ന്യൂഡൽഹി/ കോട്ടയം:സൗദി അറേബ്യയിലെ നജ്രാനിൽ വാഹനാപകടത്തിൽ മരിച്ച മലയാളി നഴ്സുമാരായ ഷിൻസിയുടെയും അശ്വതിയുടെയും മൃതദേഹങ്ങൾ വിട്ടുകിട്ടുന്നതിനുള്ള നടപടികൾ ഇന്ത്യൻ കോൺസുലേറ്റ് വേഗത്തിലാക്കിയതായി വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ അറിയിച്ചു. മൃതദേഹങ്ങൾ നജ്രാനിലെ പ്രധാന ആശുപത്രിയിലേക്ക് മാറ്റി.
വി.മുരളീധരന്റെ നിർദ്ദേശത്തെ തുടർന്നാണ് ജിദ്ദയിലെ കോൺസുൽ ജനറൽ നടപടികൾ വേഗത്തിലാക്കാൻ ഇടപെട്ടത്. സൗദി വിദേശകാര്യ വകുപ്പ് ഉദ്യോഗസ്ഥരുമായി കോൺസുൽ ജനറൽ ചർച്ച നടത്തി. ഇന്ത്യൻ വിദേശകാര്യവകുപ്പ് ഉദ്യോഗസ്ഥർ നജ്രാനിലെത്തിയിട്ടുണ്ട്.
പരിക്കേറ്റ മറ്റ് മലയാളികളുടെ ചികിത്സയടക്കമുള്ള കാര്യങ്ങൾ ഇന്ത്യൻ ഉദ്യോഗസ്ഥർ നേരിട്ട് വിലയിരുത്തുമെന്നും വി. മുരളീധരൻ അറിയിച്ചു.
ഷിൻസിയുടെ പിതാവ് ഫിലിപ്പുമായും ഭർത്താവ് ബിജോയുമായും മുരളീധരൻ ഫോണിൽ ബന്ധപ്പെട്ടു. ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി ലിജിൻലാൽ ഷിൻസിയുടെ വീട്ടിലെത്തിയപ്പോഴാണ് മന്ത്രി ഫോണിൽ സംസാരിച്ചത്.
കഴിഞ്ഞ ജനുവരി 24നായിരുന്നു ഷിൻസിയുടെയും ബിജോയുടെയും വിവാഹം. പതിനഞ്ച് ദിവസമാണ് ഇവർ ഒരുമിച്ച് കഴിഞ്ഞത്. ബഹ്‌റിനിൽ സർക്കാർ സർവീസിൽ നഴ്സായ ബിജോയും സൗദി സർക്കാർ സർവീസിൽ നഴ്സായ ഷിൻസിയും പിന്നീട് ജോലി സ്ഥലത്തേക്ക് മടങ്ങി. ഷിൻസിക്ക് കഴിഞ്ഞ മാസം 29ന് ബഹ്‌റിനിലേക്കുള്ള വിസ ലഭിച്ചെങ്കിലും സൗദിയിലെ ജോലി രാജിവയ്ക്കുന്നതിനുള്ള നടപടിക്രമം പൂർത്തിയാകാത്തതിനാൽ പോകാനായില്ല. ഈ മാസം 10ന് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. സൗദി വിടും മുൻപ് സുഹൃത്തുക്കൾക്കൊപ്പം യാത്ര നടത്തുന്നതിനിടെയായിരുന്നു അപകടം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |