തൊടുപുഴ: മാസ്ക്കും ഫേസ് ഷീൽഡും സർക്കാർ നിശ്ചയിച്ച വിലയേക്കാൾ കൂട്ടി വിറ്റ മെഡിക്കൽ സ്റ്റോറിനെതിരെ പൊലീസ് കേസെടുത്തു. തൊടുപുഴ മങ്ങാട്ടുകവലയിൽ പ്രവർത്തിക്കുന്ന പുത്തിരിക്കൽ മെഡിക്കൽസിലെ ഉടമകളായ മൂന്നു പേർക്കെതിരെയും ഫാർമസിസ്റ്റിനെതിരെയുമാണ് കേസെടുത്തത്.
3.90 രൂപ വിലയുള്ള മാസ്ക് അഞ്ചു രൂപയ്ക്കും 21 രൂപ വിലയുള്ള ഫേസ് ഷീൽഡ് 40 രൂപയ്ക്കുമാണ് ഇവിടെ വിറ്റത്. മെഡിക്കൽ സ്റ്റോറുകളിൽ ഇവ വില കൂട്ടി വിൽക്കുന്നതായുള്ള പരാതികളെ തുടർന്ന് പൊലീസ് സംസ്ഥാന വ്യാപകമായി നടത്തുന്ന പരിശോധനയുടെ ഭാഗമായാണ് തൊടുപുഴയിലെ മെഡിക്കൽ സ്റ്റോറുകളിലും പരിശോധന നടത്തിയത്. മെഡിക്കൽ സ്റ്റോറിന്റെ ലൈസൻസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഡ്രഗ്സ് കൺട്രോൾ ബോർഡിനും നഗരസഭയ്ക്കും റിപ്പോർട്ട് നൽകുമെന്ന് തൊടുപുഴ സി.ഐ സുധീർ മനോഹർ പറഞ്ഞു. കൂടാതെ ജില്ലാ കളക്ടർക്കും റിപ്പോർട്ട് നൽകും. അടുത്ത ദിവസങ്ങളിലും പരിശോധന തുടരുമെന്ന് സി.ഐ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |