അബുദാബി: വധശിക്ഷയിൽ നിന്ന് മോചിതനായ ബെക്സ് കൃഷ്ണന് നാട്ടിലേക്ക് മടങ്ങി പോകുന്നതിനുള്ള ഔട്ട് പാസ് ലഭിച്ചു. യാത്രാ രേഖകൾ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് അബുദാബി ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം ബെക്സിനെ സന്ദർശിച്ചിരുന്നു. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെ ഇടപെടൽ മൂലമാണ് ബെക്സ് യുഎഇയിൽ വധശിക്ഷയിൽ നിന്നും മോചിതനായത്.
മറ്റ് നടപടി ക്രമങ്ങൾ പൂർത്തിയാക്കി എത്രയും പെട്ടെന്ന് തന്നെ ബെക്സ് നാട്ടിലേക്ക് പോകുമെന്ന് ലുലു ഗ്രൂപ്പ് കമ്യൂണിക്കേഷൻസ് ഡയറക്ടർ വി. നന്ദകുമാർ പറഞ്ഞു. വധശിക്ഷക്ക് വിധിക്കപ്പെട്ട് യുവാവിന് ലുലു ഗ്രൂപ്പ് ചെയര്‍മാന്റെ ഇടപെടലോടെയാണ് മോചനത്തിനുള്ള സാദ്ധ്യത തെളിഞ്ഞത്.
വർഷങ്ങൾക്ക് മുമ്പ് അബുദാബി മുസഫയില്‍ വെച്ച് താന്‍ ഓടിച്ചിരുന്ന വാഹനം തട്ടി സുഡാന്‍ ബാലന്‍ മരിച്ചതുമായി ബന്ധപ്പെട്ട കേസിലായിരുന്നു തൃശൂർ പുത്തൻച്ചിറ ചെറവട്ട ബെക്‌സ് കൃഷ്ണന് വധശിക്ഷ ലഭിച്ചത്. 2012 സെപ്തംബര്‍ 7-നായിരുന്നു സംഭവം നടന്നത്.
അപകടത്തില്‍ മരിച്ച കുട്ടിയുടെ കുടുംബവുമായി യൂസഫലി നടത്തിയ നിരന്തര ചർച്ചകൾക്ക് പിന്നാലെയാണ് കോടതി വഴി ശിക്ഷ പിൻവലിക്കാൻ കഴിഞ്ഞത്. യൂസഫലിയിൽ നിന്നും ദിയാ ധനമായി 5 ലക്ഷം ദിർഹം(ഒരു കോടി രൂപ) കുട്ടിയുടെ കുടുംബത്തിന് ലഭിച്ചിരുന്നു. അബുദാബിയിലെ ഒരു സ്വകാര്യ കമ്പനിയിലാണ് ബെക്സ് ജോലി ചെയ്‌തിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |