സെയ്ന്റ് ജോൺസ് : ശതകോടികളുടെ വായ്പാ തട്ടിപ്പ് നടത്തി രാജ്യത്ത് നിന്നും മുങ്ങിയ വജ്രവ്യാപാരി മെഹുൽ ചോക്സിയെ ഇന്ത്യ കുരുക്കിയത് ബുദ്ധിപരമായി. ഏറെനാളായി ആന്റിഗ്വയിൽ കഴിയുന്ന മെഹുൽ ചോക്സി അവിടെ പൗരത്വവും സ്വന്തമാക്കിയിരുന്നു. ആന്റിഗ്വയുമായി കുറ്റവാളികളെ കൈമാറാനുള്ള കരാറില്ലാത്ത ഇന്ത്യയ്ക്ക് ചോക്സിയെ തിരികെ എത്തിക്കാൻ വെല്ലുവിളികൾ ഏറെയായിരുന്നു. എന്നാൽ ഇന്ത്യൻ ചാരൻമാരുടെ നിതാന്ത ശ്രദ്ധയാണ് ഇയാളെ ഇപ്പോൾ കുരുക്കാനായതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആന്റിഗ്വയുടെ അയൽ രാജ്യമായ ഡൊമിനിക്കയിൽ വച്ച് കാമുകിയുമായി പുറത്ത് പോയി കറങ്ങാൻ തീരുമാനിച്ച നിമിഷമാണ് ചോക്സിക്ക് പിഴച്ചത്.
കാമുകിയെയും കൂട്ടി അത്താഴം കഴിക്കാൻ പോയപ്പോഴാണു ചോക്സി പിടിയിലായതെന്നാണ് ആന്റിഗ്വൻ അധികൃതർ വെളിപ്പെടുത്തുന്നത്. ഡൊമിനിക്കയിൽ പിടിയിലായതിനാൽ അവിടെ നിന്നും ഇന്ത്യയ്ക്ക് കൈമാറിയാൽ തങ്ങൾക്ക് യാതൊന്നും ചെയ്യാനാവില്ലെന്നും, അതല്ല തിരികെ തങ്ങൾക്ക് കൈമാറിയാൽ സംരക്ഷിക്കുമെന്നും ആന്റിഗ്വൻ അധികൃതർ അഭിപ്രായപ്പെടുന്നു.
ഇന്ത്യൻ ചാരൻമാരുടെ വിജയം
ഇന്ത്യയുടെ അയൽ രാജ്യങ്ങളിൽ പ്രത്യേകിച്ച് പാകിസ്ഥാനിലടക്കം ഇല അനങ്ങിയാൽ അറിയുന്ന തരത്തിലുള്ള സംവിധാനങ്ങളാണ് ഇന്ത്യൻ ചാര ഏജൻസിക്കുള്ളത്. എന്നാൽ ആന്റിഗ്വയിൽ ഏറെ നാളായി സുരക്ഷിതനാണെന്ന് സ്വയം വിശ്വസിച്ച ചോക്സിക്കുമേലും ഇന്ത്യൻ ചാരക്കണ്ണുകൾ പതിഞ്ഞിരുന്നു എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഡൊമിനിക്കയിൽ ഇയാളെ എത്തിക്കുന്നതിന് പിന്നിലും ചാരതന്ത്രമുണ്ടോ എന്നും അറിവായിട്ടില്ല. ഡൊമിനിക്കയിൽ ഇയാൾ പിടിയിലായി എന്ന് സൂചന ലഭിച്ചയുടനെ സർവസന്നാഹങ്ങളും ഞൊടിയിടയിൽ ഇന്ത്യ പ്രയോഗിച്ചതും മുൻകൂട്ടി പദ്ധതി തയ്യാറാക്കിയതിന് തെളിവാണ്.
ഡൊമിനിക്കയിലെത്തിയ ഇന്ത്യൻ വിമാനം
ഡൊമിനിക്കയിൽ വച്ച് ചോക്സി പിടിയിലായതിന് പിന്നാലെ ചർച്ചകളിൽ ഇടം പിടിച്ചത് ഡഗ്ലസ്ചാൾസ് വിമാനത്താവളത്തിൽ നിലം തൊട്ട സ്വകാര്യ ജെറ്റാണ്. ഖത്തർ എയർവെയ്സിന്റെ എ7സിഇഇ വിമാനമാണ് ഇവിടെ ലാന്റ് ചെയ്യുന്നത്. ഇന്ത്യ ചോക്സിയെ തിരികെ കൊണ്ടുവരുന്നതിനായി അയച്ച വിമാനമാണിതെന്നാണ് ഉയരുന്ന അഭ്യൂഹം. ഡൽഹിയിൽ നിന്നുമാണ് ഈ വിമാനം ഡൊമിനിക്കയിൽ എത്തിയത് എന്നാണ് ഈ സംശയം ബലപ്പെടുത്തുന്ന ഘടകം.
ചോക്സിക്ക് മുന്നിൽ ഒരു വഴിമാത്രം
ഇനി ചോക്സിക്ക് മുന്നിൽ അവശേഷിക്കുന്നത് ഒരു വഴിമാത്രമാണ്. കോടതിയിലൂടെ രക്ഷപ്പെടാനാവുമോ എന്നാണ് ചോക്സിയുടെ അഭിഭാഷകർ ഇപ്പോൾ ശ്രമിക്കുന്നത്. ബുധനാഴ്ച വരെ ചോക്സിയെ ഇന്ത്യയ്ക്ക് കൈമാറരുതെന്ന് ഡൊമിനിക്കൻ ഹൈക്കോടതിയുടെ ഇടക്കാല വിധിയാണ് ഏക പ്രതീക്ഷ. ആന്റിഗ്വയിലെ ജോളി എന്ന ഇടത്ത് നിന്നും തന്നെ റാഞ്ചി അയൽ രാജ്യത്തേക്ക് കൊണ്ടുപോയി എന്നാണ് കോടതി മുമ്പാകെ ചോക്സിയുടെ പരാതി. ഇന്ത്യയിൽ തിരിച്ചെത്തിയാൽ ചോക്സിക്ക് മുന്നിൽ ഇരുമ്പഴികൾ മാത്രമാവും ഉണ്ടാവുക. ഉദ്ദേശം 13500 കോടിയുടെ വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിലാണ് ചോക്സിയെ പ്രതി ചേർക്കപ്പെട്ടിട്ടുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |