ഇസ്ളാമാബാദ്: പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽ ഗോട്‌കി ജില്ലയിൽ രണ്ട് എക്‌സ്‌പ്രസ് ട്രെയിനുകൾ നേർക്കുനേർ കൂട്ടിയിടിച്ച് 30 പേർ മരിച്ചു. ഇന്ന് പുലർച്ചെയാണ് സംഭവം. കറാച്ചിയിൽ നിന്ന് ലാലാമുസ ജംഗ്‌ഷൻ വരെ പോകുന്ന മിലത് എക്‌സ്‌പ്രസും റാവൽപിണ്ടിയിൽ നിന്ന് കറാച്ചിയിലേക്ക് വരികയായിരുന്ന സർ സയിദ് എക്‌സ്‌പ്രസുമാണ് കൂട്ടിയിടിച്ചത്.
സ്ഥലത്ത് നിന്നും മരണമടഞ്ഞവരെയും പരിക്കേറ്റവരെയും പൊലീസും രക്ഷാപ്രവർത്തകരും അടുത്തുളള ഗ്രാമവാസികളും ചേർന്ന് പുറത്തെടുത്തു. അപകടകാരണമെന്തെന്ന് വ്യക്തമായിട്ടില്ലെന്നും അന്വേഷണം ആരംഭിച്ചതായും പാകിസ്ഥാൻ റെയിൽവെ അധികൃതർ അറിയിച്ചു.
പാകിസ്ഥാനിൽ ട്രെയിൻ അപകടങ്ങൾ തുടർക്കഥയാണ്. രാജ്യത്തെ സർക്കാരുകൾ റെയിൽവെയ്‌ക്ക് വളരെ കുറച്ച് പ്രാധാന്യമേ കൽപ്പിക്കുന്നുളളു. അതിനാൽ സിഗ്നലിംഗ് സംവിധാനത്തിലെ തകരാറും ട്രാക്കുകളുടെ കാലപ്പഴക്കവും മൂലമുളള അപകടങ്ങൾ വർദ്ധിക്കുകയാണ്. ഇന്നത്തെ അപകടവും അത്തരം സംഭവങ്ങളുടെ തുടർക്കഥയാകുകയാണ്.
14ഓളം ബോഗികൾ പാളം തെറ്റിയതായും ഇതിൽ ആറെണ്ണം പൂർണമായും നശിച്ചതായും ഗോട്‌കി ഡെപ്യൂട്ടി കമ്മീഷണർ ഉസ്‌മാൻ അബ്‌ദുളള അറിയിച്ചു. അൻപതോളം പേർ പരിക്കേറ്റ് ആശുപത്രിയിലാണെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |