കൊച്ചി: അഞ്ചുലക്ഷം രൂപ വരെ വ്യക്തിഗതമായും 100 കോടി വരെ ബിസിനസ് ആവശ്യങ്ങൾക്കും വായ്പകൾ നൽകാനുള്ള ബാങ്കുകളുടെ തീരുമാനം കൊവിഡ് പ്രതിസന്ധിയിൽ വലയുന്നവർക്ക് ആശ്വാസമാകും. ആരോഗ്യമേഖലയിൽ ആധുനികസൗകര്യങ്ങൾ ഒരുക്കാനും ഇന്ത്യൻ ബാങ്ക് അസോസിയേഷന്റെ തീരുമാനം വഴിയൊരുക്കും. റിസർവ് ബാങ്കിന്റെ നിർദേശപ്രകാരം മൂന്നുതരം പദ്ധതികളാണ് കൊവിഡ് സഹായത്തിന് നടപ്പാക്കുന്നത്. കൊവിഡ് ചികിത്സയ്ക്കാണ് 25,000 മുതൽ അഞ്ചുലക്ഷം രൂപ വരെ വായ്പ നൽകുക. ശമ്പളമുള്ള ജീവനക്കാർ, പെൻഷൻ പറ്റിയവർ, ശമ്പളേതരക്കാർ എന്നിവർക്കാണ് വായ്പയ്ക്ക് അർഹത. വായ്പയ്ക്ക് ഈട് ആവശ്യമില്ല. പലിശനിരക്ക് ബാങ്കുകൾ തീരുമാനിക്കും. എസ്.ബി.ഐ 8.5 ശതമാനം ഈടാക്കും. അഞ്ചുവർഷമാണ് വായ്പാ കാലാവധി. ആരോഗ്യമേഖലയിൽ ചികിത്സാസൗകര്യങ്ങൾ വർദ്ധിപ്പിക്കാനും പുതിയ ഉത്പന്നങ്ങൾ നിർമിക്കാനും 100 കോടി രൂപ വരെ വായ്പ ലഭിക്കും. പത്തു വർഷമാണ് തിരിച്ചടവ് കാലാവധി.
കൊവിഡ് രണ്ടാം വ്യാപനവും രൂക്ഷമായതോടെ കടുത്ത പ്രതിസന്ധിയാണ് വ്യക്തികളും സ്ഥാപനങ്ങളും നേരിടുന്നത്. ആരോഗ്യം, അനുബന്ധ മേഖലകളിൽ കുറഞ്ഞ പലിശയിൽ വായ്പകൾ അനുവദിക്കണമെന്ന് വിവിധ കോണുകളിൽ നിന്നുയർന്ന നിർദേശങ്ങൾ പരിഗണിച്ചാണ് കേന്ദ്ര സർക്കാരിന്റെയും റിസർവ് ബാങ്കിന്റെയും ആവശ്യപ്രകാരം ബാങ്കുകളുടെ സംഘടനായ ഇന്ത്യൻ ബാങ്ക് അസോസിയേഷൻ വായ്പകൾ പ്രഖ്യാപിച്ചത്. കുടുംബത്തിലെ ഒന്നിലേറെപ്പേർ രോഗികളായതോടെ വ്യക്തിഗത വായ്പ വളരെ വേഗത്തിൽ ലഭിക്കുന്നത് ശമ്പളക്കാരും പെൻഷൻകാരുമായി ലക്ഷങ്ങൾക്ക് ഗുണകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |