ന്യൂഡൽഹി: വ്യക്തിയുടെ ലൈംഗികതയിലുള്ള വൈവിധ്യം ചികിത്സിച്ച് മാറ്റാൻ ശ്രമിക്കുന്ന പ്രാകൃത പ്രവർത്തികൾക്കെതിരെ നിയമനടപടികളുണ്ടാകുമെന്ന് മദ്രാസ് ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്. സ്വവർഗാനുരാഗികകളായ രണ്ട് യുവതികൾ മാതാപിതാക്കളിൽ നിന്നും പൊലീസിൽ നിന്നും നേരിടേണ്ടിവരുന്ന അതിക്രമങ്ങൾക്കെതിരെ ഫയൽ ചെയ്ത ഹർജിയിലാണ് ജസ്റ്റിസ് ആനന്ദ് വെങ്കിടേഷിന്റെ സുപ്രധാന വിധി.
വിവേചനത്തോടെ പെരുമാറുന്നത് അറിവില്ലായ്മ കൊണ്ടാണെന്നുള്ള വാദം ബാലിശമാണെന്ന് നിരീക്ഷിച്ച കോടതി സമൂഹം, പൊലീസ്, ജുഡിഷ്യറി, സർക്കാർ, ഭരണഘടനാ സംവിധാനങ്ങൾ തുടങ്ങിയവയ്ക്ക് എൽ.ജി.ബി.ടി.ഐ.ക്യൂ.എസമൂഹത്തെക്കുറിച്ച് ബോധവത്കണം നൽകാനും നിർദ്ദേശിച്ചു.
''സ്വവർഗാനുരാഗം, ഗേ, ലെസ്ബിയൻ , ട്രാൻസ്ജെൻഡർ തുടങ്ങിയവർക്കും ഭ്രഷ്ട് കൽപ്പിക്കുന്ന സാധാരണ സമൂഹത്തിന്റെ ഭാഗമായിരുന്നു ഞാൻ എന്ന് ഇന്ന് തുറന്നു പറയാൻ ആഗ്രഹിക്കുന്നു. തിരിച്ചറിവില്ലാത്തതാണ് ഇതിന്റെ പ്രധാന കാരണം. എന്നാൽ ഹർജിക്കാരുമായി സംവദിച്ചതിലൂടെ എന്റെ ചിന്താഗതി മാറി. കേവലം ലൈംഗികത മാത്രമല്ല ഇത്തരം ബന്ധങ്ങളുടെ അടിത്തറയെന്ന് തിരിച്ചറിഞ്ഞു.'' - ജസ്റ്റിസ് ആനന്ദ് വെങ്കിടേഷ് വ്യക്തമാക്കി.
ഉത്തരവിലെ പ്രധാന നിർദ്ദേശങ്ങൾ
എൽ.ജി.ബി.ടി.ഐ.ക്യൂ.എ കുട്ടികളെ സ്കൂളുകളിൽ വേർതിരിച്ച് നിറുത്തരുത്. അദ്ധ്യാപകരും കുടുംബവും അവർക്ക് പിന്തുണ നൽകണം. സ്കൂൾ കരിക്കുലത്തിൽ എൽ.ജി.ബി.ടി.ഐ.ക്യൂ.എ വിഷയങ്ങൾ ഉൾപ്പെടുത്തണം.
ജെൻഡർ - ന്യൂട്രൽ റെസ്റ്റ് റൂമുകൾ സ്കൂളുകളിൽ സജ്ജീകരിക്കണം.
സ്കൂൾ സർട്ടിഫിക്കറ്റുകളിൽ പേരുകൾ തിരുത്താൻ അനുവദിക്കണം.
ആൺ, പെൺകോളം പോലെ ട്രാൻസ്ജെൻഡർ കോളം അപേക്ഷകളിൽ ഉൾപ്പെടുത്തണം.
എൽ.ജി.ബി.ടി.ഐ.ക്യൂ.എ. കുട്ടികൾക്ക് മാനസികാരോഗ്യം മെച്ചപ്പെടുത്താൻ കൗൺസിലർമാരെ നിയോഗിക്കണം. പൊലീസിൽ നിന്ന് യാതൊരു വിധ അതിക്രമങ്ങളും എൽ.ജി.ബി.ടി.ഐ.ക്യൂ.എ. സമൂഹത്തിന് നേരെയുണ്ടാകാൻ പാടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |