പുതിയ ഫോണുകൾ വാങ്ങാൻ ബുദ്ധിമുട്ടി രക്ഷിതാക്കൾ
ആലപ്പുഴ: കൊവിഡ് പശ്ചാത്തലത്തിൽ വീണ്ടുമൊരു ഓൺലൈൻ അദ്ധ്യയന വർഷം ആരംഭിച്ചതോടെ സ്മാർട്ട് ഫോണുകൾക്ക് വൻ ഡിമാൻഡ്. കഴിഞ്ഞ വർഷം, രോഗവ്യാപനം ഉടൻ കുറയുമെന്ന പ്രതീക്ഷയിൽ പലരും സെക്കൻഡ് ഹാൻഡ് ഫോണുകൾ ഉപയോഗിച്ചാണ് ഓൺലൈൻ ക്ലാസിൽ കയറിയത്. ഇവരിൽ പലരും ഇത്തവണ പുത്തൻ ഫോൺ ആവശ്യപ്പെടുമ്പോൾ, ലോക്ക്ഡൗണിൽ തൊഴിൽ നഷ്ടപ്പെട്ട് വീട്ടിലിരിക്കുന്ന മാതാപിതാക്കളുടെ നെഞ്ചുരുകുകയാണ്.
പലരുടെയും പഴയ ഫോണുകൾ അമിത ഉപയോഗം മൂലം പണിമുടക്കി. ഇവ അറ്റകുറ്റപ്പണി നടത്തി കളത്തിലിറക്കുന്ന കാശുണ്ടെങ്കിൽ പുതിയ ഫോൺ വാങ്ങാമെന്നതിനാലാണ് സ്വരുക്കൂട്ടിയ പണവുമായി പലരും കടകളിലെത്തിത്തുടങ്ങിയത്. മൊബൈൽ ഫോൺ കടകൾ എല്ലാ ദിവസവും തുറക്കാത്തത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. അത്യാവശ്യക്കാർ ഷോപ്പുടമകളെ സമീപിച്ച് വീടുകളിലെത്തി ഫോൺ വാങ്ങുകയാണിപ്പോൾ. ജോലിക്ക് പോകാനാവാതെ ലോക്ക് ഡൗണിൽ കുരുങ്ങി വീട്ടിലിരിക്കുന്ന രക്ഷിതാക്കൾക്ക് പുത്തൻ സ്മാർട്ട് ഫോണുകളും മറ്റും വാങ്ങുന്നത് ഇരട്ടി ഭാരമാണ് വരുത്തിവെയ്ക്കുന്നത്. അത്യാവശ്യം സൗകര്യങ്ങളൊക്കെയുള്ള ഒരു സ്മാർട് ഫോൺ വാങ്ങണമെങ്കിൽ ചുരുങ്ങിയത് 6000 രൂപ മുടക്കണം. നിലവിലെ പ്രതികൂല സാഹചര്യത്തിൽ ഇവ വാങ്ങാൻ സാധിക്കുന്നില്ലെന്ന് പല രക്ഷിതാക്കളും പറയുന്നു. സാമ്പത്തിക ശേഷിയില്ലാത്ത വീടുകളിലെ കുട്ടികൾക്ക് വിദ്യാഭ്യാസ വകുപ്പും വിവിധ സംഘടനകളും ഫോൺ അടക്കമുള്ള സൗകര്യങ്ങൾ എത്തിക്കാൻ സഹായിക്കുന്നുണ്ട്.
ഇരുതല മൂർച്ച
മുൻ കാലങ്ങളിൽ ടി വിയുടെ മുന്നിൽ നിന്ന് കുട്ടികളെ മാറ്റാൻ ശ്രമിച്ചിരുന്ന രക്ഷിതാക്കൾ ഇന്ന് അവരെ എങ്ങനെയെങ്കിലും അവിടെ പിടിച്ചിരുത്താനാണ് ശ്രമിക്കുന്നത്! നിലവിലെ സാഹചര്യത്തിൽ പഠനത്തിനുള്ള ഏക മാർഗമാണെങ്കിലും ഇന്റർനെറ്റിന്റെയും മൊബൈൽ ഫോണിന്റെയും അമിതോപയോഗം വിഷാദമടക്കമുള്ള മാനസിക പ്രശ്നങ്ങളിലേക്ക് കുട്ടികളെ നയിക്കുന്നുണ്ടെന്ന് നിരവധി പഠനങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. ക്ലാസുകൾക്ക് വേണ്ടിയല്ലാത്ത മൊബൈൽ ഉപയോഗം ഹൈസ്കൂൾ, ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്കിടയിൽ ക്രമാതീതമായി വർദ്ധിച്ചിട്ടുണ്ട്. ആഗ്രഹിക്കുന്ന സമയത്ത് ഫോൺ ലഭിച്ചില്ലെങ്കിൽ അസ്വസ്ഥത അനുഭവപ്പെടുന്ന കുട്ടികളുടെ എണ്ണവും കൂടുന്നുണ്ട്.
വിദഗ്ദ്ധ അഭിപ്രായങ്ങൾ
പഠനനിലവാരത്തിൽ പിന്നിലുള്ള വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസ് പൂർണമായി ഗുണം ചെയ്യില്ല
വ്യക്തിഗത പിന്തുണ നൽകണം
പഠനത്തോടൊപ്പം കലയും, കായികവും ഒന്നിച്ച് കൊണ്ടുപോയാൽ വിരസത അകറ്റാം
കുട്ടികൾക്ക് കൗൺസിലിംഗ് നൽകണം
കൈവിടരുത് കാര്യങ്ങൾ
മൊബൈൽ ഫോൺ കിട്ടാതെ വരുമ്പോൾ ചില കുട്ടികൾക്ക് അസ്വസ്ഥതകൾ അനുഭവപ്പെടാം. അവർ ആഗ്രഹിക്കുന്ന കാര്യം നടക്കുന്നതു വരെ മാതാപിതാക്കളോട് ദേഷ്യപ്പെടുകയും വാശിപിടിക്കുകയും ചെയ്യും. ഓൺലൈൻ പഠനം തുടങ്ങിയ സമയത്ത് നല്ല താത്പര്യം പ്രകടിപ്പിച്ചിരുന്നവർ ഫോൺ സ്വതന്ത്രമായി ഉപയോഗിക്കാൻ അനുവാദം ലഭിക്കുമ്പോൾ കാടുകയറുന്നതാണ് കണ്ടു വരുന്നത്. ഇത് കുടുംബ ബന്ധങ്ങളിലുള്ള താത്പര്യം നഷ്ടപ്പെടുത്താം. തടയാൻ മാതാപിതാക്കൾ ശ്രമിക്കുമ്പോൾ അവരെ ശത്രുക്കളായി കാണുന്നു. ഇത്തരം സാഹചര്യങ്ങളിൽ കുട്ടികൾക്ക് കൃത്യമായ മാനസിക പരിശീലനം നൽകാൻ മാതാപിതാക്കൾ ശ്രദ്ധിക്കണമെന്ന് കുട്ടികളുടെ മാനസികാരോഗ്യ മേഖലയിലെ വിദഗ്ദ്ധർ വ്യക്തമാക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |