തിരുവനന്തപുരം: യു.ഡി.എഫ് കൺവീനർ സ്ഥാനത്തേക്ക് കെ.മുരളീധരനെ സജീവമായി പരിഗണിച്ച് കോൺഗ്രസ് ഹൈക്കമാൻഡ്. തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ പ്രതിപക്ഷ നേതൃസ്ഥാനത്തും കെ.പി.സി.സി അദ്ധ്യക്ഷസ്ഥാനത്തും നേതൃമാറ്റത്തിന് ചുക്കാൻ പിടിച്ച ഹൈക്കമാൻഡിൻ്റെ അടുത്തലക്ഷ്യം യു.ഡി.എഫ് കൺവീനറായി പുതിയൊരാളെ കൊണ്ടുവരികയെന്നതാണ്. നേമത്ത് റിസ്ക്കെടുക്കാൻ തയ്യാറായ മുരളീധരന് കൺവീനർ പദവി നൽകാനാണ് രാഹുലിന് താത്പര്യം. സംസ്ഥാനത്ത് എ.ഐ.സി.സി നടത്തിയ രഹസ്യസർവേയിലും മുരളീധരന് മികച്ച ജനപിന്തുണയാണുള്ളത്.
സുധാകരന് പിന്നാലെ മുരളീധരനെ തലപ്പത്ത് കൊണ്ടുവരുന്നത് അണികൾക്കിടയിൽ ഊർജ്ജം നൽകുമെന്നാണ് നേതൃത്വത്തിൻ്റെ വിലയിരുത്തൽ. ഇടഞ്ഞുനിൽക്കുന്ന ഗ്രൂപ്പുകൾ പറയുന്ന പേരുകൾ ചെവിക്കൊള്ളാൻ ഹൈക്കമാൻഡ് തയ്യാറായേക്കില്ല. യു.ഡി.എഫിലെ എല്ലാ കക്ഷികൾക്കും സ്വീകാര്യനായ ഒരാളെയാണ് കൺവീനർ ആക്കേണ്ടത്. മുരളീധരൻ കൺവീനർ സ്ഥാനം നിരസിച്ചാൽ മാത്രം മറ്റൊരാളെ പരിഗണിച്ചാൽ മതിയെന്നാണ് നിലവിലെ തീരുമാനം. കൺവീനർ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന പി.ടി തോമസിനെ വർക്കിംഗ് പ്രസിഡൻ്റാക്കിയത് തന്നെ മുരളീധരന് വേണ്ടിയായിരന്നു.
അതേസമയം, കൺവീനർ പദവിയിലേക്കെത്താൻ മുരളിധരൻ താത്പര്യപ്പെടുന്നില്ല. ഒരു പദവിയിലേക്കും തന്നെ പരിഗണിക്കരുതെന്നും നേതൃസ്ഥാനത്തിരിക്കുന്നവർക്ക് പൂർണപിന്തുണ നൽകുമെന്നുമാണ് ഹൈക്കമാൻഡിനെ അറിയിച്ചിരിക്കുന്നതെന്ന് മുരളീധരൻ ഫ്ലാഷിനോട് വ്യക്തമാക്കി.
വർക്കിംഗ് പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് മാറ്റിയ കെ.വി തോമസാണ് യു.ഡി.എഫ് കൺവീനർ പദവിയിലേക്ക് പരിഗണിക്കപ്പെടുന്ന മറ്റൊരു നേതാവ്. അദ്ദേഹത്തെ തലപ്പത്തേക്ക് കൊണ്ടുവരാൻ രാഹുൽ ആഗ്രഹിക്കുന്നില്ല. ഒരു മുന്നറിയിപ്പും നൽകാതെയാണ് നാല് മാസം മാത്രം വർക്കിംഗ് പ്രസിഡൻ്റായി പ്രവർത്തിച്ച കെ.വി തോമസിനെ എ.ഐ.സി.സി മാറ്റിയത്. കൺവീനർ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടില്ലെങ്കിൽ കെ.വി തോമസ് പൊട്ടിത്തെറിച്ചേക്കാം. നിലവിലെ കൺവീനറായ എം.എം ഹസന് പദവിയിൽ നിന്നുമാറാൻ താത്പര്യമില്ലെന്നാണ് വിവരം.
എന്നെ യു.ഡി.എഫ് കൺവീനറായി പരിഗണിക്കേണ്ട,എനിക്ക് താത്പര്യമില്ല. ഇക്കാര്യം ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ട്. എന്തായാലും പദവി ഏറ്റെടുക്കാൻ ഞാനില്ല.
കെ മുരളീധരൻ
എന്നോട് ആരും ഒന്നും പറഞ്ഞിട്ടില്ല. വർക്കിംഗ് പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് മാറ്റിയതിനുള്ള മറുപടി പിന്നെ പറയാം. എന്തായാലും പത്രക്കാരോട് ഇപ്പോൾ പ്രതികരിക്കാൻ ആഗ്രഹിക്കുന്നില്ല. പറയേണ്ട സമയത്ത് എല്ലാം പറയും.
കെ.വി തോമസ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |