# 22 ദിവസത്തെ ഇടക്കാലജാമ്യം
സുപ്രീംകോടതി സ്വമേധയാ നൽകി
ന്യൂഡൽഹി: സുപ്രീംകോടതി സ്വമേധയാ അനുവദിച്ച ഇടക്കാല ജാമ്യത്തിലൂടെ ആംആദ്മി പാർട്ടി ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാൾ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്തേക്ക്. ജനാധിപത്യപ്രക്രിയയുടെ പ്രാധാന്യം ഉയർത്തിക്കാട്ടി കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. ആംആദ്മി പാർട്ടിക്കും ഇന്ത്യ മുന്നണിക്കും ആവേശവും ബി.ജെ.പിക്ക് പ്രഹരവുമായി കേജ്‌രിവാളിന്റെ വരവ്.
ഡൽഹിയിൽ വോട്ടെടുപ്പ് ഈ മാസം 25നും ആംആദ്മി പാർട്ടി ഭരിക്കുന്ന പഞ്ചാബിൽ ജൂൺ ഒന്നിനും നടക്കാനിരിക്കെയാണ് ജയിലിൽ നിന്നുള്ള രംഗപ്രവേശം. ജൂൺ രണ്ടിന് തീഹാർ ജയിലിൽ കീഴടങ്ങണമെന്ന് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ച് നിർദ്ദേശിച്ചു.വോട്ടെണ്ണൽ നടക്കുന്ന ജൂൺ നാലുവരെ ജാമ്യം കേജ്‌രിവാൾ ആവശ്യപ്പെട്ടെങ്കിലും കോടതി നിരസിച്ചു.
മദ്യനയക്കേസിൽ മാർച്ച് 21ന് അറസ്റ്റിലായ അദ്ദേഹത്തിന്
22 ദിവസത്തെ ജാമ്യമാണ് അനുവദിച്ചത്. അറസ്റ്റിനെതിരെ സമർപ്പിച്ച ഹർജിയിൽ ഇ.ഡിയുടെ വാദം നീണ്ടപ്പോൾ ഇടക്കാലജാമ്യം കോടതി സ്വമേധയാ പരിഗണിക്കുകയായിരുന്നു. ജാമ്യഹർജി നൽകിയിരുന്നില്ല. ഇ.ഡിയുടെ കടുത്ത വാദങ്ങൾ കോടതി തള്ളി.
1.മുഖ്യമന്ത്രിയുടെ ഓഫീസിൽ കടക്കരുത്
മുഖ്യമന്ത്രിയുടെ ഓഫീസിലോ ഡൽഹി സെക്രട്ടേറിയറ്റിലോ പ്രവേശിക്കരുതെന്ന ഉപാധിയോടെയാണ് ജാമ്യം. ലെഫ്.ഗവർണറുടെ ക്ലിയറൻസ് ആവശ്യമുള്ള ഫയലുകളിൽ മാത്രമേ ഒപ്പുവയ്ക്കാൻ പാടുള്ളൂ. സാക്ഷികളെയോ കേസുമായി ബന്ധപ്പെട്ട ഔദ്യോഗിക ഫയലുകളോ കാണരുത്. മദ്യനയക്കേസുമായി ബന്ധപ്പെട്ട് പരാമർശങ്ങൾ നടത്തരുത്. 50,000 രൂപയുടെ ജാമ്യബോണ്ട് ജയിലിൽ കെട്ടിവയ്ക്കണം.
2.ജനാധിപത്യ പ്രക്രിയ മാനിച്ച്
അഞ്ചുവർഷത്തെ സർക്കാരിനെ തിരഞ്ഞെടുക്കുന്ന നിർണായക ജനാധിപത്യ പ്രക്രിയയാണ് നടക്കുന്നതെന്ന് സുപ്രീംകോടതി. രാഷ്ട്രീയക്കാർ സാധാരണ പൗരന്മാരിൽ നിന്ന് വ്യത്യസ്തരല്ലെന്ന ഇ.ഡി വാദം അംഗീകരിക്കാനാകില്ല. ഒൻപത് സമൻസ് നിരസിച്ചിരിക്കാം. പക്ഷെ, അതിനും മുകളിൽ പരിഗണിക്കേണ്ട കാര്യങ്ങളുണ്ട്. ഗുരുതരമായ ആരോപണങ്ങൾ നേരിടുന്ന വ്യക്തിയാണെങ്കിലും ശിക്ഷിച്ചിട്ടില്ല.ക്രിമിനൽ പശ്ചാത്തലമില്ല. സമൂഹത്തിന് ഭീഷണിയല്ല. ഇടക്കാല ജാമ്യത്തിന് വിചാരണക്കോടതിയെ സമീപിക്കാൻ പറയുന്നത് അനുചിതം.
3.സഹതാപ തരംഗം ഉന്നംവച്ച് പ്രചാരണം
ഡൽഹി, പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിൽ പ്രചാരണത്തിനിറങ്ങിയേക്കും. സഹതാപതരംഗം സൃഷ്ടിക്കാനാവും ശ്രമം.സംഘടനയ്ക്കും 'ഇന്ത്യ' മുന്നണിക്കും ദിശാബോധം നൽകാൻ കേജ്‌രിവാളിന്റെ സാന്നിദ്ധ്യം സഹായിക്കുമെന്ന് വിലയിരുത്തൽ.
''ഏകാധിപത്യത്തിൽ നിന്ന് രാജ്യത്തെ രക്ഷിക്കണം. അതിനായി പോരാട്ടം തുടരും.
-അരവിന്ദ് കേജ്‌രിവാൾ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |