ന്യൂഡല്‍ഹി: രാജ്യത്ത് വാക്‌സിനേഷൻ പ്രക്രിയ പുരോഗമിക്കുന്നതിനിടെ കൊവിഷീൽഡാണ് ഗുണപ്രദമെന്ന് ചൂണ്ടിക്കാട്ടി പുതിയ പഠനം. വിതരണം ചെയ്യുന്ന രണ്ട് കൊവിഡ് വാക്‌സിനുകളില്‍ മെച്ചപ്പെട്ട ഫലം തരുന്നത് കൊവിഷീല്‍ഡില്‍ ആണെന്നാണ് പഠനം. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കൊവാക്‌സിന്‍ എടുത്തവരേക്കാള്‍ കുടുതല്‍ ആന്‍റിബോഡി കൊവിഷീല്‍ഡ് വാക്‌സില്‍ എടുത്തവരില്‍ സൃഷ്‌ടിക്കപ്പെട്ടിട്ടുണ്ടെന്നാണ് പഠനം പറയുന്നത്.
കൊറോണ വൈറസ് വാക്‌സിന്‍ ഇന്‍ഡ്യൂസ്‌ഡ് ആന്‍റിബോഡി ടൈട്രെ (കോവാറ്റ്) നടത്തിയ പ്രാഥമിക പഠനമനുസരിച്ചാണ് ഈ റിപ്പോര്‍ട്ട്. രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവരും മുമ്പ് കൊവിഡ് ബാധിച്ചിട്ടില്ലാത്തവരുമായ ആരോഗ്യപ്രവര്‍ത്തകരിലാണ് പഠനം നടത്തിയത്.
കൊവിഷീല്‍ഡ് സ്വീകരിച്ചവരില്‍ ആന്‍റിബോഡിയുടെ നിരക്ക് ആദ്യ ഡോസിന് ശേഷം കൊവാക്‌സിനുമായി താരതമ്യപ്പെടുത്തുമ്പോള്‍ വളരെ കൂടുതലാണെന്നാണ് റിപ്പോർട്ട്. പഠനം പൂര്‍ണമായും അവലോകനം ചെയ്യാത്തതിനാല്‍ ക്ലിനിക്കല്‍ പ്രാക്‌ടീസിനായി ഈ പഠനം ഉപയോഗിക്കരുതെന്നാണ് കോവാറ്റ് വ്യക്തമാക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |