കൊല്ലം: തഴവയിൽ വീണ്ടും സാമൂഹ്യവിരുദ്ധ ആക്രമണം. പലചരക്ക് കടയ്ക്ക് തീവച്ചു. തഴവ കുതിരപ്പന്തി ഒഴുക്കോട്ടുതറയിൽ രാധാകൃഷ്ണപിള്ളയുടെ പലചരക്ക് കടയാണ് ഇന്നലെ അർദ്ധരാത്രിയോടെ അഗ്നിക്കിരയാക്കിയത്. വീടിനോട് ചേർന്നാണ് കട. വൈകുന്നേരം കട അടച്ച ശേഷം വീട്ടിലേക്ക് പോയ രാധാകൃഷ്ണപിള്ള അർദ്ധരാത്രിയോടെ അയൽവാസിയായ ലീലാമ്മയുടെയും മകളുടെയും നിലവിളി കേട്ട് പുറത്തിറങ്ങുമ്പോഴാണ് കടയിൽ നിന്ന് തീയും പുകയും ഉയരുന്നത് കണ്ടത്. നാട്ടുകാരുടെ സഹായത്തോടെ തീകെടുത്തിയശേഷം കടയിലെ സാധനങ്ങൾ വാരിമാറ്റിയതിനാൽ വൻ നാശനഷ്ടം ഒഴിവായി. കടയുടെ നിരപ്പലകകളും മച്ചും മേൽക്കൂരയും ഭാഗികമായി കത്തി നശിച്ചിട്ടുണ്ട്. ഗന്ധം അനുഭവപ്പെട്ടതായും മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയതായാണ് സംശയിക്കുന്നതായും രാധാകൃഷ്ണപിള്ള പറഞ്ഞു. പ്രദേശത്തെ സാമൂഹ്യ വിരുദ്ധ സംഘമാകാം സംഭവത്തിന് പിന്നിലെന്നാണ് സംശയിക്കുന്നു. രണ്ടാഴ്ച മുമ്പ് പ്രദേശവാസിയായ പുത്തൻപുരയിൽ വിജയകുമാറിന്റെ വീട്ടിലെ തൊഴുത്തിലെ ആടിന്റെ തല അറുത്തെടുത്ത നിലയിൽ കണ്ടെത്തിയിരുന്നു. ഓച്ചിറ പൊലീസിൽ പരാതി നൽകിയിരുന്നെങ്കിലും യാതൊരു അന്വേഷണവുമുണ്ടായില്ല. റിട്ട. അദ്ധ്യാപകനായ തഴവ കുതിരപ്പന്തി ചിറ്റടത്ത് ജോർജിന്റെ വീട്ടിൽ നിന്ന് ചെറുമകന്റെ വിവാഹ വസ്ത്രങ്ങൾ ഉൾപ്പെടെയുള്ള സാധനങ്ങൾ കവർച്ച ചെയ്യപ്പെട്ടതും അടുത്തിടെയാണ്.
ഓച്ചിറ- കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനുകളുടെ അതിർത്തിയായ ഇവിടെ പൊലീസ് പട്രോളിംഗ് ഫലപ്രദമല്ല. മണപ്പള്ളി പൊലീസ് ഔട്ട് പോസ്റ്റ് ആരംഭിച്ചശേഷമാണ് ഇവിടേക്ക് പട്രോളിംഗ് സംഘങ്ങൾ വരാതായത്. മണപ്പള്ളി ഔട്ട് പോസ്റ്റിൽ നിന്നുള്ള പട്രോളിംഗ് സംഘത്തിന്റെ ശ്രദ്ധയും പ്രദേശത്ത് ഉണ്ടാകുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു. കഞ്ചാവ് സംഘങ്ങളുടെ പിടിയിലായ പ്രദേശത്ത് ലോക് ഡൗൺ ആരംഭിച്ചതോടെ വ്യാജവാറ്റും വിൽപ്പനയും വർദ്ധിച്ചിട്ടുണ്ട്. മുല്ലശേരി മുക്ക്, കുതിരപ്പന്തി പ്രദേശങ്ങളിൽ ഇരുചക്രവാഹനങ്ങളിൽ കറങ്ങി ചാരായ വിൽപ്പന നടത്തുന്ന സംഘങ്ങൾ ധാരാളമാണ്. പൊലീസും എക്സൈസും പ്രദേശത്ത് പരിശോധന ശക്തമാക്കണമെന്നും ആടിന്റെ തല അറുത്ത സംഭവത്തിലെയും തീവെയ്പ്പ് കേസിലെയും പ്രതികളെ കണ്ടെത്തണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |