നെടുമ്പാശേരി: ദേശീയപാതയിൽ കാറിൽ കടത്തുകയായിരുന്ന 40 കിലോ കഞ്ചാവുമായി മഹാരാഷ്ട്ര സ്വദേശി ഉൾപ്പെടെ രണ്ട് പേർ എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡിന്റെ പിടിയിലായി. കൊട്ടാരക്കര പൂയ്യപ്പള്ളി മരുതമൻ പള്ളിക്ക് സമീപം പൊയ്ക്കാവിള വീട്ടിൽ രാജീവ് രവി (40), മഹാരാഷ്ട്ര ചന്ദ്രപ്പൂർ ദല്ലാർഷയിൽ എസ്.കെ. മുരുകൻ (41) എന്നിവരെയാണ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർമാരായ ടി. അനികുമാർ, ജി. കൃഷ്ണകുമാർ എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
രഹസ്യ വിവരത്തെ തുടർന്ന് അങ്കമാലി - ആലുവ റോഡിൽ പറമ്പയം കോട്ടായിക്ക് സമീപത്ത് നിന്നാണ് വാഹനം പിടികൂടിയത്. ആന്ധ്രാപ്രദേശിൽ നിന്ന് കൊല്ലത്തേക്ക് കൊണ്ടുപോവുകയായിരുന്നു കഞ്ചാവ്. ഇതിന് വിപണിയിൽ കാൽ കോടിയിലേറെ രൂപ വിലവരും. കാറും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പ്രതികളിൽ നിന്ന് കഞ്ചാവ് വാങ്ങുന്ന കൊല്ലം സ്വദേശിക്കായി എക്സൈസ് അന്വേഷണം ആരംഭിച്ചു. പ്രതികളെ ഇന്ന് ആലുവ കോടതിയിൽ ഹാജരാക്കും.
എക്‌സൈസ് ഇൻസ്‌പെക്ടർമാരായ കെ.വി. വിനോദ്, ടി.ആർ മുകേഷ് കുമാർ, എസ്. മധുസൂദനൻ നായർ, റോയി എം. ജേക്കബ്ബ്, പ്രിവന്റീവ് ഓഫീസർമാരായ മുസ്തഫ ചോലയിൽ, ഗോപി, സിവിൽ എക്‌സൈസ് ഓഫീസർമാരായ പി. സുബിൻ, വിശാഖ്, രാജേഷ്, ഷംനാദ്, മുഹമ്മദലി, എം.എം. അരുൺ, ബസന്ത്, പി.ജി. അനൂപ്, വനിതാ സിവിൽ എക്‌സൈസ് ഓഫീസറായ എം.എ. ധന്യ, എക്‌സൈസ് ഡ്രൈവർ കെ. രാജീവ് എന്നിവരും പരിശോധനയിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |