കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നു.
ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ദ്ധർ, ഫോറൻസിക് ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ച് തുടങ്ങിയിട്ടുണ്ട്. ഇൻക്വസ്റ്റ് തയ്യാറാക്കിയ ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റും. തിരുവനന്തപുരം റൂറൽ എസ്.പി കെ.ബി മധു, സെപ്ഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി അഭിലാഷ്, ആറ്റിങ്ങൽ ഡിവൈ.എസ്.പി ഹരി എന്നിവരുടെ നേതൃത്വത്തിൽ കൂടുതൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രദേശത്തെ സിസി ടിവി കാമറകളും പൊലീസ് പരിശോധിച്ചുവരികയാണ്. സ്ഥലത്ത് നിന്ന് ലഭിച്ച ഫോൺ നമ്പരിന്റെ വിശദാംശങ്ങൾ സൈബർ സെൽസഹായത്തോടെ ശേഖരിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |