ന്യൂഡൽഹി: മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും യോഗാ പരിശീലകൻ ബാബാ രാംദേവിന്റെയും പുസ്തകങ്ങൾ ഉത്തർപ്രദേശ് സർക്കാർ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി. മീററ്റിലെ ചൗധരി ചരൺസിംഗ് സർവകലാശാലയിലെ തത്വശാസ്ത്ര വിദ്യാർത്ഥികൾക്ക് നിലവിൽ ഇരുവരുടെയും പുസ്തകം പഠിക്കാനുണ്ട്.
യോഗി ആദിത്യനാഥിന്റെ 'ഹത്യോഗ കാ സ്വരൂപ് വാ സാധന' എന്ന പുസ്തകവും രാംദേവിന്റെ 'യോഗ് സാധന വാ യോഗ് ചികിത്സ രഹസ്യ' എന്ന പുസ്തകവുമാണ് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയത്.
സംസ്ഥാനത്തെ മുഴുവൻ കോളേജുകളിലും സർവകലാശാലകളിലും ഫിലോസഫി വിദ്യാർത്ഥികളെ യോഗിയുടെയും രാംദേവിന്റെയും പുസ്തകം പഠിപ്പിക്കണമെന്നാണ് പുതിയ വിദ്യാഭ്യാസ നയം രൂപീകരിക്കാനുള്ള വിദഗ്ദ്ധ സമിതിയുടെ നിർദ്ദേശം. പുസ്തകങ്ങളുടെ അക്കാദമിക മൂല്യവും സാഹിത്യമൂല്യവും പരിഗണിച്ചാണ് തീരുമാനമെന്ന് അംഗങ്ങളിലൊരാൾ പറഞ്ഞു. യോഗി ആദിത്യനാഥിന്റെ പുസ്തകം വളരെ ഉന്നതതലത്തിലുള്ള അക്കാദമിക മൂല്യമുള്ളതാണെന്ന് മീററ്റ് സർവകലാശാല ബോർഡ് ഓഫ് സ്റ്റഡീസ് കൺവീനർ ഡി.എൻ. സിംഗ് പറഞ്ഞു.
രാംദേവിന്റെ പുസ്തകവും മികച്ചതാണ്. തത്വശാസ്ത്ര വിദ്യാർത്ഥികൾ നിർബന്ധമായും പഠിച്ചിരിക്കേണ്ടതാണ് രണ്ട് പുസ്തകങ്ങളും അദ്ദേഹം പറഞ്ഞു. സർവകലാശാല ഫിലോസഫി വിഭാഗം തലവൻ കൂടിയാണ് ഡി.എൻ. സിംഗ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |