കൊച്ചി: ന്യൂനപക്ഷ സമുദായാംഗങ്ങളിലെ വിദ്യാർത്ഥികൾക്ക് മെരിറ്റ് സ്കോളർഷിപ്പ് അനുവദിക്കുന്നതിന് സംസ്ഥാന സർക്കാർ ഇറക്കിയ മൂന്ന് ഉത്തരവുകളാണ് ഹൈക്കോടതി റദ്ദാക്കിയത്. ആദ്യം മുസ്ലീങ്ങൾക്ക് മാത്രമായിരുന്നു ഇൗ സ്കോളർഷിപ്പ്. പിന്നീട് ലത്തീൻ കത്തോലിക്കരെയും മറ്റു പരിവർത്തിത ക്രിസ്ത്യൻ വിഭാഗങ്ങളെയും ഉൾപ്പെടുത്തി. ഇവിടെയാണ് 80:20 എന്ന അനുപാതം സ്വീകരിച്ചത്.
മുസ്ലീം, ക്രിസ്ത്യൻ, സിക്ക്, പാഴ്സി, ജൈന, ബുദ്ധമതക്കാരെയാണ് ന്യൂനപക്ഷങ്ങളായി കേന്ദ്രസർക്കാർ വിജ്ഞാപനം ചെയ്തിട്ടുള്ളത്. എന്നാൽ,സംസ്ഥാനത്ത് ന്യൂനപക്ഷങ്ങൾക്ക് മെരിറ്റ് സ്കോളർഷിപ്പ് അനുവദിച്ചപ്പോൾ മുസ്ലീം, ലത്തീൻ കത്തോലിക്ക, പരിവർത്തിത ക്രിസ്ത്യൻ വിഭാഗങ്ങളെ മാത്രം ഉൾപ്പെടുത്തി.
റദ്ദാക്കിയ ഉത്തരവുകൾ
2008 ആഗസ്റ്റ് 16ലെ ഉത്തരവ്
മുസ്ലീം പെൺകുട്ടികൾക്ക് ബിരുദ, ബിരുദാനന്തര, പ്രൊഫഷണൽ കോഴ്സുകൾക്ക് മെരിറ്റ് അടിസ്ഥാനത്തിൽ പ്രതിവർഷം യഥാക്രമം 3000, 4000, 5000 രൂപ നിരക്കിൽ 5000 സ്കോളർഷിപ്പുകൾ. ഇവർക്ക് ഹോസ്റ്റലിൽ താമസിച്ച് കോളേജിൽ പഠിക്കുന്നതിനും മത്സര പരീക്ഷകൾക്ക് പഠിക്കുന്നതിനും സ്റ്റൈപ്പെന്റിനായി 10 കോടി രൂപ.
2011 ഫെബ്രുവരി 22 ലെ ഉത്തരവ്
സ്കോർഷിപ്പ് - സ്റ്റൈപ്പെന്റ് ആനുകൂല്യങ്ങൾ ലത്തീൻ കത്തോലിക്കാ സമുദായത്തിനും മറ്റു പരിവർത്തിത ക്രിസ്ത്യൻ വിഭാഗങ്ങൾക്കും കൂടി ലഭ്യമാക്കുന്നു.
2015 മേയ് എട്ടിലെ ഉത്തരവ്
സി.എ, കോസ്റ്റ് ആൻഡ് വർക്ക്സ് അക്കൗണ്ടൻസി, കമ്പനി സെക്രട്ടറിഷിപ്പ് കോഴ്സുകൾ പഠിക്കാൻ വാർഷികവരുമാനം ആറു ലക്ഷത്തിൽ താഴെയുള്ള ന്യൂനപക്ഷ സമുദായാംഗങ്ങളായ കുട്ടികൾക്കായി 1.80 കോടിയുടെ സ്കോളർഷിപ്പ്. മുസ്ലീം വിഭാഗത്തിന് 80 ശതമാനവും മറ്റു ന്യൂനപക്ഷ സമുദായങ്ങൾക്ക് 20 ശതമാനവും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |