തിരുവനന്തപുരം: കൊവിഡ് മഹാമാരി വരുത്തിയ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ഗവർണറുടെ നയപ്രഖ്യാപനത്തിൽ ഒന്നുമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, യു.ഡി.എഫ് നേതാക്കളായ പി.കെ.കുഞ്ഞാലിക്കുട്ടി. പി.ജെ.ജോസഫ്, അനൂപ് ജേക്കബ് എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ആരോഗ്യ, വിദ്യാഭ്യാസ,സാമ്പത്തിക മേഖലയിൽ കൊവിഡും തുടർച്ചയായ ലോക്ക് ഡൗണും വരുത്തിയ പ്രതിസന്ധി എങ്ങനെ പരിഹരിക്കുമെന്ന് സർക്കാർ നയപ്രഖ്യാപനത്തിൽ വ്യക്തമാക്കണമായിരുന്നു. അതുണ്ടായില്ലെന്നത് നിർഭാഗ്യകരമാണ്.
രണ്ടുവർഷമായി തുടരുന്ന ഒാൺലൈൻ വിദ്യാഭ്യാസം കുട്ടികളുടെ ഭാവി എന്താക്കിതീർക്കുമെന്ന് ജനങ്ങൾക്ക് ആശങ്കയുണ്ട്. കുട്ടികളും മാതാപിതാക്കളും ഇതിൽ അസ്വസ്ഥരാണ്. ഇതിനായി ഒരു മാർഗരേഖ വേണ്ടിയിരുന്നു.കൊവിഡ് തകർത്തുകളഞ്ഞ ആരോഗ്യസംവിധാനത്തിന് ബദലാണ് നാടിന്റെ ആവശ്യം.കൊവിഡ് മൂന്നാം തരംഗമുണ്ടാകുമെന്ന് ആവർത്തിച്ച് പറയുന്ന സർക്കാർ അത് നേരിടാൻ എന്ത് നയമാണ് സ്വീകരിക്കുകയെന്ന് നയപ്രഖ്യാപനത്തിലില്ല. നയപ്രഖ്യാപനത്തിൽ ദുരന്തനിവാരണ മാനേജ്‌മെന്റ് പ്ലാൻ ജനങ്ങൾ പ്രതീക്ഷിച്ചിരുന്നു, അതും ഉണ്ടായില്ല. കോവിഡ് മഹാമാരിയുടെ ദുരിതം അനുഭവിക്കുന്നതിനിടെയാണ് കടലാക്രമണവും മറ്റു കെടുതികളും വരുന്നത്. വീണ്ടും പ്രളയം ഉണ്ടായാൽ എങ്ങനെ നേരിടും എന്നതടക്കമുള്ളതിനെ കുറിച്ച് ഒരു ഡിസാസ്റ്റർ മാനേജ്‌മെന്റ് പ്ലാൻ വേണ്ടിയിരുന്നു.ജനങ്ങൾക്ക് തൊഴിലില്ല,കടകൾ തുറക്കാനാകുന്നില്ല. നിർമ്മാണപ്രവർത്തനങ്ങൾ നടക്കുന്നില്ല. ഒരുവർഷമായി ഇതാണ് സ്ഥിതി. സർക്കാർ നയപ്രഖ്യാപനത്തിൽ ഇതിൽ നിന്ന് കരകയറാനുള്ള പദ്ധതി വ്യക്തമാക്കണമായിരുന്നു. കഴിഞ്ഞ വർഷം കൊണ്ടുവന്ന 20000 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് തട്ടിപ്പായിരുന്നു. കേവലം സാമൂഹ്യക്ഷേമ പെൻഷനുകളുടെ കുടിശിക വിതരണം മാത്രമാണ് അതിലുണ്ടായിരുന്നത്. കൊടുക്കാതിരുന്ന പെൻഷൻ കുടിശിക തീർത്ത് കൊടുത്തിട്ട് അത് സാമ്പത്തിക പാക്കേജെന്ന് പറയുന്നത് കബളിപ്പിക്കലാണെന്ന് പ്രതിപക്ഷ നേതാക്കൾ കുറ്റപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |