പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച യോഗത്തിൽ നിന്നും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി വിട്ടുനിന്നതിനെ ചൊല്ലി വിവാദം കനക്കുന്നു. പ്രധാനമന്ത്രിയെ ബംഗാൾ മുഖ്യമന്ത്രി അരമണിക്കൂറോളം കാത്തുനിർത്തിയതായാണ് കേന്ദ്ര സർക്കാർ ആരോപിച്ചത്. യാസ് ചുഴലിക്കാറ്റ് സൃഷ്ടിച്ച നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനായാണ് പ്രധാനമന്ത്രി യോഗം വിളിച്ചത്.
ഇപ്പോൾ സംഭവത്തിൽ പ്രതികരണവുമായി തൃണമൂൽ നേതാവും എംപിയുമായ മഹുവ മൊയ്ത്ര രംഗത്തെത്തിയിരിക്കുകയാണ്. 30 മിനിറ്റ് കാത്തുനിന്നതിനെ ചൊല്ലി എന്തൊക്കെ ബഹളങ്ങളാണ് നടക്കുന്നതെന്നും '15 ലക്ഷത്തിനായി' വർഷങ്ങളോളവും കൊവിഡ് വാക്സിന് വേണ്ടി മാസങ്ങളോളവും തങ്ങൾ കാത്തുനിൽക്കുന്നില്ലേ എന്നാണ് മഹുവ പരിഹസിക്കുന്നത്.
‘30 മിനിറ്റ് കാത്തിരിക്കേണ്ടി വന്നതിന്റെ പേരില്‍ എന്തൊക്കെ ബഹളങ്ങളാണ്? 15 ലക്ഷത്തിന് വേണ്ടി ഞങ്ങള്‍ കഴിഞ്ഞ ഏഴ് വര്‍ഷമായി കാത്തിരിക്കുന്നു. എടിഎമ്മുകൾക്ക് മുന്നില്‍ മണിക്കൂറുകള്‍ കാത്തുനില്‍പ്പിച്ചു. വാക്‌സിനായി മാസങ്ങളോളം കാത്തിരിക്കുന്നു. ഇനി നിങ്ങളും കുറച്ച് കാത്തിരിക്കൂ.’– മഹുവ തന്റെ ട്വിറ്റർ ഹാൻഡിൽ വഴി പറഞ്ഞു.
ദുരിതബാധിത പ്രദേശങ്ങളിൽ വ്യോമനിരീക്ഷണം നടത്തിയ ശേഷം പ്രധാനമന്ത്രിയുടെ വിമാനം ലാൻഡ് ചെയ്ത എയർബേസിൽ 15 മിനിറ്റ് ആശയവിനിമയം നടത്തുക മാത്രമാണ് മമത ചെയ്തത്. യോഗത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി എത്തിയപ്പോൾ ബംഗാൾ സർക്കാരിന്റെ പ്രതിനിധിയായി ആരും പങ്കെടുത്തിരുന്നില്ല. യോഗം അവസാനിച്ച ശേഷം മോദിയെ സന്ദർശിച്ച മമത നാശനഷ്ടങ്ങളുടെ പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കുകയാണ് ചെയ്തത്.
content highlights: mahua moitra against modi for saying mamata banerjee was late for yaas cyclone meeting.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |