കൊച്ചി: കൊടകര കുഴൽപ്പണ കേസിൽ അന്വേഷണം ക്രൈംബ്രാഞ്ചിനോ പ്രത്യേക സംഘത്തിനോ കൈമാറണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. ആന്‍റി കറപ്ഷൻ ആന്‍റ് ഹ്യൂമൺ റൈറ്റ്സ് പ്രോട്ടക്ഷൻ കൗൺസിൽ സംസ്ഥാന പ്രസിഡന്‍റ് ഐസക് വർഗീസ് ആണ് ഹർജി നൽകിയത്. കേസ് നാളെ പരിഗണിച്ചേക്കുമെന്നാണ് വിവരം.
അന്തർ സംസ്ഥാന ബന്ധമുള്ള ഹവാല കേസിൽ ലോക്കൽ പൊലീസ് അന്വേഷണം ഫലപ്രദമാകില്ലെന്നാണ് ഹർജിയിൽ പറയുന്നത്. ശാസ്ത്രീയമായി തെളിവ് ശേഖരിച്ച് അന്വേഷണം നടത്തുന്നതിൽ ലോക്കൽ പൊലീസ് പരാജയപ്പെട്ടു. ഹെലികോപ്റ്ററിൽ പണം കടത്തിയെന്നതടക്കമുള്ള വിവരങ്ങൾ പുറത്ത് വരുന്നുണ്ട്. ഈ സാഹചര്യത്തിൽ എ ഡി ജി പി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിക്കണം. അല്ലെങ്കിൽ, ക്രൈംബ്രാഞ്ചിന് കേസ് കൈമാറുന്നതാകും ഉചിതമെന്ന് ഹർജിക്കാരൻ പറയുന്നു.
അതേസമയം, കേസിലെ ബി ജെ പി ബന്ധത്തിന് കൂടുതൽ തെളിവുകൾ പുറത്തുവരികയാണ്. ധർമ്മരാജൻ കവർച്ചയ്ക്ക് ശേഷം ആദ്യം വിളിച്ചത് ഏഴ് ബിജെപി നേതാക്കളെയെന്ന് അന്വേഷണസംഘം കണ്ടെത്തി. ആദ്യ ഏഴ് കോളിൽ കെ സുരേന്ദ്രന്‍റെ മകന്‍റെ ഫോൺ നമ്പറും ഉൾപ്പെടുന്നു. കവർച്ചയ്ക്ക് ശേഷം ധർമ്മരാജൻ്റെ ആദ്യ കോൾ സുരേന്ദ്രൻ്റെ മകൻ്റെ ഫോണിലേക്കായിരുന്നു. 24 സെക്കൻഡാണ് ഇരുവരും ഫോണിൽ സംസാരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |