ഛെത്രി എന്നാണ് വിരമിക്കുകയെന്ന് കഴിഞ്ഞ വർഷം ഒട്ടേറെപ്പേർ ചോദിച്ചിരുന്നു.അദ്ദേഹം വിരമിച്ചു കഴിഞ്ഞാൽ ഇന്ത്യൻ ഫുട്ബോൾ എന്തു ചെയ്യും? ഇപ്പോഴും എല്ലാ മത്സരങ്ങളിലും പരിശീലന സെഷനുകളിലും നമ്മുടെ മികച്ച താരം ഛെത്രി തന്നെയാണ്.
– ഇഗോർ സ്റ്റിമാച്ച് , ഇന്ത്യൻ ഫുട്ബാൾ കോച്ച്
ഇന്ത്യൻ ഫുട്ബാളിന് ഓരോ കാലത്തും ഓരോ സൂപ്പർ ഹീറോയുണ്ടായിരുന്നു.ശൈലൻ മന്നയും ചുനി ഗോസാമിയും പി.കെ ബാനർജിയുമൊക്കെ തിളങ്ങിനിന്ന പഴയകാലത്തുനിന്ന് ഇന്ദർ സിംഗും ഐ.എം വിജയനും ബെയ്ചുംഗ് ബൂട്ടിയയുമൊക്കെ വാണ ആ സൂപ്പർസ്റ്റാർ സിംഹാസനത്തിന്റെ ഇപ്പോഴത്തെ അവകാശിയാണ് സുനിൽ ഛെത്രി. വിജയൻ മികച്ച ഫോമിൽ കളിച്ചുകൊണ്ടിരുന്നപ്പോഴാണ് ബൂട്ടിയ വരുന്നത്. വിജയൻ പടിയിറങ്ങുമ്പോഴേക്ക് ബൂട്ടിയ ആ പദവിയിലേക്ക് എത്തിക്കഴിഞ്ഞിരുന്നു. ബൂട്ടിയയുടെ പിന്തുടർച്ചക്കാരനായാണ് സുനിൽ ഛെത്രിയുടെ വരവ്. 36 വയസായിരിക്കുന്നു ഛെത്രിക്ക്. വിരമിക്കാൻ ഇനി അധികനാളില്ല. എന്നാൽ ഇപ്പോഴും ഇന്ത്യയ്ക്ക് ഗോളടിക്കാൻ ഛെത്രിയെന്ന ഛത്രപതിയല്ലാതെ മറ്റാരുമില്ല !. കഴിഞ്ഞ ദിവസം ബംഗ്ളാദേശിനെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിലെ ഇന്ത്യയുടെ രണ്ടുഗോളുകളും നേടിയത് ഛെത്രിയാണ്. ഇന്ത്യൻ ടീമിന്റെ ആൾടൈം ടോപ് സ്കോററായ ഛെത്രി ഇപ്പോഴത്തെ ടീമിലെ രണ്ടാമത്തെ ഗോളടിവീരനായ ജെജെ ലാൽ പെഖുലയെക്കാൾ ആറുവയസിന് മാത്രമാണ് മൂത്തതെങ്കിലും 51 ഗോളുകൾ അധികം നേടിക്കഴിഞ്ഞു.ഛെത്രിക്ക് പങ്കാളിയായി മുന്നേറ്റനിരയിൽ പലരെയും പരീക്ഷിച്ചെങ്കിലും ജെജെയോളം പോലും മികവുകാട്ടാൻ പലർക്കും കഴിഞ്ഞില്ല. അതുകൊണ്ടുതന്നെയാണ് കോച്ച് സ്റ്റിമാച്ചിന്റെ ചോദ്യം പ്രസക്തമാകുന്നത്. പകരക്കാരനില്ലാത്ത അപാരതയാണ് ഛെത്രി. അദ്ദേഹം വിരമിച്ചാൽ ഇന്ത്യൻ ഫുട്ബാളിന്റെ ദീപശിഖ ആര് കയ്യിലേന്തും എന്ന ചോദ്യം ഒരു വെല്ലുവിളി കൂടിയാണ്. പിന്തുടർച്ചാവകാശിയില്ലാത്ത നാടുവാഴിയായല്ല ഛെത്രി പടിയിറങ്ങേണ്ടത്. ആ പെരുമയ്ക്കൊത്ത പിന്ഗാമിയെ കണ്ടെത്തലാണ് ഇന്ത്യൻ ഫുട്ബാളിന്റെ തലപ്പത്തിരിക്കുന്നവരുടെ പ്രധാന കടമ.
11 ന്റെ കളി
ഛെത്രിയുടെ ജഴ്സി നമ്പരാണ് 11
11 മത്സരങ്ങളുടെ കാത്തിരിപ്പിനുശേഷമാണ് ഇന്ത്യൻ ഫുട്ബാൾ ടീം ഒരു വിജയം നേടുന്നത്.
അന്താരാഷ്ട്ര ഫുട്ബോളിൽ കൂടുതൽ ഗോൾ നേടിയ താരങ്ങളിൽ ഛെത്രി പതിനൊന്നാം സ്ഥാനത്തെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |